തിരുവനന്തപുരം: സംസ്‌ഥാനത്തെ പോലീസ് സ്‌റ്റേഷനുകളുടെ ഭരണസംവിധാനത്തിലും ക്രമസമാധാന പരിപാലനത്തിലും വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് പോലീസ് സ്‌റ്റേഷനുകളുടെ പൂര്‍ണ ചുമതലയുള്ള ഇന്‍സ്‌പെക്‌ടര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി (എസ്.എച്ച്.ഒ.) സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരെ (സി.ഐ.) നിയമിച്ച പരിഷ്‌കാരം ഉപേക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ് തത്വത്തില്‍ തീരുമാനിച്ചു. സ്‌റ്റേഷന്‍ ചുമതലകള്‍ വീണ്ടും സബ് ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക് (എസ്.ഐ.) നല്‍കാനും സി.ഐമാര്‍ക്ക് പഴയതുപോലെ ഒന്നിലധികം സ്‌റ്റേഷനുകളുടെ മേല്‍നോട്ട ചുമതല കൈമാറാനുമാണു നീക്കം. ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണു തീരുമാനം ഉണ്ടായത്. ആഭ്യന്തരമന്ത്രിയായി വീണ്ടും ചുമതലയേറ്റശേഷം പോലീസ് ആസ്‌ഥാനത്ത് ചെന്നിത്തല നടത്തുന്ന ആദ്യ യോഗമായിരുന്നു ഇത്.
ഭരണമാറ്റത്തിനൊപ്പം പോലീസ് ഘടനയിലും വലിയ മാറ്റം വരുന്നുവെന്ന സൂചനയാണ് ആഭ്യന്തരമന്ത്രി നല്‍കുന്നത്. എസ്.ഐമാര്‍ക്കുണ്ടായിരുന്ന സ്‌റ്റേഷന്‍ ചുമതല സി.ഐമാര്‍ക്ക് നല്‍കിയത് പോലീസിങ്ങിനെ പ്രതികൂലമായി ബാധിച്ചെന്നും ജനങ്ങളും പോലീസും തമ്മിലുള്ള അകലം വര്‍ധിപ്പിക്കാന്‍ മാത്രമേ ഇത് ഉപകരിച്ചുള്ളൂവെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണു പുനഃക്രമീകരണം. സ്‌റ്റേഷനുകളില്‍ എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി. എന്നിവരുടെ തസ്‌തികകളും സാന്നിധ്യവും എങ്ങനെ പുനഃക്രമീകരിക്കണമെന്ന് പഠിക്കാന്‍ എ.ഡി.ജി.പിയുടെ (ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്) നേതൃത്വത്തില്‍ അഞ്ചംഗ ഉന്നതതല സമിതിയെ നിയോഗിച്ചു. ഈ സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ആവശ്യമായ നിയമപരിഷ്‌കാരങ്ങള്‍ ഉടനടി നടപ്പാക്കും.
കേരളത്തിലെ 484 പോലീസ് സ്‌റ്റേഷനുകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും ജനസൗഹൃദമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ കര്‍മ്മപദ്ധതികളും ചെന്നിത്തല പ്രഖ്യാപിച്ചു. ഇനിമുതല്‍ സ്‌റ്റേഷനുകളില്‍ എത്തുന്ന സാധാരണക്കാരെ കുറ്റവാളികളായല്ല, മാന്യത അര്‍ഹിക്കുന്ന പൗരന്മാരായി കാണണം. സ്‌റ്റേഷനില്‍ കയറിവരുന്നവരെ 'ഗുഡ് മോര്‍ണിംഗ്' അല്ലെങ്കില്‍ 'നമസ്‌കാരം' പറഞ്ഞ് ഉദ്യോഗസ്‌ഥര്‍ സ്വീകരിക്കണം. സ്‌റ്റേഷനുകള്‍ വൃത്തിയായി സൂക്ഷിക്കാനും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്‌ത് ഒഴിവാക്കാനും ഡി.ജി.പിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പോലീസ് സജ്‌ജമാകുമെന്ന് ആഭ്യന്തരമന്ത്രി വ്യക്‌തമാക്കി. ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ വഴി സാധാരണക്കാരെ കെണിയില്‍ പെടുത്തുന്ന തട്ടിപ്പുകാര്‍, സോഷ്യല്‍ മീഡിയയിലൂടെ വ്യക്‌തികളെ അധിക്ഷേപിക്കുന്നവര്‍, മതപരമായ ഭിന്നത പടര്‍ത്തുന്ന സൈബര്‍ ക്രിമിനലുകള്‍, ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകാര്‍ എന്നിവരെ കര്‍ശനമായി നേരിടും. സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഉദ്യോഗസ്‌ഥരെയും ആധുനിക സാങ്കേതിക സൗകര്യങ്ങളെയും വിന്യസിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. റോഡപകടങ്ങള്‍ കുറയ്‌ക്കാന്‍ പുതിയ മൊബൈല്‍ ആപ്പുകളും ഐടി സംവിധാനങ്ങളും നടപ്പാക്കും.
സേനയ്‌ക്കുള്ളിലെ അച്ചടക്കത്തിനൊപ്പം തന്നെ പോലീസുകാരുടെ ക്ഷേമത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. പോലീസുകാരുടെ പരിശീലന സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കും. സേനയ്‌ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യകളെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കീഴ്‌ജീവനക്കാര്‍ക്ക് അനാവശ്യ സമ്മര്‍ദമൊഴിവാക്കി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കാന്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.






