
അന്തരിച്ച ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി രാജ്യം സമർപ്പിച്ച പത്മവിഭൂഷൺ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ധർമ്മേന്ദ്രയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത നടിയും ബിജെപി എംപിയുമായ ഹേമമാലിനിയാണ് ഈ പുരസ്കാരം ഏറ്റുവാങ്ങിയത്. ഏറെ വൈകാരികമായ നിമിഷങ്ങൾക്കായിരുന്നു ചടങ്ങിൽ ഡിയോൾ കുടുംബം സാക്ഷ്യം വഹിച്ചത്.
അച്ഛന്റെ വിയോഗത്തിന് ശേഷം ലഭിച്ച ഈ പരമോന്നത ആദരവിന്റെ വേളയിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് മകളും നടിയുമായ ഇഷ ഡിയോൾ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിപ്പോൾ ആരാധകരുടെ കണ്ണുനിറയ്ക്കുന്നത്. ഈ പരമോന്നത ആദരം നേരിട്ട് ഏറ്റുവാങ്ങാൻ അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് കുടുംബം എത്രമാത്രം കൊതിച്ചിരുന്നുവെന്ന് ചടങ്ങിലെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഇഷ കുറിച്ചു.
"അഭിമാനത്തിന്റെ ഒരു നിമിഷം, ഒപ്പം വികാരനിർഭരമായൊരു നിമിഷവും... എപ്പോഴത്തെയും പോലെ സുന്ദരനായി, ഒരു പുതിയ വെള്ള ഷർട്ടും നീല സ്യൂട്ടുമണിഞ്ഞ്, ആദരവ് ഏറ്റുവാങ്ങാൻ പോകുന്ന ഒരു കൊച്ചുബാലന്റെ ആവേശത്തോടെ അദ്ദേഹം ഇന്ന് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ എത്രമാത്രം ആഗ്രഹിച്ചെന്നോ.
കഴിഞ്ഞ ദിവസം, ഞങ്ങളുടെ കുടുംബത്തെ പ്രതിനിധീകരിച്ച് അമ്മ ആ പുരസ്കാരം ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ ആറ് മക്കളിൽ ഏറ്റവും ഇളയവളായ അഹാന ഞങ്ങളെല്ലാവരെയും പ്രതിനിധീകരിച്ച് അവിടെയുണ്ടായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛനെ ഓർത്ത്, അദ്ദേഹത്തോടുള്ള ആദരവോടെ അവൾ കണ്ണീരണിഞ്ഞു, കൈയടിച്ചു. ഞങ്ങൾ ഏറെ സ്നേഹിക്കുന്ന, നെഞ്ചോട് ചേർക്കുന്ന, ഒരുപാട് മിസ്സ് ചെയ്യുന്ന, ഞങ്ങളുടെ 'പപ്പ' എന്ന് ഞങ്ങൾ അഭിമാനത്തോടെ വിളിക്കുന്ന ആ മനുഷ്യൻ... എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും," ഇഷ ഡിയോൾ കുറിച്ചു.
ചടങ്ങിൽ ഹേമമാലിനിക്കൊപ്പം ഇളയ മകൾ അഹാന ഡിയോളും പങ്കെടുത്തിരുന്നു. അന്തരിച്ച പിതാവിന്റെ പേര് പുരസ്കാരത്തിനായി പ്രഖ്യാപിച്ചപ്പോഴും, അമ്മ ഹേമമാലിനി വേദിയിലേക്ക് പുരസ്കാരം വാങ്ങാൻ നടന്നപ്പോഴും സദസ്സിലിരുന്ന അഹാനയ്ക്ക് കണ്ണീരടക്കാനായില്ല. കൈയടിച്ചുകൊണ്ട് അഹാന പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ ആറ് പതിറ്റാണ്ടുകാലത്തെ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ധർമ്മേന്ദ്രയ്ക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകിയത്. ദീർഘകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം 2025 നവംബറിലാണ് തന്റെ 90-ാം വയസ്സിൽ അന്തരിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.






