
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുനമ്പം പ്രശ്നത്തിനു 10 മിനിറ്റിനുള്ളിൽ പരിഹാരം കാണുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശന് നിലപാടിൽ മാറ്റമുണ്ടോയെന്ന് ബിജെപി. സെക്ഷൻ 97 അനുസരിച്ച് ഇത് വഖഫ് ഭൂമിയല്ല എന്ന് നോട്ട് എഴുതാനുള്ള സമയം മാത്രമാണ് മുനമ്പം പ്രശ്നം കത്തി നിന്നപ്പോൾ വി.ഡി സതീശൻ ആവശ്യപ്പെട്ടത്. എന്നാൽ, യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ വഖഫ് ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ഇതേക്കുറിച്ച് വി.ഡി സതീശന് എന്താണ് പറയാനുള്ളത് എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
വി.ഡി സതീശനും യുഡിഎഫും മുനമ്പം നിവാസികളെയും സഭാ പിതാക്കൻമാരെയും കബളിപ്പിക്കുകയാണെന്ന് ബിജെപി അന്ന് പറഞ്ഞിരുന്നു. മുസ്ലീം ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെയും വെറുപ്പിച്ച് ഒരു തീരുമാനവും എടുക്കാൻ സാധിക്കാത്ത ഒരു മുഖ്യമന്ത്രിയാണ് വി.ഡി സതീശൻ. വഖഫ് ഭൂമി രജിസ്റ്റർ ചെയ്യാൻ കൈവശാവകാശ സർട്ടിഫിക്കറ്റും ടാക്സ് രസീതും ആവശ്യമാണ്. ഇപ്പോളത് അവിടുത്തെ താമസക്കാരുടെ പേരിലാണ്. പിന്നെ ഏതുവിധത്തിലാണ് രജിസ്ട്രേഷൻ നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഇപ്പോഴത്തെ വഖഫ് ബോർഡിന് നിയമസാധുതയില്ല. ഇത് പിരിച്ചുവിടണം. പുതിയ നിയമം അനുസരിച്ച് രണ്ട് അമുസ്ലീങ്ങളും ബോർഡിൽ അംഗങ്ങളാവേണ്ടതുണ്ട്. ഇത് പാലിച്ചിട്ടില്ല. അൽപ്പമെങ്കിലും ആത്മാർത്ഥത അവശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി ഇപ്പോഴത്തെ വഖഫ് ബോർഡ് പിരിച്ചുവിടണം എന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.






