
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ് . മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സ തേടിയ ഭരതന്നൂർ സ്വദേശി വി. മധുവിന്റെ കാലിൽ നിന്ന് മരക്കഷ്ണങ്ങൾ കണ്ടെത്തിയതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. മാർച്ച് 21-നാണ് മരത്തിൽ നിന്ന് വീണ് പരിക്കേറ്റ മധു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്‌ക്കെത്തിയത്.
കാലിലെ മുറിവ് ഇവിടെ വെച്ച് തുന്നിക്കെട്ടുകയും മരുന്ന് നൽകി വിടുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും മുറിവ് ഉണങ്ങിയില്ലെന്ന് മാത്രമല്ല, പഴുത്ത് കഠിനമായ വേദന എടുക്കാനും തുടങ്ങി.
വേദന സഹിക്കാനാവാതെ വന്നതോടെ മധു നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് കാലിനുള്ളിൽ മരക്കഷ്ണങ്ങൾ ഇരിപ്പുണ്ടെന്ന് എക്സ്‌റേയിലൂടെ കണ്ടെത്തിയത്. മെഡിക്കൽ കോളജിൽ വെച്ച് ആദ്യമായി മുറിവ് തുന്നിയപ്പോൾ അത് കൃത്യമായി പരിശോധിക്കാനോ വൃത്തിയാക്കാനോ ഡോക്ടർമാർ തയ്യാറായില്ലെന്നാണ് മധുവിന്റെ കുടുംബം പറയുന്നത്.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വലിയ അനാസ്ഥയാണ് ഈ ദുരിതത്തിന് കാരണണമെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇപ്പോൾ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.






