
ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. തന്റെ രാഷ്ട്രീയ നിലപാടിനെച്ചൊല്ലിയുള്ള സസ്പെൻസ് അവസാനിപ്പിച്ച് നാളെ ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ജനങ്ങളുമായി തത്സമയം സംവദിക്കാനാണ് അണ്ണാമലൈയുടെ തീരുമാനം. തുറന്ന ഹൃദയത്തോടെയാകും ആശയവിനിമയമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ച് അണ്ണാമലൈ പങ്കുവെച്ച ട്വീറ്റിൽ ബിജെപിയെക്കുറിച്ച് പൂർണ മൗനം പാലിച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. തന്റെ കുറിപ്പിൽ എവിടെയും ബിജെപിയെക്കുറിച്ചോ പാർട്ടി നേതൃത്വത്തെക്കുറിച്ചോ അദ്ദേഹം പരാമർശിച്ചിട്ടില്ല. ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ വന്ന ഈ പോസ്റ്റ് കൂടുതൽ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.
സുഹൃത്തുക്കൾക്കും മുതിർന്നവർക്കും നന്ദി അറിയിച്ച അണ്ണാമലൈ, തമിഴ്നാടിന്റെ ശോഭനമായ ഭാവിക്കായി അധ്വാനിക്കാൻ ജനങ്ങളുടെ സ്നേഹമാണ് ഊർജമെന്നും കുറിച്ചു.






