
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന് ലഭിച്ചു. കരുനാഗപ്പള്ളി സ്വദേശി ലോട്ടറി വിൽപ്പനക്കാരനായ പൊന്നൻ ആണ് 12 കോടിയുടെ അധിപനായ ഭാഗ്യശാലി.
പൊന്നനും ഭാര്യ രാധാമണിയമ്മയും മകൻ വിനോദും ലോട്ടറി ചില്ലറവിൽപ്പനക്കാരാണ്. രാധാമണിയമ്മയ്ക്കും മകനും സുഖമില്ലാത്തതിനാൽ പൊന്നൻ മാത്രമാണ് ഇപ്പോൾ കച്ചവടത്തിനിറങ്ങുന്നത്. കരുനാഗപ്പള്ളി മണപ്പള്ളിയിലുള്ള അമ്മ ലോട്ടറി ഏജൻസിയിൽ നിന്ന് കച്ചവടത്തിനായി ടിക്കറ്റ് എടുക്കാൻ പോയതായിരുന്നു പൊന്നൻ. ലോട്ടറി തട്ടിന്റെ അടിയിൽ കിടന്ന രണ്ട് ബമ്പർ ടിക്കറ്റ് ശ്രദ്ധയിൽ പെട്ടപ്പോൾ അവ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചു. അവയിൽ ഒന്നാണ് ഇപ്പോൾ പൊന്നന് കോടീശ്വരയോഗം നൽകിയിരിക്കുന്നത്.
ഇത്തവണത്തെ വിഷു ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വില്പനയാണ് നടന്നത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളുടെയും വില്പന നടന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 11,58,480 എണ്ണം ടിക്കറ്റുകൾ ഇവിടെ വിറ്റു. തൃശ്ശൂരിൽ 5,10,820, തിരുവനന്തപുരത്ത് 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വില്പന. വിഷു ബമ്പർ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വിതം ആറ് പരമ്പരകള്‍ക്കും ലഭിക്കും.






