ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് തന്റെ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് കെ.സി. മയം. പ്രത്യേകിച്ച് വരുംനാളുകളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം ഏത് ദിശയിലാണ് സഞ്ചരിക്കുക എന്നതിന്റെ കൃത്യമായ ദിശാസൂചികയായിരുന്നു മന്ത്രിമാരുടെ പ്രഖ്യാപനം. ബാഹ്യമായി സമവായത്തിന്റേതെന്ന് തോന്നിക്കുമെങ്കിലും, കോണ്‍ഗ്രസിന്റെ ആഭ്യന്തര അധികാര സമവാക്യങ്ങളില്‍ 'കെ.സി. വേണുഗോപാല്‍ പക്ഷം' നേടിയ സമ്പൂര്‍ണ മേധാവിത്വത്തിന്റെ നേര്‍ചിത്രമാണ് പുതിയ മന്ത്രിപ്പട്ടിക. കെപി.സി.സി പുനഃസംഘടനയിലും കെ.സി. പക്ഷത്തിന് വലിയ മുന്‍തൂക്കം കിട്ടുമെന്ന സൂചനയാണ് ഇതിലുള്ളത്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമാണ്;ഈ മന്ത്രിസഭയില്‍ വി.ഡി. സതീശന് എന്ന മുഖ്യമന്ത്രിക്ക് മേല്‍ ഹൈക്കമാന്‍ഡിന്റെ ശക്തനായ പ്രതിപുരുഷന് കെ.സി. വേണുഗോപാലിന്റെ നിഴല്‍ കൃത്യമായുണ്ട്. മന്ത്രിസഭയിലെ കോണ്‍ഗ്രസ് നിരയെ പരിശോധിച്ചാല്‍ വി.ഡി. സതീശനെ 'അനുകൂലിക്കുന്നവര്‍' എന്ന് വിളിക്കാന്‍ ഒരേയൊരു മന്ത്രിയേ ഉള്ളൂ;അത് കെ. മുരളീധരനാണ്. എന്നാല്‍ മുരളീധരനാകട്ടെ, തന്റെ രാഷ്ട്രീയ നിലപാടുകളില്‍ പൂര്‍ണ തോതില്‍ സതീശന് പക്ഷക്കാരനല്ല താനും. പതിനൊന്ന് മന്ത്രിമാരില്‍ ഒന്‍പത് പേരും കടുത്ത കെ.സി. പക്ഷക്കാര്‍. രമേശ് ചെന്നിത്തലയും കെ.മുരളീധരനും മാത്രമാണ് ആ ഗ്രൂപ്പിന്റെ ഭാഗമല്ലാത്തത് എന്നതാണ് വസ്തുത.
അതേസമയം, കെ.സി. വേണുഗോപാലിന്റെ ഗ്രൂപ്പിന് അര്‍ഹിച്ചതിലും വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നത്. ടി. സിദ്ദിഖിന്റെ മന്ത്രിസ്ഥാനം ഇതിന് അടിവരയിടുന്നു. എല്ലാ അര്‍ത്ഥത്തിലും 'കെ.സി.' എന്ന ഘടകമാണ് സിദ്ദിഖിനെ മന്ത്രിപദത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. കെ.സി. ഗ്രൂപ്പില്‍നിന്നും ഒ.ജെ. ജനീഷിനെ മന്ത്രിയാക്കിയതിലൂടെ തൃശൂരിലെ കോണ്‍ഗ്രസിനും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇടപെടലുകള്‍ക്ക് കഴിഞ്ഞു. എ.പി. അനില്‍കുമാറിന് നിര്‍ണായകമായ ആരോഗ്യ വകുപ്പ് നല്കാന് തീരുമാനിച്ചതും ഗ്രൂപ്പ് ബലാബലങ്ങളുടെ അടിസ്ഥാനത്തിലാണ്. ആരോഗ്യം കെ മുരളീധരന് വേണമെന്ന ആവശ്യം ഉണ്ടായിരുന്നു. പക്ഷേ അതും കെ.സി.യുടെ ഇടപെടലുകളിലൂടെ അതിവിശ്വസ്തനായ അനില്‍കുമാറിലേക്ക് എത്തി.
പട്ടികയിലെ ഏറ്റവും ഞെട്ടിക്കുന്ന നീക്കം കെ.എ. തുളസിയുടെ മന്ത്രിപദവിയാണ്. തുളസിയെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്നതിലൂടെ രണ്ട് പ്രമുഖ നേതാക്കളാണ് അണിയറയിലേക്ക് വെട്ടിമാറ്റപ്പെട്ടത്. ഐ.സി. ബാലകൃഷ്ണനും വി.ടി. ബല്‍റാമും. വി.ഡി. സതീശന് മുഖ്യമന്ത്രിയായി മാറിയ ശേഷം ഗ്രൂപ്പ് മാറി സതീശന് പക്ഷത്തേക്ക് ചേക്കേറിയ നേതാവാണ് വി.ടി. ബല്‍റാം. എന്നാല്‍ ഗ്രൂപ്പ് മാറ്റം ബല്‍റാമിന് ഭാഗ്യം കൊണ്ടുവന്നില്ലെന്ന് മാത്രമല്ല, നിര്‍ണായക നിമിഷത്തില്‍ കെ.സി. കൈവിടപ്പെടുകയും ചെയ്തു. വിഡി സതീശന് മന്ത്രിയായ ശേഷം കളം മാറിയെന്ന പ്രതീതി സൃഷ്ടിച്ചവര്ക്കെല്ലാം തിരിച്ചടിയുണ്ടായി. ഇതും കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അപ്പുറം ഹൈക്കമാണ്ടില്‍ സ്വാധീനമുള്ള കെ.സി.യുടെ കരുത്തിന് തെളിവായി.
മറുവശത്ത്, വി.ഡി. സതീശന്റെ കടുത്ത അനുയായിയും വിശ്വസ്തയുമായ ഷാനിമോള്‍ ഉസ്മാനെ മന്ത്രിസഭയില്‍നിന്ന് എങ്ങനെയും അകറ്റി നിര്‍ത്തുക എന്നതായിരുന്നു വിരുദ്ധ ചേരിയുടെ പ്രധാന അജന്‍ഡ. ഷാനിമോളെ മന്ത്രിയാക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് കെ.എ. തുളസിയെ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. ഒടുവില്‍ ഷാനിമോള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്കി തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍, കോട്ടയത്തു നിന്നുള്ള മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്പീക്കറാകുന്നു. കെ.സി.യ്ക്ക് വേണ്ടി വാദിച്ച നേതാവാണ് തിരുവഞ്ചൂര്‍. എന്‍. ശക്തനെ എല്ലാ അര്‍ത്ഥത്തിലും കെ.സി. വെട്ടിയൊതുക്കി.
യുവാക്കളില്‍ റോജി എം. ജോണും മന്ത്രിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതും കെ.സി.യുടെ വിജയമാണ്. കെ.സി.യ്ക്കൊപ്പം ഉറച്ച് നിന്ന ബിന്ദു കൃഷ്ണയും വിഷ്ണുനാഥും എല്ലാം പ്രതീക്ഷിച്ച പോലെ മന്ത്രിമാരായി. കെപി.സി.സി അധ്യക്ഷനായ സണ്ണി ജോസഫിനൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജനീഷും മന്ത്രിസഭയിലെത്തുന്നത് കെ.സി.യുടെ കരുത്തിലാണ്.





