
മന്ത്രിസഭയിലെ കെ.സി. പക്ഷക്കാരെക്കാൾ മുഖ്യമന്ത്രി വി.ഡി.സതീശന് കടമ്പയാവുക ഒഴിഞ്ഞ ഖജനാവ്. ജനപ്രിയ പദ്ധതി പ്രഖ്യാപനത്തോടെ തുടങ്ങിയ മുഖ്യമന്ത്രിക്ക് പക്ഷേ, ഇതിനുളള ഫണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നാണ് അറിയേണ്ടത്. പ്രഖ്യാപനങ്ങളെ കൈയടികളോടെ സ്വീകരിക്കുന്ന ജനമാകട്ടെ വീഴ്ചകളെ ആഘോഷിക്കുകയും ചെയ്യും. പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങിയാൽ ജനം സർക്കാറിനെതിരാകും. പ്രതിപക്ഷത്ത് ശോഭിക്കുന്ന സി.പി.എമ്മും പോഷക സംഘടനകളും തെരുവിലിറങ്ങാൻ കാരണം തിരയുന്ന കാലത്ത് മുൾക്കിരീടമാകുമോ മുഖ്യമന്ത്രി പദമെന്നതാണ് സതീശനൊപ്പമുള്ളവരുടെ ആശങ്ക.
പൂച്ചപെറ്റ് കിടക്കുന്ന ഖജനാവാണ് കൈമാറി കിട്ടിയതെന്ന് പറയുമ്പോൾ തന്നെയാണ് പെൻഷനും ആശാ വർക്കർമാരുടെ ശമ്പളവുമടക്കം വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായത്. ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും ഉറപ്പാക്കി പ്രഖ്യാപനമുണ്ടായി. നിലവിൽ സർക്കാർ സഹായത്തോടെ ബുദ്ധിമുട്ടി മുന്നോട്ട് പോകുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനെ ഇതെങ്ങിനെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. നിലവിൽ തന്നെ കോടികളുടെ കടബാധ്യതയുള്ള കോർപ്പറേഷനെ തകർക്കുന്ന തീരുമാനമായി പ്രഖ്യാപനം മാറുമോയെന്ന ആശങ്കയും ബാക്കി. പത്ത് വർഷം അകന്നു നിന്ന ഭരണം ഏതുവിധേനയും കൈപ്പിടിയിലൊതുക്കാൻ നടത്തിയ പ്രഖ്യാപനങ്ങളുടെ പ്രായോഗികതയാണ് സതീശന് മുൾക്കിരീടമായി മാറുക. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പിന്തിരിഞ്ഞാൽ വാഗ്ദാനങ്ങൾ വിഴുങ്ങിയതായി കുറപ്പെടുത്തലും ഉയരും.
ഭാവി കണക്കിലെടുക്കാതെ അന്നന്നത്തെ ചെലവ് നടത്തി മുന്നോട്ട് പോവുകയെന്ന ഹൃസ്വവീക്ഷണത്തിലൂന്നിയ സാമ്പത്തിക നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചത്. ട്രഷറിയിലെത്തുന്ന കേന്ദ്ര ഫണ്ട് വഴിമാറ്റി ഉപയോഗിക്കുന്നതടക്കമുളള പ്രവണത പിണറായി സർക്കാർ സ്വീകരിച്ചതും ഇക്കാരണത്താൽ തന്നെ. ഇതോടെ ധനവിനിയോഗ സർട്ടിഫിക്കറ്റ് നൽകാനാകാതെ കേരളം കേന്ദ്രത്തിന് മുന്നിൽ വിയർത്തു. ആദ്യ ഗഡു വിനിയോഗിച്ചതിന്റെ വിവരങ്ങൾ നൽകാനാവാത്തതിനാൽ തന്നെ കേന്ദ്രം തുടർ ഗഡുക്കൾ തടഞ്ഞു. മാത്രമല്ല, ഫണ്ട് നിർലോഭം കിട്ടാൻ സാധ്യതയുണ്ടായിരുന്ന പല കേന്ദ്ര പദ്ധതികളോടും പിണറായി സർക്കാർ മുഖം തിരിച്ചു. ഇതോടെ കേന്ദ്ര സഹായം കുറയുകയും രാഷ്ട്രീയ വാദപ്രതിവാദങ്ങളിൽ ഒടുങ്ങുകയും ചെയ്തു. കേന്ദ്ര ഫണ്ടുകൾ ലാപ്സാവുക വഴി ഖജനാവ് കാലിയായി കടം പെരുകിയതല്ലാതെ ഇതുമൂലം സംസ്ഥാനത്തിന് പ്രയോജനമൊന്നും ഉണ്ടായതുമില്ല.
ഖജനാവ് നിറയ്ക്കാൻ കേന്ദ്ര സഹായം തന്നെ കൂടുതലായി നേടിയെടുക്കാൻ പദ്ധതി തയ്യാറാക്കിയാലേ സതീശൻ സർക്കാറിന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്നതാണ് യാഥാർത്ഥ്യം. വ്യവസായവും കാർഷിക മേഖലയും തകർന്ന സംസ്ഥാനത്ത് നിന്ന് അധിക വരുമാനം ഉടൻ പ്രതീക്ഷിക്കേണ്ടതുമില്ല. കേന്ദ്ര ഫണ്ടുകൾ വിലയിരുത്തി നേടിയെടുക്കാനും കൃത്യമായ വിനിയോഗത്തിലൂടെ തുടർഗഡുക്കൾ ഖജനാവിലെത്തിക്കാനും പ്രാപ്തിയുള്ള ഉദ്യോഗസ്ഥനെ നിയമിച്ച് കൃത്യമായ നിർദേശങ്ങൾ നൽകാൻ മുഖ്യമന്ത്രി തയ്യാറാകേണ്ടി വരും. ഫണ്ട് മാനേജ്മെന്റിന്റെ കണിശതയാകും സതീശന്റെ നിലനിൽപ്പിന് മറ്റെല്ലാത്തിനെക്കാളും ആധാരമാവുക. സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ വിദഗ്ദരുടെ സഹായത്തോടെ ധവളപത്രം ഇറക്കാനാണ് തീരുമാനമെങ്കിലും നിലവിലെ ആനുകൂല്യം മുടങ്ങിയാൽ ജനം എതിരാകുമെന്നതിലും തർക്കമില്ല.
പ്രത്യയശാസ്ത്ര പ്രതിസന്ധികളൊന്നുമില്ലാത്തതിനാൽ സ്വകാര്യ മേഖലയിലേക്ക് വൻ തോതിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കാനും സതീശൻ സർക്കാറിന് സാധിക്കും. എന്നാൽ മുൻകാല ചരിത്ര പരിശോധനയിൽ ഇടതുപക്ഷ എതിർപ്പ് ഇത്തരം വിഷയങ്ങളിൽ രൂക്ഷമാകാനും സാധ്യതയുണ്ട്. ഉമ്മൻ ചാണ്ടി സർക്കാറിൽ മുസ്ലിംലീഗ് മന്ത്രിമാർക്കെതിരേ വലിയ തോതിൽ അഴിമതി ആരോപണമുയർന്നിരുന്നു. പാലാരിവട്ട പാലത്തിന്റെ തകർച്ചയടക്കം അന്നത്തെ സർക്കാറിന് പിൻക്കാലത്തും നാണക്കേടായി.
വിദ്യാഭ്യാസ വകുപ്പിലും ആരോപണങ്ങൾ ശക്തമായിരുന്നു. ഇത്തരം വിഷയങ്ങൾ ആവർത്തിക്കപ്പെട്ടാൽ മുഖ്യമന്ത്രിക്ക് എത്രമാത്രം ഇടപെടൽ നടത്താൻ സാധിക്കുമെന്നതും കണ്ടറിയേണ്ടതാണ്. സംസ്ഥാനത്തെ വീടുകളിൽ ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്ന വയോജനങ്ങളുടെ എണ്ണം വർധിക്കുമ്പോൾ തന്നെ, വയോജന വകുപ്പ് പുതുതായി തുടങ്ങാനുള്ള തീരുമാനത്തിന് കൈയടി ലഭിക്കുമെങ്കിലും, വയോജനങ്ങളുടെ ആരോഗ്യ ചികിത്സാ വിഷയങ്ങളടക്കം എങ്ങിനെ കൈകാര്യം ചെയ്യുമെന്നതിലും വ്യക്തത ആവശ്യമുണ്ട്. ജപ്പാൻ അടക്കമുളള രാജ്യങ്ങളിലെ സർക്കാറുകൾക്ക് മികച്ച രീതിയിൽ വയോജന ക്ഷേമം നടപ്പാക്കാൻ സാമ്പത്തിക സോഴ്സ് ഉണ്ടെങ്കിലും കേരളത്തിന്റെ പ്രധാന പ്രശ്നവും സാമ്പത്തിക കുറവ് തന്നെ.
സമര പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത ആവേശം പ്രകടിപ്പിക്കുന്ന ഇടതു പ്രതിപക്ഷത്തെയാണ് വി.ഡി. സർക്കാറിന് അഭിമുഖീകരിക്കേണ്ടത്. വിദ്യാഭ്യാസ നയങ്ങളിലടക്കം കൈ കൊളളുന്ന തീരുമാനങ്ങളിലടക്കം വിയോജിപ്പുണ്ടെങ്കിൽ എതിരിടേണ്ടി വരിക എസ്.എഫ്.ഐ. സമരവീര്യത്തെ യാകും. സെക്രട്ടറിയേറ്റ് സ്തംഭനത്തിലേക്കടക്കം കാര്യങ്ങൾ നീങ്ങിയാൽ ജനം സർക്കാറിന് എതിരാവുകയും ചെയ്യും. മന്ത്രിസഭയിൽ കെ.സി.യുടെ ആശിർവാദത്തോടെ കയറികൂടിയവർക്ക് പോലും മുഖ്യമന്ത്രിയെന്ന നിലയിൽ സതീശനെ അംഗീകരിച്ച് തന്നെ മുന്നോട്ട് പോകേണ്ടി വരും. മന്ത്രിയെന്ന നിലയിൽ അംഗീകാരം നേടിയെടുക്കാൻ ഉതകുന്ന പദ്ധതികൾക്ക് അനുമതി നൽകേണ്ടത് മുഖ്യമന്ത്രിയാണ്.
ധനവകുപ്പിന്റെ ചുമതല കൂടിയുളള മുഖ്യമന്ത്രി ഫയലുകൾ വെച്ചു താമസിപ്പിച്ചാൽ ബുദ്ധിമുട്ടാകുമെന്ന തിരിച്ചറിവിൽ തന്നെയാകും കെ.സി.യുടെ ആശിർവദത്തോടെ കയറിപ്പറ്റിയവരുടെയും പ്രവർത്തനം. ഏതെങ്കിലും തരത്തിൽ മറുകണ്ടം ചാടാനുള്ള നീക്കമുണ്ടായാൽ അത് സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് ലഭിക്കുന്നതും മുഖ്യമന്ത്രിക്കാണ്. അതുകൊണ്ട് തന്നെ കമാന്റിംഗ് പവറുള്ള സതീശന് മന്ത്രിസഭയിലെ കുത്തി തിരുപ്പുകളെ പ്രതിരോധിക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടി വരില്ലെങ്കിലും തകർന്ന സാമ്പത്തിക സ്ഥിതിയിൽ ജനപ്രിയ പദ്ധതികൾ നടപ്പാക്കുന്നതിലാകും മുഖ്യമന്ത്രി പദം മുൾക്കിരീടമായി മാറുക. അതുകൊണ്ട് തന്നെ ആദ്യ മൂന്ന് വർഷം മുഖ്യമന്ത്രിയെന്ന നിലയിൽ സതീശന് നിർണ്ണായകമാകും.






