
ലഖ്‌നൗ: ജൗൻപൂർ സ്വദേശിനിയും ഡൽഹി സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ 19-കാരിയെ ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ വാടകമുറിയിൽ വെച്ച് മൂന്ന് യുവാക്കൾ ചേർന്ന് നാല് ദിവസങ്ങളിലായി മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പ്രതികളിൽ രണ്ടുപേർ അതിജീവിതയ്ക്ക് പരിചയമുള്ളവരും അവരുടെ സ്വന്തം ഗ്രാമത്തിലുള്ളവരുമാണ്.
അവധിക്കാലം ചിലവഴിക്കാൻ ജൗൻപൂർ ജില്ലയിലെ സ്വന്തം ഗ്രാമത്തിൽ എത്തിയ പെൺകുട്ടി മെയ് 15-നാണ് ഡൽഹിയിലേക്ക് തിരിക്കാനായി യാത്ര പുറപ്പെട്ടത്. അന്ന് രാത്രി ജാഫ്രാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയ ശേഷം, യാത്രയ്ക്കിടയിൽ തന്റെ പഴയ പരിചയക്കാരനായ ശിവം യാദവിനെ (20) മെസ്സേജിലൂടെ ബന്ധപ്പെട്ടു.
ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ശിവം യാദവും സണ്ണി യാദവ് (19) എന്ന് പിന്നീട് തിരിച്ചറിഞ്ഞ മറ്റൊരാളും ചേർന്ന് പെൺകുട്ടിയെ വന്നു കണ്ടു. യാത്ര ലഖ്‌നൗവിൽ വെച്ച് താൽക്കാലികമായി അവസാനിപ്പിക്കാൻ അവർ നിർബന്ധിച്ചതിനെ തുടർന്ന് പെൺകുട്ടി ട്രെയിനിൽ നിന്നിറങ്ങി. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ ഒരു ടാക്സിയിൽ സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്വകാര്യ ആശുപത്രിക്ക് സമീപത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പരാതി പ്രകാരം, അവിടെ വെച്ച് പെൺകുട്ടിക്ക് കോൾഡ് കോഫി നൽകുകയും അത് കുടിച്ചതിന് ശേഷം തനിക്ക് മയക്കം അനുഭവപ്പെടാൻ തുടങ്ങിയതായും പറയുന്നു. തുടർന്ന് മെയ് 15-16 തീയതികളിലെ രാത്രിയിൽ പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാവുകയും ഒന്നിലധികം തവണ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു.
മെയ് 16-ന് രണ്ടാമത്തെയാൾ വീണ്ടും തന്നെ ഉപദ്രവിച്ചതായും, തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ഈ അതിക്രമം തുടർന്നതായും പെൺകുട്ടി ആരോപിക്കുന്നു. ഇതിനിടയിൽ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നാമതൊരു വ്യക്തിയും തന്നെ പീഡിപ്പിച്ചു. ഇതിനെതിരെ പ്രതികരിക്കുകയോ പുറത്തുപറയുകയോ ചെയ്താൽ കൊലപ്പെടുത്തുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.
പിന്നീട് തന്നെ തിരികെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് ഒരു ജനറൽ ടിക്കറ്റ് എടുത്തു നൽകിയ ശേഷം മെയ് 18-ന് പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്ന് പരാതിക്കാരി പറയുന്നു.
പ്രാഥമിക അന്വേഷണത്തിൽ ശിവവും സണ്ണിയും അതിജീവിതയുടെ അതേ ജൗൻപൂർ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാളായ സണ്ണി ഒരു ഇ-കോമേഴ്‌സ് കമ്പനിയിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുകയാണെന്നും ശിവം ഒരു കോഫി ഷോപ്പിലാണ് ജോലി ചെയ്യുന്നതെന്നും, ഇയാൾക്ക് കഴിഞ്ഞ നാല് വർഷമായി അതിജീവിതയെ പരിചയമുണ്ടെന്നും പൊലീസ് പറയുന്നു.






