
അഹമ്മദാബാദ്: ബെംഗളൂരുവിലെ എബോള സംശയക്കേസ് നെഗറ്റീവായതിന് പിന്നാലെ, അഹമ്മദാബാദിൽ കോംഗോ സ്വദേശിയെയും ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന മൂന്ന് പേരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ സാമ്പിളുകൾ എബോള പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോംഗോയിൽ നിന്നുള്ള വ്യാപാരിയാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. പത്ത് ദിവസം മുമ്പ് ഇന്ത്യയിൽ എത്തിയ 37 വയസ്സുള്ള ഇയാൾ മുംബൈ, വഡോദര, സിൽവാസ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ദിവസങ്ങളായി കടുത്ത പനി അനുഭവപ്പെടുന്നതിനാലാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്.
എബോള ലക്ഷണങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 28 വയസ്സുള്ള ഉഗാണ്ടൻ യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവായതായി കർണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു ബുധനാഴ്ച സ്ഥിരീകരിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ലബോറട്ടറി പരിശോധനകളിൽ യുവതിക്ക് എബോള വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി റാവു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് എല്ലാ മെഡിക്കൽ പ്രോട്ടോക്കോളുകളും മുൻകരുതൽ നടപടികളും കർശനമായി പിന്തുടർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉഗാണ്ടയിൽ നിന്ന് അഹമ്മദാബാദ് വഴി യാത്ര ചെയ്ത് മെയ് 23-നാണ് യുവതി ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. എബോള ബാധിത പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കുന്നതിനിടയിൽ, യുവതിക്ക് കടുത്ത ക്ഷീണവും നേരിയ ലക്ഷണങ്ങളും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേതുടർന്ന് ഇവരെ ഇന്ദിരാനഗറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യയിൽ ഇതുവരെ എബോള കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ക്രീനിംഗിനിടയിൽ ഉഗാണ്ടൻ യുവതിക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനാലാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാൻ വിമാനത്താവളത്തിലെ ആരോഗ്യ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.






