
മുംബൈ: ബോളിവുഡ് സ്പൈ ത്രില്ലർ ചിത്രമായ 'ധുരന്ധർ' കുപ്രസിദ്ധ അധോലോക സംഘമായ ഡി-കമ്പനിയെ പ്രകോപിപ്പിച്ചതായി റിപ്പോർട്ടുകൾ. പാകിസ്താനിലിരുന്ന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം നയിക്കുന്ന ഈ സംഘം, സിനിമ വൻ വിജയമായതിന് പിന്നാലെ മുംബൈയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ സജീവമാക്കിയതായി ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നു.
രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ, ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ 'ബഡേ സാഹിബ്' എന്നൊരു കഥാപാത്രമുണ്ട്. മരണക്കിടക്കയിൽ കിടക്കുന്ന ഈ കഥാപാത്രത്തിന് ദാവൂദുമായി പ്രകടമായ സാദൃശ്യമുണ്ട്. ദാവൂദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഡി-കമ്പനിയുടെ അടിയന്തര ആവശ്യമായി മാറാൻ കാരണമിതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒരു പുതിയ ഭീകരാക്രമണ ഗൂഢാലോചനയുടെ ഭാഗമായി പുതിയ ആളുകളെ കണ്ടെത്തുക എന്നതായിരുന്നു ഈ സംഘം നേരിട്ട ആദ്യ വെല്ലുവിളി. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ചുമതല ഷക്കീൽ ഗ്യാങ്ങിനെയാണ് ഏൽപ്പിച്ചതെന്നും, ഇവർക്ക് പരിശീലനവും ആയുധങ്ങളും നൽകാനുള്ള ചുമതല പാകിസ്താന്റെ ഐ.എസ്.ഐക്ക് ആയിരുന്നുവെന്നും വിവരങ്ങളുണ്ട്. ഭീകരാക്രമണ പദ്ധതി നടപ്പിലാക്കാൻ ഷൂട്ടർ മുന്ന സിംഗാഡയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
റിക്രൂട്ട് ചെയ്യപ്പെട്ടവരോട് ഈ ഓപ്പറേഷന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരുന്നില്ല. മുംബൈയിലെ തെരുവുകളിൽ നിന്ന് വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്ത ഇവരെ, ബാന്ദ്ര ഗരീബ് നഗറിലെ അനധികൃത മസ്ജിദിനെതിരെയുള്ള ബുൾഡോസർ നടപടിയുടെ പേരിൽ പ്രകോപിപ്പിച്ചാണ് സംഘത്തിൽ ചേർത്തതെന്ന് വ്യക്തമായിട്ടുണ്ട്. ഡൽഹി പോലീസ് അടുത്തിടെ ഒരു ഭീകരാക്രമണ പദ്ധതി തകർക്കുകയും ഐ.എസ്.ഐയും മുംബൈ അധോലോകവും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവരികയും ചെയ്തതോടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
അധോലോക, ഗുണ്ടാപ്പിരിവ് രംഗങ്ങളിൽ തങ്ങളുടെ സ്വാധീനം ക്രമേണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, നിലനിൽപ്പിനായുള്ള ഡി-കമ്പനിയുടെ വെപ്രാളമാണ് ഈ പെട്ടെന്നുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന് സുരക്ഷാ ഏജൻസികൾ സംശയിക്കുന്നു.
തങ്ങളുടെ പഴയ പ്രതിച്ഛായ വീണ്ടെടുക്കുന്നതിനായി, ഐ.എസ്.ഐയുടെ സഹായത്തോടെ ഇന്ത്യയിൽ ഒരു വലിയ ആക്രമണം നടത്താനോ അല്ലെങ്കിൽ ഏതെങ്കിലും പ്രമുഖ വ്യക്തിയെ ലക്ഷ്യമിടാനോ ദാവൂദ് സംഘം പദ്ധതിയിടുന്നതായി വിവരങ്ങളുണ്ട്. നിർണായകമായ അറസ്റ്റുകൾ കൃത്യസമയത്ത് നടത്തിക്കൊണ്ട് ഇന്ത്യൻ ഏജൻസികൾ ഇത്തരം ശ്രമങ്ങളെ നിരന്തരം പരാജയപ്പെടുത്തുന്നുണ്ട്.






