
ന്യൂഡല്‍ഹി: പതിവു സംഭരണത്തിനു പുറമേ 30 ദിവസത്തേക്കുള്ള എല്‍.പി.ജി. കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പശ്‌ചിമേഷ്യന്‍ സംഘര്‍ഷം മൂലമുള്ള പ്രതിസന്ധി കണക്കിലെടുത്താണ് ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം എന്നിവയ്‌ക്കു കേന്ദ്രം നിര്‍ദേശം നല്‍കിയത്. കമ്പനികള്‍ ഇതിനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്ന് പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു. നിര്‍ദേശം പ്രാരംഭ ഘട്ടത്തിലാണെന്നു പറഞ്ഞ സുജാത ശര്‍മ, കരുതല്‍ ശേഖരം സൃഷ്‌ടിക്കുന്നതിനുള്ള സമയപരിധിയെക്കുറിച്ചു വ്യക്‌തമാക്കിയില്ല. ഹോര്‍മൂസ് കടലിടുക്ക് അടച്ചതിന്റെ ആഘാതം രാജ്യത്ത് ഏറ്റവും കൂടുതല്‍ നേരിടുന്നത് പാചകവാതക മേഖലയിലാണ്. രാജ്യത്ത് അസംസ്‌കൃത എണ്ണയ്‌ക്കായി തന്ത്രപ്രധാനമായ പെട്രോളിയം ശേഖരമുണ്ടെങ്കിലും എല്‍.പി.ജിക്കും ദ്രവീകൃത പ്രകൃതിവാതകത്തിനും സമാനമായ ശേഖരമില്ല.
എല്‍.പി.ജി. ഉപഭോഗത്തിന്റെ 60 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ്. അതില്‍ 90 ശതമാനവും രാജ്യത്തേക്ക് എത്തുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയും. എല്‍.എന്‍.ജി. ഇറക്കുമതിയുടെ 55-60 ശതമാനവും ഹോര്‍മൂസ് വഴിയാണ്. യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ എല്‍.പി.ജി. ഉപഭോഗം ഒരു ദിവസം ഏകദേശം 90,000 ടണ്‍ ആയിരുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഒഴുക്ക് തടസപ്പെട്ടതോടെ ഇത് 72,000 ടണ്ണായി കുറഞ്ഞെവന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഇറക്കുമതിയിലെ കുറവ് പരിഹരിക്കാന്‍ എല്‍.പി.ജി. ഉല്‍പ്പാദനം പരമാവധി കൂട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.
യു.എസ്., ഓസ്‌ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കൂടുതലായി എല്‍.പി.ജി. ഇറക്കുമതി ചെയ്യാനും ശ്രമം നടക്കുന്നുണ്ട്. നയതന്ത്ര ശ്രമങ്ങളിലൂടെ, പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി എല്‍.പി.ജി. ടാങ്കറുകളെ എത്തിക്കാനും ഇന്ത്യക്ക് കഴിഞ്ഞു.






