
കൊച്ചി : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതികളായ പി. ജയരാജനും ടി.വി. രാജേഷിനുമെതിരേ സാക്ഷികള്‍ മൊഴി നല്‍കാത്തതു തിരിച്ചടിയാകു മെന്നു വിലയിരുത്തല്‍. വിചാരണയ്ക്കു ഹാജരാകണമെന്ന് ആവശ്യപ്പെട്ടു കോടതി പലതവണ സമന്‍സ് അയച്ചെങ്കിലും രണ്ടു സാക്ഷികളും ഹാജരായില്ല. അബു, സാബിര്‍ എന്നീ സാക്ഷികളാണു ഹാജരാകാതിരുന്നത്. ഇതില്‍ സാബിര്‍ ഗള്‍ഫിലാണെന്നാണു വിവരം.
അബു എവിടെയാണെന്നു സി.ബി.ഐയ്ക്കു കണ്ടെത്താനായിട്ടില്ല. ഇരുവര്‍ക്കുമെതിരേ പലതവണ സമന്‍സും വാറന്‍ഡും അയച്ചിരുന്നു. അറസ്റ്റിനുള്ള നീക്കവും നടത്തി. സാക്ഷികളില്ലാത്ത സാഹചര്യത്തില്‍ സി.പി.എം. നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷിനുമെതിരായ ഗൂഡാലോചന കുറ്റം തെളിയിക്കല്‍ പ്രയാസമാകും. കേസില്‍വിധി വരെ സാക്ഷികള്‍ കാണാമറയത്ത് തന്നെയാകുമെന്നാണു സി.ബി.ഐയുടെ കണക്കുകൂട്ടല്‍.
സാക്ഷി പ്പട്ടിക യില്‍നിന്നു 41 പേരെയാണു പ്രോസിക്യൂഷന് വിസ്തരിച്ചത്. ആദ്യം പോലീസ് അന്വേഷിച്ച കേസാണു സി.ബി.ഐ. ഏറ്റെടുത്തത്. പോലീസ് കേസിലെ പ്രതികള്‍ തന്നെയാണു സി.ബി.ഐ. കുറ്റപത്രത്തിലുമുള്ളത്. എന്നാല്‍, ജയരാജനും രാജേഷിനുമെതിരേ ഐ.പി.സി. 120 ബി വകുപ്പ് സി.ബി.ഐ. കൂടുതലായി ഉള്‍പ്പെടുത്തി. ഗൂഢാലോചന തെളിയിക്കാനാണു രണ്ടു പേരെ സാക്ഷികളാക്കിയത്.
എന്നാല്‍, വിസ്താരവേളയില്‍ ഒന്നും രണ്ടും സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞതു പ്രോസിക്യൂഷനു നേട്ടമാണ്. കൊലപ്പെടുത്തനിനു സാക്ഷിയായ സഖറിയ, 20 ഓളം പ്രതികളെയും ആയുധവും തിരിച്ചറിയല്‍ പരേഡിലും കോടതിയിലും തിരിച്ചറിഞ്ഞു. രണ്ടാംസാക്ഷി അയൂബ് 18 പ്രതികളെ തിരിച്ചറിഞ്ഞു. മുഹമ്മദുകുഞ്ഞിയുടെ വീട്ടില്‍നിന്നു അരിയില്‍ ഷുക്കൂറിനെ ഇറക്കിക്കൊണ്ടു വരുന്നതു കണ്ടയാളാണു അയൂബ്.
ചികിത്സയിലിരിക്കെ പി. ജയരാജനും ടി.വി. രാജേഷും ഷുക്കൂറിനെ കൊല്ലാന്‍ ആശുപത്രി മുറിയില്‍ ഗൂഢാലോചന നടത്തിയെന്നാണു രണ്ടു സാക്ഷികള്‍ പോലീസിനു മൊഴി നല്‍കിയത്. ഇവിടെവച്ച് മുഹമ്മദുകുഞ്ഞിയുടെ വീട്ടില്‍ തടഞ്ഞുവച്ചിരിക്കുന്നവരുടെ ഫോട്ടോയും ജയരാജനെ കാണിച്ചു. തുടര്‍ന്ന് പ്രതി യു.വി. ബാബുവിനോട്, 'കുട്ടികളെ വേണ്ടരീതിയില്‍ കൈകാര്യംചെയ്തതോളൂ' എന്നു ജയരാജനും മറ്റും പറയുന്നതു കേട്ടുവെന്നാണു സാക്ഷിമൊഴി. ഒരു വര്‍ഷമായി നടന്നുവന്ന വിസ്താരം ബുധനാഴ്ച പൂര്‍ത്തിയായി. കഴിഞ്ഞവര്‍ഷം മേയ് അഞ്ചിനായിരുന്നു എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയില്‍ വിചാരണ ആരംഭിച്ചത്.
കേസില്‍ 33 പ്രതികളാണ് ഉള്ളത്. മുസ്ലീംലീഗ് വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണു കൊല്ലപ്പെട്ടത്. അന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പി. ജയരാജന്. ജയരാജനും രാജേഷും ഉള്‍പ്പെടെയുള്ള വര് സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു.
ഇതിനു മണിക്കൂറുകള്‍ക്കകം ചെറുകുന്ന് കീഴറയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടു. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സി.പി.എം. പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് ഇവരെ കേസില്‍ പ്രതി ചേര്‍ത്തത്.






