നാടാകെ സ്ഥാപിച്ച മഞ്ഞക്കുറ്റികളില് കുരുങ്ങിയ നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോഴും 'കെ-റെയില്‍ വരും, കേട്ടോ' എന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. കാസര്‍ഗോഡ്നിന്ന് അപ്പം ചുട്ട് കെ. റെയിലില്‍ കയറി തിരുവനന്തപുരത്തു കൊണ്ടുപോയി വിറ്റ് മണിക്കൂര്‍ കണക്കില്‍ തിരിച്ചുവരുന്ന മധുരമനോഹര കെ- റെയിലിനെ വാഴ്ത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു.
പക്ഷേ, ഭരണ-പാര്‍ട്ടി നേതൃത്വങ്ങളുടെ ധാര്‍ഷ്ട്യത്തിനു മറുപടിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്. അധികാരത്തിലെത്തി. രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശന് പ്രഖ്യാപിച്ചു: 'കെ-റെയില്‍ വരില്ല കേട്ടോ..!' വീടിന്റെ് ഉമ്മറത്തും തൊടിയിലും തലനീട്ടി നിന്ന ആശങ്കയുടെ മഞ്ഞക്കുറ്റികള്‍ പിഴുതെറിയാന്‍ സതീശന് സര്‍ക്കാര്‍ ഉത്തരവിറക്കിക്കഴിഞ്ഞു.
അനിശ്ചിതത്വത്തിന്റെ മഞ്ഞക്കുറ്റികള്ക്കു പകരം ജനകീയ തീരുമാനങ്ങളുടെ സ്നേഹ സ്പര്‍ശം സമ്മാനിച്ചു വി.ഡി. സതീശന് എന്ന മുഖ്യമന്ത്രി ദിവസങ്ങള്‍ക്കകം കുടിയേറിയതു ജനമനസിലാണ്. പെന്ഷന് തുക കൂട്ടിയും ആശമാരുടെ ശമ്പളം വര്‍ധിപ്പിച്ചും സ്ത്രീകള്‍ക്കു കെ.എസ്.ആര്.ടി.സിയില്‍ സൗജന്യയാത്ര പ്രഖ്യാപിച്ചും ആദ്യ മന്ത്രിസഭാ യോഗത്തില്‍തന്നെ നിര്‍ണായക തീരുമാനമെടുത്തതിനു പിന്നാലെയാണ് മുന്‍ സര്‍ക്കാരിന്റെ കെ-റെയില്‍ ഉത്തരവ് റദാക്കാന്‍ പുതിയ മന്ത്രിസഭ തീരുമാനിച്ചത്.
സംസ്ഥാനത്തെ നിരവധി കുടുംബങ്ങള്‍ക്കാണ് ഈ തീരുമാനം വലിയ ആശ്വാസമായത്. സ്വകാര്യഭൂമി കൈയേറിയായിരുന്നു പലേടത്തും മഞ്ഞക്കുറ്റി സ്ഥാപിച്ചിരുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പരിധിയില്‍ വരുന്ന ഭൂമിയില്‍ വീട് നിര്‍മിക്കാനോ ആ ഭൂമി ഈടുവച്ച് വായ്പയെടുക്കാനോ സാധിച്ചിരുന്നില്ല.
2020 ഒക്ടോബര്‍ രണ്ടിനാണ് കോഴിക്കോട് കാട്ടിലെപീടികയില്‍ കെ- റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമരത്തിനു തുടക്കം കുറിച്ചത്. കേരളത്തില്‍ ആദ്യമായി സമരം ആരംഭിച്ചത് കാട്ടിലെപീടികയിലായിരുന്നു. അതിനുശേഷം സംസ്ഥാന വ്യാപകമായി സമരസമിതികള്‍ രൂപീകരിക്കുകയും സമരം തുടരുകയുമായിരുന്നു. പൂക്കാട് മുതല്‍ കോരപ്പുഴ വരെയുള്ള 225 കുടുംബങ്ങളാണു കാട്ടിലെപീടികയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമരത്തില്‍ പങ്കെടുത്തത്. അധികാരത്തിലേറിയാല്‍ ആദ്യം സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കുന്ന തീരുമാനമാകും എടുക്കുകയെന്ന് ഈ കുടുബങ്ങള്‍ക്ക് യു.ഡി.എഫ്. ഉറപ്പുനല്‍കിയിരുന്നു. ഈ വാക്കാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. കാട്ടിലെപീടികയിലെ സമരസമിതിക്കെതിരേയും സമരക്കാര്ക്കെതിരേയുമായി അന്‍പതില്‍ പരം കേസുകളാണ് പോലീസ് എടുത്തത്. ഈ കേസുകള്‍ പിന്‍വലിക്കാനും തീരുമാനമായി.
പദ്ധതി അനിശ്ചിതമായി നീണ്ടുപോയതോടെ, ഭൂമി വാങ്ങാനോ വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ സാധാരണക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണു നേരിട്ടിരുന്നത്. മകളുടെ വിവാഹാവശ്യങ്ങള്‍ക്കായി പോലും വായ്പയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു നിരവധി കുടുംബങ്ങള്‍. അവര്‍ക്കെല്ലാം ആശ്വാസമാകുന്നതാണു സര്‍ക്കാരിന്റെ ഈ തീരുമാനം.
സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയെന്നു വിശേഷിപ്പിച്ചാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ അവതരിപ്പിച്ചിരുന്നത്. ഖജനാവിനു നഷ്ടം 100 കോടി. കെ-റെയില്‍ പബ്ലിസിറ്റിക്കായി ഖജനാവില്നിന്നെടുത്തു തുലച്ച കോടികള്‍ വേറെയും.
67,000 കോടിയില്‍ തുടങ്ങി രണ്ടു ലക്ഷം കോടി രൂപ വരെ പദ്ധതിച്ചെലവ് വരുന്ന പദ്ധതിക്കായി സര്‍വേ, പബ്ലിസിറ്റി, ക്രമസമാധാന പ്രശ്നം നേരിടല്‍ എന്നിവയിലെല്ലാം സംസ്ഥാന ഖജനാവിനു കോടികളാണു നഷ്ടമായത്. ഇത് എല്ലാവരുടെയും നികുതിപ്പണത്തില്നിന്നാണു പോകുന്നത്.
കഴിഞ്ഞ പത്തു വര്‍ഷമായി കേരളം ഭരിച്ച ഇടതു മുന്നണിയുടെ അഭിമാന പദ്ധതി വിസ്മൃതിയിലേക്കെന്നു വ്യക്തമായിക്കഴിഞ്ഞു. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലായിരുന്നു ഈ പദ്ധതിയുടെ ലിറ്റ്മസ് ടെസ്റ്റ്. കൊച്ചി നഗരവാസികള്‍ സര്‍ക്കാരിനെതിരേ വിധിയെഴുതിയതോടെ ജനത്തിന്റെ മനസിലിരിപ്പ് വ്യക്തമായതാണ്. കേരള സര്‍ക്കാരിന്റെ പ്രചാരണ വിഭാഗം കോടികളാണ് കെ-റെയില്‍ ബോധവല്‍ക്കരണത്തിന് ചെലവിട്ടത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തേതു പോലെ എടുത്തുപറയാവുന്ന ഒരു വികസന പദ്ധതിയും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇടതു സര്‍ക്കാരിനു നടപ്പാക്കാനായില്ല.
കെ-റെയില്‍ പദ്ധതി യാഥാര്‍ഥ്യമായിരുന്നെങ്കില്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ നിക്ഷേപമായേനേ. 3500 ഏക്കര്‍ ഭൂമി ഏറ്റെടുത്താണു പദ്ധതി നടപ്പാക്കേണ്ടിരുന്നത്. 80,000 മുതല്‍ ഒരു ലക്ഷം വരെ ആളുകള്‍ ഭവനരഹിതരാകുമായിരുന്നു. 132 കിലോ മീറ്റര്‍ പ്രദേശത്തെ നെല്‍വയലുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യുമായിരുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2011 മുതല്‍തന്നെ ഇങ്ങനെ ഒരു ആശയമുണ്ടായിരുന്നു. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ സബ് അര്‍ബന്‍ റെയില്‍വേ എന്നായിരുന്നു ചിന്ത. ഇതിനായി രൂപവത്കരിച്ച കമ്പനി 2018ല്‍ ഉപേക്ഷിച്ചു. 532 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാനുള്ള സമയം 12 ല്‍നിന്നു നാലു മണിക്കൂറായി കുറയ്ക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അടിസ്ഥാന സൗകര്യ വികസനത്തില്‍ എളുപ്പത്തിലുള്ള കണക്ടിവിറ്റി പ്രധാനമാണ്. കേരളത്തിലിത് ഇപ്പോള്‍തന്നെ ലഭ്യമാണ്. അമേരിക്ക, യൂറോപ്പ് മേഖലകള്‍ക്കു സമാനമാണു നമ്മുടെ കണക്ടിവിറ്റി. കേരളത്തില്‍ നാലു വിമാനത്താവളങ്ങള്‍. തിരുവനന്തപുരം, കൊച്ചി, കാലിക്കറ്റ്, കണ്ണൂര്‍. കാസര്ഗോഡിനോടു ചേര്‍ന്നു നില്ക്കുന്ന മംഗലാപുരവും പാലക്കാടിനടുത്തുള്ള കോയമ്പത്തൂരും കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഇത് ആറാകും. കൈയില്‍ പണമുള്ള അത്യാവശ്യക്കാരന് ഈ വിമാനത്താവളങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു മണിക്കൂറിനകം കേരളത്തില്‍ എവിടെയും യാത്ര ചെയ്ാം. നാലു മണിക്കൂര്‍ ട്രെയിനിലിരുന്നു മുഷിയേണ്ട കാര്യമില്ല. മാത്രമല്ല, കേരളത്തിലൂടെ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് ട്രെയിനുകള്‍ കുറഞ്ഞ നേരത്തിനിടയ്ക്കു ലക്ഷ്യങ്ങള്‍ താണ്ടാന്‍ ഏറെ സഹായകവുമാണ്.
കെ-റെയില്‍ അപ്രായോഗികമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും വിലയിരുത്തല്‍. ബദല്‍ പദ്ധതി കേന്ദ്രം മുന്നോട്ടുവച്ചെങ്കിലും പിണറായിക്കു സ്വീകാര്യമായിരുന്നില്ല. മണ്ണിനെ രണ്ടായി പകുക്കാതെ ആകാശപാതയൊരുക്കി പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന വിദഗ്ധോപദേശവും ചെവിക്കൊണ്ടില്ല. ജപ്പാന് കമ്പനിയുമായി ചേര്‍ന്നു നടപ്പാക്കാനൊരുങ്ങിയ പദ്ധതിയിലൂടെ കമ്മിഷന്മാത്രമാണു ഭരണനേതൃത്വത്തിന്റെ താല്‍പ്പര്യം എന്ന മുറുമുറുപ്പ് സാധാരണക്കാരിലുണ്ടായി. തെരഞ്ഞെടുപ്പില്‍ പിണറായി തോറ്റു. ജയിച്ചെത്തിയ സതീശന്, സമയം ഒട്ടും പാഴാക്കാതെ പദ്ധതി റദ്ദാക്കി. ആഹ്ലാദനൃത്തം ചവിട്ടി ജനം തെരുവിലിറങ്ങി. ചിരിക്കാത്ത മുഖ്യമന്ത്രിയെന്നായിരുന്നു പിണറായിയുടെ വിശേഷണം. എന്നാല്‍, മുഖ്യമന്ത്രിയായ സതീശന്റെ ചിരിക്കു പല പേരുകളായി. പെരുമാറ്റത്തിലൂടെ ജനത്തെ കൈയിലെടുത്ത സതീശന്, ജനകീയ തീരുമാനങ്ങളിലൂടേയും സ്റ്റാറായി.
പദ്ധതി നിര്‍ത്തലാക്കുന്നതു കേരള സംസ്ഥാന സര്‍ക്കാരിന്റെയും റെയില്‍വേ മന്ത്രാലയത്തിന്റെയുംസംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡിനെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2017 ജനുവരി മൂന്നിനാണ് കെ.ആര്.ഡി.സി.എല്‍. നിലവില്‍ വന്നത്. സംസ്ഥാനത്തെ 66 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം, സ്റ്റേഷന് നവീകരണങ്ങള്‍ തുടങ്ങി നിരവധി പദ്ധതികളാണു കോര്പറേഷന് ഏറ്റെടുത്തു നടത്തുന്നത്.




