
കൊച്ചി : കൊച്ചിക്കു സമീപം മുങ്ങിയ ലൈബീരിയന്‍ എം.എസ്.സി. എല്‍സ-3 ചരക്കുകപ്പലിനുള്ളില്‍ ശേഷിക്കുന്ന നൂറിലേറെ കണ്ടെയ്‌നറുകള്‍ വന്‍ഭീഷണിയെന്നു മുന്നറിയിപ്പ്. ശക്തമായ കടല്‍ക്ഷോഭത്തില്‍ ഇവ വേര്‍പെട്ട് ഒഴുകിനടന്നാല്‍ മത്സ്യബന്ധനയാനങ്ങള്‍ക്ക് ഭീഷണിയാകും.
കപ്പലില്‍ 640 കണ്ടെയ്‌നറുകളാണുണ്ടായിരുന്നത്. കപ്പല്‍ മുങ്ങിയതോടെ ഇവയിലേറെയും കടലില്‍ പതിച്ചു. കണ്ടെയ്‌നറുകളിലുണ്ടായിരുന്ന പ്ലാസ്റ്റിക് പെല്ലറ്റ് (നൂര്‍ഡിലുകള്‍) തീരദേശത്തടിഞ്ഞ് പാരിസ്ഥിതികപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോഴും മാലിന്യമടിയുന്നതിനാല്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ ശുചീകരണപ്രവര്‍ത്തനം നടക്കുന്നുണ്ട്. 42 മീറ്റര്‍ ആഴത്തില്‍ കിടക്കുന്ന കപ്പല്‍ ഉയര്‍ത്തി മാറ്റാന്‍ കമ്പനി തയാറായിട്ടില്ല.
മഴക്കാലത്ത് കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ കപ്പലില്‍ ശേഷിക്കുന്ന രാസവസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും കേരളതീരങ്ങളിലേക്കും ലക്ഷദ്വീപിലേക്കും അതിവേഗം പരക്കാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം (വെളി, പെരുമാതുറ) തീരങ്ങളില്‍ വന്‍തോതില്‍ പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടുന്നത് മഴക്കാലത്ത് വന്‍വെല്ലുവിളിയാകും. കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കടലിലെ ജൈവവൈവിധ്യത്തെയും ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ഗുരുതരമായി ബാധിക്കും.
കാലവര്‍ഷം ശക്തിപ്പെടുന്നതിനു മുമ്പ് കപ്പല്‍ ഉയര്‍ത്തിയെടുക്കാന്‍ കമ്പനിക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു വീണ്ടും കത്തയച്ചു. മുമ്പ് അയച്ച കത്തുകള്‍ക്കു മറുപടി ലഭിച്ചിരുന്നില്ല.
കപ്പല്‍ ഉടമകളുടെ കണ്‍സോര്‍ഷ്യമായ പി ആന്‍ഡ് ഐയാണ് കപ്പല്‍ ഉയര്‍ത്താന്‍ നടപടിയെടുക്കേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും, വലിയ ചെലവുള്ളതിനാല്‍ ഇവര്‍ മുഖം തിരിക്കുകയാണ്. കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള രണ്ട് പൊതുതാത്പര്യഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷിചേര്‍ത്തിട്ടുണ്ട്. കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട മലിനീകരണനിയന്ത്രണത്തിനു പൊതുഖജനാവില്‍നിന്ന് പണം ചെലവാക്കുന്നതും കോടതി ചോദ്യംചെയ്തിരുന്നു.






