
ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുക്കാൻ 217 ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ ചേർന്നതായും ഇതിൽ 49 പേർ മരിച്ചതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യൻ സൈന്യത്തിൽ ചേർന്നവരിൽ ആറ് പേരെ കാണാതായിട്ടുണ്ട്. സൈനിക സേവനത്തിൽ നിന്ന് വിട്ടയച്ച 139 ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസി നടത്തിവരികയാണെന്നും സർക്കാർ വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്. റഷ്യൻ സൈന്യത്തിലുണ്ടായിരുന്ന ആറ് ഇന്ത്യക്കാരെ കാണാതായതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മറ്റ് 23 പേരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.
നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ ആവശ്യമായ സഹായം നൽകുന്നില്ലെന്ന് റഷ്യൻ സൈന്യത്തിലുള്ള ചില ഇന്ത്യക്കാരുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് പ്രതികരിച്ച ഐശ്വര്യ ഭാട്ടി, മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് വ്യക്തികളുടെ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി ഇന്ത്യൻ എംബസി റഷ്യയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇവരെ തിരികെ നാട്ടിലെത്തിക്കാൻ സജീവമായി ഇടപെടുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ഇതുവരെ 48 വിമാന ടിക്കറ്റുകൾ ഇതിനായി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
യുക്രെയ്നുമായി യുദ്ധം നടക്കുന്നുണ്ടായിരുന്നിട്ടും ഇത്രയധികം ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ ചേരാൻ ഉണ്ടായ കാരണവും കേന്ദ്രം സുപ്രീം കോടതിയിൽ വിശദീകരിച്ചു. ആകർഷകമായ ശമ്പളം, സാമൂഹിക സുരക്ഷ, വൻ തുകയുടെ നഷ്ടപരിഹാരം, പൗരത്വം, ജയിൽ ശിക്ഷയിൽ ഇളവ് എന്നിവ വാഗ്ദാനം ചെയ്താണ് റഷ്യ വിദേശികളെ സൈന്യത്തിലേക്ക് ആകർഷിച്ചതെന്ന് സർക്കാർ പറഞ്ഞു.
ഏകദേശം 5,000 യു.എസ് ഡോളർ (ഏകദേശം 4.15 ലക്ഷം രൂപ) മുൻകൂർ സൈനിംഗ് ബോണസും, 2,500 യു.എസ് ഡോളർ പ്രതിമാസ ശമ്പളവും വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ചില ഇന്ത്യൻ പൗരന്മാർ സ്വന്തം ഇഷ്ടപ്രകാരം റഷ്യൻ സൈന്യവുമായി കരാറിൽ ഒപ്പിടുകയായിരുന്നു. ഇതിന് പുറമെ റഷ്യൻ പൗരത്വം, മറ്റ് സാമൂഹിക ആനുകൂല്യങ്ങൾ, മരണപ്പെട്ടാൽ കുടുംബത്തിന് 1,68,000 യു.എസ് ഡോളർ (ഏകദേശം 1.4 കോടി രൂപ) നഷ്ടപരിഹാരം എന്നിവയും റഷ്യ വാഗ്ദാനം ചെയ്തിരുന്നു, ഐശ്വര്യ ഭാട്ടി കോടതിയിൽ പറഞ്ഞു.
മയക്കുമരുന്ന് കേസുകളിൽ റഷ്യയിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന കിഷോർ ശരവണൻ, സാഹിൽ മുഹമ്മദ് ഹുസൈൻ മജോതി എന്നീ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ ശിക്ഷാ ഇളവ് ലഭിക്കുന്നതിനായി സൈനിക കരാറുകളിൽ ഒപ്പിട്ടിരുന്നു. ഇതിൽ ശരവണൻ ഇന്ത്യൻ സർക്കാരിന്റെ ഇടപെടലിലൂടെ സൈന്യത്തിൽ നിന്ന് മോചിതനായെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാതെ റഷ്യൻ പൗരത്വം സ്വീകരിച്ച് അവിടെത്തന്നെ തുടരുകയാണ്. മജോതി യുക്രെയ്ൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതായാണ് വിവരം. ഇയാളുടെ കാര്യത്തിൽ യുക്രെയ്ൻ അധികൃതരുമായി ഇന്ത്യൻ സർക്കാർ ചർച്ചകൾ നടത്തുന്നുണ്ട്.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് റഷ്യൻ അധികൃതരിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ സർക്കാർ നൽകിവരികയാണെന്നും അവർ വ്യക്തമാക്കി.
ഇന്ത്യൻ എംബസി വഴി സമർപ്പിച്ച നാല് നഷ്ടപരിഹാര ക്ലെയിമുകളിൽ ഒന്നിന് ഇതിനകം തുക ലഭിച്ചിട്ടുണ്ട്. സ്വതന്ത്രമായി സമർപ്പിച്ച മറ്റ് മൂന്ന് ക്ലെയിമുകൾക്കും റഷ്യൻ സർക്കാർ അനുമതി നൽകുകയും കുടുംബങ്ങൾക്ക് തുക കൈമാറുകയും ചെയ്തിട്ടുണ്ട്. കാണാതായവരെ കണ്ടെത്താനും മൃതദേഹങ്ങൾ തിരിച്ചറിയാനുമായി 21 കുടുംബാംഗങ്ങളുടെ ഡിഎൻഎ റിപ്പോർട്ടുകൾ ശേഖരിച്ച് റഷ്യൻ അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.






