
കൊച്ചി: മോഡലിംഗ് രംഗത്തിന്റെ മറവില്‍ നടന്ന ക്രൂരമായ മനുഷ്യക്കടത്തിന്റെയും പെണ്‍വാണിഭത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വിദേശത്ത് സെക്‌സ് റാക്കറ്റിന്റെ കെണിയൊരുക്കിയ കേസിലെ മുഖ്യസൂത്രധാരി സിന്ധുവിനെ ഒടുവില്‍ പോലീസ് കൊച്ചിയിലെത്തിച്ചു.
ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ അന്താരാഷ്ട്ര തലത്തിലുള്ള വലിയൊരു സംഘടിത കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് യുവതികളെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രതികള്‍ വലയിലായതോടെ വരും ദിവസങ്ങളില്‍ സമാനമായ കെണിയില്‍ അകപ്പെട്ട കൂടുതല്‍ യുവതികള്‍ പരാതിയുമായി മുന്നോട്ടുവരുമെന്നാണ് പോലീസ് കരുതുന്നത്.
ഫാഷന്‍ ഷോകളില്‍ പങ്കെടുപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് കേരളത്തിലെ മോഡലുകളായ പെണ്‍കുട്ടികളെ സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം ദുബായിലേക്ക് ആകര്‍ഷിച്ചത്. ഇതിനാവശ്യമായ വിസയും മറ്റ് യാത്രാസൗകര്യങ്ങളും ഒരുക്കിയതും സിന്ധു നേരിട്ടായിരുന്നു. എന്നാല്‍ വിദേശത്തെത്തിച്ച യുവതികളെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
വെറുമൊരു പെണ്‍വാണിഭത്തിനപ്പുറം, വലിയൊരു മാഫിയാ ശൃംഖലയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ സ്ഥിരീകരിച്ചു. മോഡലിംഗിന്റെ പേരില്‍ ആസൂത്രിതമായ മനുഷ്യക്കടത്താണ് ഇവിടെ നടന്നിട്ടുള്ളത്.
ബലാത്സംഗത്തിന് ഇരയാക്കിയ അതിജീവിതകളെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് നാട്ടിലേക്ക് സ്വര്‍ണ്ണം കടത്താനുള്ള കാരിയര്‍മാരാക്കി മാറ്റിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.
പിടിക്കപ്പെടാതിരിക്കാന്‍ കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങള്‍ വഴിയാണ് പ്രതികള്‍ പെണ്‍കുട്ടികളെ പ്രധാനമായും വിദേശത്തേക്ക് എത്തിച്ചിരുന്നത്. കേസില്‍ നിലവില്‍ അറസ്റ്റിലായ, അധോലോക ബന്ധങ്ങളുള്ള അലീന എന്ന യുവതി ഇരകളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി സൂചനയുണ്ട്. ഇവരുടേതെന്ന് കരുതുന്ന ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.






