
ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സംവരണ ആനുകൂല്യങ്ങൾ തുടർന്നും നൽകുന്നതിനെതിരെ സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. ക്വാട്ടയിലൂടെ സാമൂഹിക പുരോഗതി കൈവരിച്ച കുടുംബങ്ങൾ ഒടുവിൽ സംവരണ സമ്പ്രദായത്തിൽ നിന്ന് പുറത്തുകടക്കണമെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.
പിന്നാക്ക വിഭാഗങ്ങളിലെ 'ക്രീമിലെയർ' വിഭാഗത്തിന് സംവരണ ആനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, മാതാപിതാക്കൾ രണ്ടുപേരും ഐഎഎസ് ഉദ്യോഗസ്ഥരായ കുട്ടികൾക്ക് സംവരണത്തിന്റെ ആവശ്യകതയെ ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദ്യം ചെയ്തു.
"അവർ രണ്ടുപേരും ഐഎഎസ് ഉദ്യോഗസ്ഥരാണ്, രണ്ടുപേരും സർക്കാർ സർവീസിലാണ്. അവർ വളരെ മികച്ച നിലയിലാണ് ജീവിക്കുന്നത്. അവിടെ സാമൂഹിക പുരോഗതി ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഇത്തരം ആളുകളെ ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവുകളുണ്ട്, എന്നാൽ അവർ ഈ ഒഴിവാക്കലിനെ ചോദ്യം ചെയ്യുകയാണ്. ഇതും നമ്മൾ മനസ്സിൽ വയ്ക്കേണ്ടതുണ്ട്," ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
"വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണത്തിലൂടെ സാമൂഹിക പുരോഗതി ഉണ്ടാകുന്നുണ്ട്. അങ്ങനെയിരിക്കെ വീണ്ടും കുട്ടികൾക്കായി സംവരണം തേടിയാൽ, നമുക്ക് ഒരിക്കലും ഇതിൽ നിന്ന് പുറത്തുകടക്കാൻ കഴിയില്ല”, കോടതി കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വ്യക്തികളെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് അവരുടെ പദവിയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയിരിക്കുന്നതെന്നാണ് കേസിൽ ഹാജരായ അഡ്വക്കേറ്റ് ശശാങ്ക് രത്നൂ വാദിച്ചത്. ഇതിൽ കൂടുതൽ ആഴത്തിലുള്ള പരിശോധന വേണമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളും ക്രീമിലെയറും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മറുപടിയായി, ഇഡബ്ല്യുഎസ് വിഭാഗത്തിൽ സാമൂഹിക പിന്നാക്കാവസ്ഥയില്ലെന്നും സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രമാണുള്ളതെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. തുടർന്ന് അഡ്വക്കേറ്റ് രത്നൂ വാദിച്ചത്, ക്രീമിലെയർ നിർണ്ണയിക്കാനുള്ള മാനദണ്ഡങ്ങൾ ഇഡബ്ല്യുഎസിനേക്കാൾ വളരെ ഉദാരമായിരിക്കണമെന്നാണ്. രണ്ടിനെയും ഒരേപോലെ പരിഗണിച്ചാൽ അവ തമ്മിൽ വ്യത്യാസമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതിൽ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കണമെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഒരു വ്യക്തി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നയാളായിരിക്കാം, എന്നാൽ മാതാപിതാക്കൾ സംവരണത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി ഒരു നിശ്ചിത പദവിയിൽ എത്തിക്കഴിഞ്ഞാൽ ആ അവസ്ഥ മാറുമെന്നും കോടതി പറഞ്ഞു.






