
കൊച്ചി: ആലുവയിൽ അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മറ്റ് വകുപ്പുകളിലായി 35 വര്ഷം കഠിന തടവും 20,81,000 രൂപ പിഴയും . തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്ത്യൻ രാജിനാണ് (36) പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി.സന്ദീപ് കൃഷ്ണ ശിക്ഷവിധിച്ചത്.
2023 സെപ്റ്റംബർ ഏഴിനായിരുന്നു നടുക്കുന്ന സംഭവം. ആലുവയിലെ ചാത്തൻപുറത്ത് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന എട്ടുവയസ്സുകാരിയെ ആണ് തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റൽ രാജ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി, കുട്ടിയെ പാടത്ത് ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. ആലുവയിലെ മാർത്താണ്ഡവർമപ്പാലത്തിൻ്റെ അടിയിൽ പെരിയാറിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
മോഷണം ലക്ഷ്യമിട്ടാണ് പ്രതി കുട്ടിയുടെ വീട്ടിൽ എത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ ക്രിസ്റ്റൽ രാജിൻ്റെ സഞ്ചിയിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു. ജനലിലൂടെ കൈയിട്ടു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന രീതിയായിരുന്നു പ്രതി പിന്തുടർന്നിരുന്നത്. രാത്രി രണ്ടുമണിയോടെ കുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി, ആദ്യം മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷമാണ് കുട്ടിയുമായി പുറത്തിറങ്ങിയത്. 2009 മുതൽ പ്രതി നിരവധി മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.






