
ചണ്ഡീഗഡ്: 2013-ൽ യുകെയിലേക്ക് കുടിയേറിയ ഹരിയാനയിലെ റോഹ്തക് സ്വദേശികളായ കുടുംബത്തിന് ഇത് അപൂർവ നേട്ടം. 23 കാരനായ തുഷാർ കുമാറും അമ്മ പർവീൺ റാണിയും യുകെയിൽ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടു. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനായ മേയർ എന്ന ചരിത്രനേട്ടമാണ് തുഷാർ സ്വന്തമാക്കിയത്.
എൽസ്ട്രി, ബോറെഹാംവുഡ് ടൗൺ കൗൺസിലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തുഷാർ ചുമതലയേറ്റപ്പോൾ, തൊട്ടടുത്ത ആഴ്ച അമ്മ പർവീൺ റാണി, ഹെർട്ട്സ്മിയർ ബോറോ കൗൺസിലിന്റെ ആദ്യ ഇന്ത്യൻ വംശജയായ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. തുഷാർ മെയ് 13-നും പർവീൺ മെയ് 20-നുമാണ് മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടത്. ഹരിയാനയിലെ സോണിപത്തിലുള്ള ഖാർഖോദയിലെ രോഹ്ന എന്ന പൂർവ്വിക ഗ്രാമത്തിൽ നിന്നുള്ള ഈ കുടുംബം, 2013-ൽ യുകെയിലേക്ക് മാറുന്നതിന് മുൻപ് ദീർഘകാലം റോഹ്തകിലായിരുന്നു താമസിച്ചിരുന്നത്.
2013-ൽ ഭാര്യ പർവീണിനും രണ്ട് മക്കൾക്കുമൊപ്പം യുകെയിലേക്ക് കുടിയേറുമ്പോൾ പ്രത്യേക ലക്ഷ്യങ്ങളൊന്നും മുന്നിലുണ്ടായിരുന്നില്ലെന്ന് സുനിൽ ദഹിയ പറഞ്ഞു. 2013-ൽ ഞങ്ങൾ യുകെയിലേക്ക് മാറുമ്പോൾ പ്രത്യേകിച്ചൊന്നും മനസ്സിലുണ്ടായിരുന്നില്ല. തുഷാറിന് അന്ന് 10 വയസ്സ് മാത്രമായിരുന്നു പ്രായം, ഇന്ന്, ഒരേ സമയം ഇന്ത്യൻ വംശജരായ കുടുംബത്തിലെ അമ്മയും മകനും മേയർമാരായി എന്നത് വലിയ അഭിമാനത്തിന് കാരണമാകുന്നു എന്നും സുനിൽ ദഹിയ പറയുന്നു.
തുഷാറും അമ്മയും എപ്പോഴും സമൂഹത്തെ സഹായിക്കാനും സാമൂഹിക സേവനം ചെയ്യാനും ഇഷ്ടപ്പെട്ടിരുന്നതായി ദഹിയ പറഞ്ഞു. തുഷാർ ധാരാളം സാമൂഹിക സേവനങ്ങൾ ചെയ്യാറുണ്ടായിരുന്നു. ലണ്ടനിലെ കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ, 20 വയസ്സിലാണ് തുഷാർ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. തങ്ങളുടെ കുടുംബം ഇപ്പോഴും ഹരിയാനയിലെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റോഹ്തകിൽ തങ്ങൾക്ക് ഒരു വീടുണ്ടെന്നും അവിടെ കുടുംബത്തിലെ മറ്റ് ചില അംഗങ്ങൾ താമസിക്കുന്നുണ്ടെന്നും ദഹിയ പറഞ്ഞു.
വളണ്ടിയർ പ്രവർത്തനങ്ങളിൽ നിന്നും കമ്മ്യൂണിറ്റി വർക്കുകളിൽ നിന്നുമാണ് തുഷാറിന് അവസരങ്ങൾ ലഭിച്ചത്. തന്റെ ഇന്ത്യൻ പൈതൃകത്തിൽ ഏറെ അഭിമാനിക്കുന്നതോടൊപ്പം തന്നെ, വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമഭൂമിയായ താൻ സേവനമനുഷ്ഠിക്കുന്ന വൈവിധ്യമാർന്ന ബ്രിട്ടീഷ് നഗരത്തെക്കുറിച്ചും അവൻ തുല്യമായി അഭിമാനിക്കുന്നുവെന്ന് ദഹിയ പറഞ്ഞു. തുഷാർ മുൻപ് ഡെപ്യൂട്ടി മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025-ലാണ് തുഷാർ ഡെപ്യൂട്ടി മേയറായത്.
തുഷാറും അമ്മയും യുകെയിൽ ജനിച്ച് വളർന്നവർക്ക് സൗജന്യമായി ഹിന്ദി പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു. തുഷാർ 'ഹിന്ദി ശിക്ഷാ പരിഷത്ത്' എന്ന ചാരിറ്റി സംഘടനയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. 2023-ലാണ് തുഷാറും അമ്മയും ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചതും കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ടതും.
ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്നാണ് തുഷാർ ബിരുദം നേടിയത്. രാഷ്ട്രമീമാംസയിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് 20-വയസ്സിൽ അദ്ദേഹം കൗൺസിലറാകുന്നത്.






