
കൊൽക്കത്ത: ഫൽത്ത ഉപതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഫൽത്തയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടിയാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഫൽത്തയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക, ഒപ്പം പരമാവധി വികസനം കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം. 'സോനാർ ഫൽത്ത' (സുവർണ്ണ ഫൽത്ത) എന്നതായിരുന്നു എന്റെ സ്വപ്നം. ഫൽത്തയിലെ ജനങ്ങൾക്കായി നമ്മുടെ മുഖ്യമന്ത്രി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്; ആ ഒരു കാരണം കൊണ്ടാണ് ഞാൻ പത്രിക പിൻവലിക്കുന്നത്. ," ജഹാംഗീർ ഖാൻ പറഞ്ഞു. പാർട്ടിയുടെ തീരുമാനമാണോ ഇതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
അതേസനയം, ഉപതിരഞ്ഞെടുപ്പിൽ നിന്നുള്ള ജഹാംഗീർ ഖാന്റെ പിന്മാറ്റത്തെ തൃണമൂൽ കോൺഗ്രസ് തള്ളിക്കളഞ്ഞു. ഇത് പാർട്ടിയുടെ തീരുമാനമല്ലെന്ന് അവർ വ്യക്തമാക്കി. "ഫൽത്തയിലെ വോട്ടെടുപ്പിൽ നിന്ന് പിന്മാറാനുള്ള ജഹാംഗീർ ഖാന്റെ തീരുമാനം വ്യക്തിപരമാണ്, പാർട്ടിയുടേതല്ല. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഫൽത്തയിൽ മാത്രം ഞങ്ങളുടെ നൂറിലധികം പാർട്ടി പ്രവർത്തകരാണ് അറസ്റ്റിലായത്. പല പാർട്ടി ഓഫീസുകളും പകൽവെളിച്ചത്തിൽ തല്ലിത്തകർക്കുകയും ഭീഷണിപ്പെടുത്തി അടച്ചുപൂട്ടുകയും കൈയേറുകയും ചെയ്തു. ആവർത്തിച്ച് പരാതിപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് നേരെ കണ്ണടയ്ക്കുകയാണ്," തൃണമൂൽ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
മെയ് 21 ന് മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടക്കാനിരിക്കെ, രണ്ട് ദിവസം മുൻപാണ് ഈ നാടകീയ പ്രഖ്യാപനം. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 24 ന് ആണ് നടക്കുക.






