
ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിനെതിരെ പ്രധാനമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ "വിലക്കയറ്റ മനുഷ്യൻ” എന്ന് വിശേഷിപ്പിച്ചാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ രാഹുൽ വിമർശനമുന്നയിച്ചത്.
ജനങ്ങൾ അറിയാതെ അവരുടെ പോക്കറ്റടിക്കുന്ന രീതിയിലാണ് വില വർദ്ധിപ്പിക്കുന്നത്. വളരെ പതുക്കെ ഗഡുക്കളായാണ് സർക്കാർ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് താൻ മാസങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്ന പ്രധാനമന്ത്രി, വോട്ടെടുപ്പ് അവസാനിച്ചയുടൻ പെട്രോൾ-ഡീസൽ വില ഒറ്റയടിക്ക് എട്ട് രൂപയോളം വർദ്ധിപ്പിച്ചതായി രാഹുൽ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകുകയും, ബാക്കി സമയങ്ങളിൽ ജനങ്ങളുടെ പോക്കറ്റ് അടിക്കുകയും ചെയ്യുക എന്നത് മാത്രമാണ് പ്രധാനമന്ത്രിയുടെ ജോലിയെന്ന് അദ്ദേഹം പരിഹസിച്ചു. രണ്ട് ആഴ്ചയ്ക്കുള്ളിൽ നടക്കുന്ന നാലാമത്തെ വിലവർദ്ധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. പുതിയ മാറ്റത്തോടെ പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർദ്ധിച്ചു.
അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയുടെ വ്യതിയാനങ്ങൾക്കനുസരിച്ചാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വില പുതുക്കി നിശ്ചയിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ തുടർച്ചയായ ഈ വിലവർദ്ധനവ് വിപണിയിൽ വലിയ രീതിയിലുള്ള വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് പൊതുജനം.






