
ന്യൂഡൽഹി: ബെംഗളൂരുവിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം എഞ്ചിന് തീപിടിച്ചെന്ന സംശയത്തെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കോക്ക്പിറ്റിലെ ജീവനക്കാർക്ക് ഫയർ ഇൻഡിക്കേഷൻ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിൽ ജീവനക്കാരും യാത്രക്കാരുമടക്കം 160 ഓളം പേരുണ്ടായിരുന്നു.
എഐ-2802 എന്ന എയർബസ് എ-320 വിമാനമാണ് സ്റ്റാൻഡേർഡ് അടിയന്തര പ്രോട്ടോക്കോളുകൾ പാലിച്ച് ദേശീയ തലസ്ഥാനത്തെ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡിംഗ് നടത്തിയത്. തുടർന്ന് വിശദമായ പരിശോധനകൾക്കായി വിമാനം നിർത്തിയിട്ടിരിക്കുകയാണ്.
വിമാനം ഡൽഹിയിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള അവസാന ഘട്ടത്തിൽ ഒരു എഞ്ചിനിൽ നിന്ന് തീപിടുത്തത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന അലർട്ട് ലഭിച്ചതായും പിന്നീട് ഇത് യഥാർത്ഥ മുന്നറിയിപ്പാണെന്ന് സ്ഥിരീകരിച്ചതായും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
മുന്നറിയിപ്പ് ലഭിച്ചെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാനും യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളൊന്നുമില്ലാതെ സാധാരണ രീതിയിൽ പുറത്തെത്തിക്കാനും സാധിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി. ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം രാത്രി 9.30 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്.






