
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് നടി മൗനി റോയിയുടെ ഭർത്താവും ബിസിനസുകാരനുമായ സൂരജ് നമ്പ്യാർ. നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം തങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ പലവിധ ഊഹാപോഹങ്ങളും പ്രചരിക്കാൻ തുടങ്ങിയത്. നടി വൻതുക ജീവനാംശം ആവശ്യപ്പെട്ടു എന്നതടക്കമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ്, ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സൂരജ് ഇതിനെതിരെ ശക്തമായ മറുപടിയുമായി രംഗത്തെത്തിയത്.
ഞങ്ങളുടെ വേർപിരിയലുമായി ബന്ധപ്പെട്ട് അടുത്തിടെ വന്ന അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ തികച്ചും മോശമായ ഉദ്ദേശ്യത്തോടെയുള്ളതും അപകീർത്തിപ്പെടുത്തുന്നതുമാണ്. ഇവിടെ കാര്യങ്ങൾ ഞാൻ ഒരിക്കൽക്കൂടി വ്യക്തമാക്കാം. ജീവനാംശവുമായി ബന്ധപ്പെട്ട യാതൊരു തർക്കങ്ങളും നിലവിലില്ല. മൂന്നാമതൊരു വ്യക്തിയും ഇതിന് പിന്നിലില്ല. പരസ്പര ബഹുമാനത്തോടെയും പരസ്പരം നന്മ ആഗ്രഹിച്ചുകൊണ്ടുമാണ് മൗനിയും ഞാനും വേർപിരിയാൻ തീരുമാനിച്ചത്. അതാണ് സത്യം. ഇപ്പോൾ മാധ്യമങ്ങളിൽ വരുന്ന മറ്റെല്ലാം വെറും കെട്ടുകഥകൾ മാത്രമാണ്. ഞങ്ങളെ തനിച്ചുവിടാൻ ആവശ്യപ്പെട്ട രണ്ട് വ്യക്തികളെ മനഃപൂർവം അധിക്ഷേപിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ.
ഞാൻ ഇത് വളരെ വ്യക്തമായും അവസാനമായും പറയുകയാണ്: ഞങ്ങളെക്കുറിച്ചോ മൂന്നാമതൊരു വ്യക്തിയെക്കുറിച്ചോ പ്രചരിക്കുന്ന പ്രസ്താവനകളിൽ യാതൊരു സത്യാവസ്ഥയുമില്ല. ഇതിലേക്ക് മറ്റു വ്യക്തികളെ, പ്രത്യേകിച്ച് ഇതുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളായ സുഹൃത്തുക്കളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല. ഈ പ്രയാസകരമായ സമയത്തും മൗനിയും ഞാനും തികഞ്ഞ മാന്യതയോടെയാണ് പെരുമാറിയത്. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവരിൽ നിന്നും ഇതേ മാന്യത ഞങ്ങൾ പ്രതീക്ഷിക്കുന്നു.
യാതൊരു സത്യാവസ്ഥയുമില്ലാത്ത കഥകൾ കെട്ടിച്ചമയ്ക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ചെറിയൊരു പരിശോധന പോലും നടത്താതെയാണ് ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്, ഇത് തികച്ചും അനീതിയാണ്. മനഃപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുമ്പോൾ നിശബ്ദനായിരിക്കാൻ എനിക്ക് കഴിയില്ല, അതുകൊണ്ടാണ് ഞാൻ ഇതിനെതിരെ നേരിട്ട് പ്രതികരിക്കുന്നത്. ഞങ്ങളുടെ സംയുക്ത പ്രസ്താവനയിൽ പറയേണ്ടതെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. എല്ലാവരും അത് മാനിക്കണമെന്നും സമാധാനത്തോടെ മുന്നോട്ട് പോകാൻ ഞങ്ങൾക്ക് രണ്ടുപേർക്കും ആവശ്യമായ വ്യക്തിസ്വാതന്ത്ര്യം നൽകണമെന്നും അഭ്യർത്ഥിക്കുന്നു. നന്ദി," സൂരജ് കുറിച്ചു.






