
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന നാളെ മുതൽ സർക്കാർ ജീവനക്കാരി . കോഴിക്കോട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ഓഫീസ് അറ്റൻഡർ തസ്തികയിലാണ് ഇവർക്ക് നിയമനം നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശനുമായും ആരോഗ്യമന്ത്രി കെ. മുരളീധരനുമായും ഹര്‍ഷിന നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. നാളെത്തന്നെ ഇവർ ജോലിയിൽ പ്രവേശിക്കും. വളരെ വേഗത്തിലാണ് സർക്കാർ ഈ നിയമന നടപടികൾ പൂർത്തിയാക്കിയത്. ഹർഷിന സെക്രട്ടറിയേറ്റിൽ എത്തി മണിക്കൂറുകൾക്കകം തന്നെ ജോലി നൽകിക്കൊണ്ടുള്ള ഉത്തരവായി. ഈ നിയമന ഉത്തരവ് ഹർഷിനയ്ക്ക് കൈമാറാൻ കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
'ഇത്രയും കാലം അനുഭവിച്ച ദുരിതങ്ങൾക്കൊടുവിൽ ഇന്ന് എനിക്ക് നീതി ലഭിച്ചിരിക്കുകയാണ്. വലിയ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്'- ഹർഷിന പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായ ശേഷവും വി.ഡി. സതീശൻ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 'അർഹമായ നഷ്ടപരിഹാരം ഉറപ്പായും നൽകുമെന്നും ചികിത്സയ്ക്ക് എത്ര തുകയായാലും അത് നേരിട്ട് നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യമന്ത്രിയെ കണ്ടപ്പോൾ സർക്കാർ ജോലി തരാമെന്ന് അറിയിച്ചു. ഇതിന്റെ ഉത്തരവ് ഇപ്പോൾ തന്നെ കൈയിൽ തരാമെന്നാണ് പറഞ്ഞത്'- ഹർഷിന വ്യക്തമാക്കി.
രാവിലെ പത്ത് മണിയോടെയാണ് ഹർഷിന മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിൽ എത്തിയത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇവർ മുഖ്യമന്ത്രി വി.ഡി. സതീശനെയും ആരോഗ്യമന്ത്രി കെ. മുരളീധരനെയും കണ്ടത്. ഈ കൂടിക്കാഴ്ചയിലാണ് സർക്കാർ ജോലി നൽകാമെന്ന വാഗ്ദാനം ലഭിച്ചതെന്ന് ഹർഷിന അറിയിച്ചു. വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഹർഷിന നേരിടുന്നുണ്ട്. ഇതിനായുള്ള ചികിത്സകൾ ഇപ്പോഴും തുടരുകയാണ്. ഈ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി ഹർഷിന പറഞ്ഞു. ജോലിയുടെ ഉത്തരവ് ഇന്ന് തന്നെ കൈയിൽ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.






