
മലയാളികളെ സംബന്ധിച്ച് ഏറെ അഭിമാനത്തോടെ സ്വന്തമെന്ന് പറയാന്‍ പറ്റുന്ന അഭിനേത്രിയാണ് ഉര്‍വശി. തെന്നിന്ത്യയില്‍ ഹാസ്യവും വികാരനിർഭരമായ രംഗങ്ങളും ഒരുപോലെ അനായാസം കൈകാര്യം ചെയ്ത് വിസ്മയിപ്പിക്കുന്ന മറ്റ് അഭിനേത്രികളുണ്ടോ എന്നു പോലും സംശയമാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ ഈ ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാര്‍ കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ വെള്ളിത്തിരയിലെത്തിച്ച അതുല്യ കഥാപാത്രങ്ങള്‍ അനവധിയാണ്. അന്നും ഇന്നും പകരക്കാരില്ലാത്ത ഈ അഭിനയപ്രതിഭ വര്‍ഷങ്ങള്‍ക്കിപ്പുറവും തന്റെ പ്രകടനങ്ങള്‍ കൊണ്ട് അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഒരുകാലത്ത് മലയാളസിനിമാപ്രേക്ഷകര്‍ ഏറ്റെടുത്തിരുന്ന താര ജോഡികളായിരുന്നു ജയറാമും ഉര്‍വശിയും. ഉർവശിയുമായി ഏറ്റവുമധികം കെമിസ്‌ട്രിയുള്ള നായകനാണ് ജയറാമെന്നുള്ളത് ഇവർ ഒരുമിച്ചഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്. ഇരുവരും കുടുംബപരമായും നല്ല അടുപ്പമുള്ളവരാണ്. ഇവർ ഒരുമിച്ച തകർത്ത കോമഡി സീനുകളെല്ലാം ഇന്നും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘പരിമള ആൻഡ് കോ’ എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ് ഇവർ.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മധുചന്ദ്രലേഖ എന്ന സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് ഉര്‍വശി. ജയറാമും പാർവതിയും നിർബന്ധിച്ചതു കൊണ്ടാണ് ഈ സിനിമയില്‍ അഭിനയിച്ചതെന്നും ഭർത്താവിനെ മറ്റൊരു പെണ്‍കുട്ടിക്ക് വിട്ടുകൊടുത്ത് അഴക് നോക്കുന്ന ക്യാരക്‌ടറിനെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും പറയുകയാണ് ഉര്‍വശി.
‘‘ഞാനും പാർവതിയുമായിരുന്നു ആദ്യം ഫ്രണ്ട്‌സായത്. അതിനിടയില്‍ ജയറാം വന്ന് അവളെ കടത്തിക്കൊണ്ടുപോയി. പാർവതിക്ക് വിവാഹത്തിന് ശേഷമല്ല, പണ്ടേ അഭിനയത്തോട് താല്‍പ്പര്യമില്ലായിരുന്നു. വ്യത്യസ്‌തമായ കഥാപാത്രങ്ങള്‍ ചെയ്യണം, അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊന്നുമില്ല. എനിക്കും അന്ന് അഭിനയത്തോട് വലിയ താല്‍പ്പര്യമില്ലായിരുന്നു. പക്ഷേ, എന്റെ കുടുംബം കലയുമായി ബന്ധപ്പെട്ടവരായിരുന്നു. വ്യത്യസ്‌ത കഥാപാത്രങ്ങള്‍ ചെയ്യുന്നതുകൊണ്ട് എനിക്ക് അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. അതുകൊണ്ട് സിനിമകള്‍ ചെയ്‌തു.
പാർവതിയും ജയറാമും തമ്മില്‍ വലിയ പ്രണയമാണ്. കല്യാണം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്ന് അവർ ആദ്യമേ തീരുമാനിച്ചിരുന്നു. ജയറാം നിർബന്ധിച്ചിട്ടല്ല. ജയറാമും അഭിനയിക്കണ്ട എന്ന് പറയുന്ന ആളാണ് അവള്‍. നമുക്ക് രണ്ടുപേർക്കും അഭിനയിക്കണ്ട ബിസിനസ് ചെയ്യാമെന്നാണ് പാർവതി പറയുന്നത്.
2005 ല്‍ ഞാൻ സിനിമയിലേക്ക് തിരിച്ചുവന്ന ചിത്രമാണ് മധുചന്ദ്രലേഖ. എനിക്ക് അഞ്ചാമത് സ്റ്റേറ്റ് അവാർഡ് ലഭിച്ചത് ആ സിനിമയ്‌ക്കാണ്. എനിക്കൊട്ടും ഇഷ്‌ടമല്ലായിരുന്നു ആ കഥാപാത്രം. ജയറാമും പാർവതിയും നിർബന്ധിച്ചതുകൊണ്ടാണ് ചെയ്‌തത്. ഭർത്താവിനെ മറ്റൊരു പെണ്‍കുട്ടിക്ക് വിട്ടുകൊടുത്ത് അഴക് നോക്കുന്ന ക്യാരക്‌ടറാണ്. എനിക്കത് ഉള്‍ക്കൊള്ളാനേ കഴിഞ്ഞില്ല. പക്ഷേ ആ പടം നന്നായി വന്നു. പരിചയമില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യുന്നത് ചലഞ്ചാണ്. ഏത് സിനിമ കണ്ടാലും അതില്‍ ഞാൻ അഭിനയിച്ചത് നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്...’’ ഉർവശി പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശിയിത് പറഞ്ഞത്.






