
മലയാള ചലച്ചിത്ര അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ജോയ് മാത്യു. മികച്ച കഥാപാത്രങ്ങൾ നൽകുക മാത്രമല്ല സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാട് മുഖം നോക്കാതെ തുറന്നു പറയുന്നതിലും താരം മുൻപന്തിയിലാണ്. ഫേസ്ബുക്കിലൂടെ താരം പങ്കിടുന്ന പോസ്റ്റുകൾ രാഷ്ട്രീയനേതാക്കളെയും അവരുടെ തീരുമാനങ്ങളെയും ട്രോളി കൊണ്ടായിരിക്കും
ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ നടന്ന ഇഡി പരിശോധനയെക്കുറിച്ചുള്ള തന്റെ അഭിപ്രായം കുറിക്കുകയാണ് ജോയ് മാത്യു. പിണറായി വിജയന്റെയും മകളുടെയും വീടുകളിലെ ഇ.ഡി പരിശോധനയ്ക്ക് പിന്നാലെ ഉണ്ടായ ആക്രമണ സംഭവങ്ങളിൽ പോലീസ് ഇടപെടാതിരുന്നത് വീഴ്ച അല്ലെന്നും സംയമനം പാലിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ബുദ്ധിയാണെന്നുമാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. രമേശ് ചെന്നിത്തല മനപ്പൂർവ്വം പന്ത് കേന്ദ്ര സേനയുടെ കോർട്ടിലേക്ക് ഇട്ടതാണെന്നും അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് ഒരു സല്യൂട്ട് എന്നും ജോയ് മാത്യു കുറിച്ചു.
നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.
‘‘ആഭ്യന്തരവിവേകങ്ങൾ...
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇഡി വീണ തൈക്കണ്ടി എന്ന യുവസംരഭകയുടെ വീട്ടിൽ റെയ്ഡിന് വന്നപ്പോൾ കിട്ടിയ അവസരം മുതലാക്കാൻ പ്വീണയുടെ പിതാവിന്റെ പാർട്ടിനേതാക്കൾ തങ്ങളുടെ അണികളെ ഇളക്കിവിടാൻ നോക്കി. മാനവിക സ്നേഹം മുഖമുദ്രയാക്കിയ പതിനാറോളം വിപ്ലവകാരികൾ ഉദ്യോഗസ്ഥരേയും അവർ സഞ്ചരിച്ച വാഹനവും അതോടിച്ചിരുന്ന ഡ്രൈവറെയും തൊഴിലാളി വർഗ്ഗ സ്നേഹത്താൽ തല്ലിപൊളിക്കുമ്പോൾ കേരള പോലീസ് കൈയും കെട്ടി നോക്കി നിന്നതിനെ ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ച എന്ന നിലയിലാണ് പലരും കണ്ടത്.
എന്നാൽ ആഭ്യന്തര മന്ത്രിയുടെ കാഞ്ഞ ബുദ്ധി ആർക്കും മനസ്സിലായില്ല.
പോലീസ് സേന ഏതെങ്കിലും രീതിയിൽ പ്രതികരിച്ചാൽ അവസരം കാത്തുനിൽക്കുന്ന പ്രതിപക്ഷ ഗുണ്ടകൾ കാട്ടിക്കൂട്ടുന്ന അക്രമങ്ങൾ, കാലഹരണപ്പെട്ട ബന്ത് ഹർത്താൽ എന്നിവകൾ തിരിച്ചു വരുന്നതും അതുമൂലം പൊതുജനങ്ങൾക്ക് സംഭവിക്കാവുന്ന കഷ്ട നഷ്ടങ്ങളും ആഭ്യന്തര മന്ത്രി മുൻകൂട്ടി കണ്ടിരിക്കണം.
മാത്രവുമല്ല അക്രമത്തിൽ ആരെങ്കിലും പരലോകം പൂകിയാൽ രാഷ്ട്രപതിയെക്കൊണ്ട് ഇവിടെ ഇടപെടീക്കാനും കേന്ദ്രം മടിക്കില്ല.(അതായിരുന്നല്ലോ ഐഡിയ )
അതിനാൽ നമ്മുടെ പോലീസ് മന്ത്രി പന്ത് മെല്ലെ ഉരുട്ടി കേന്ദ്രസേനയുടെ കോർട്ടിലെത്തിച്ചു. അതുകൊണ്ടെന്തായി ?വിപ്ലവകാരികൾക്ക് തീഹാർ കാണുവാനും കുന്തിരിക്കം കത്തിച്ചോളാൻ പറഞ്ഞ കൂട്ടുകാരെ കണ്ടു സൊറപറഞ് ശിഷ്ടകാലം ജോളിയാക്കാം, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച നമ്മുടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് ഒരു സല്യൂട്ട്... ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തുന്നതിനെയാണ് വിവേകം എന്ന് പറയുന്നത്...’’ ജോയ് മാത്യൂ കുറിച്ചു. താരത്തിന്റെ കുറിപ്പിന് താഴെ നിരവധി പേരാണ് പിന്തുണച്ചും വിമർശിച്ചും കമന്റുകൾ കുറിക്കുന്നത്.






