
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്വർണ്ണകവർച്ച തുടരുന്നു. ബോർഡിന്റെ പരിധിയിൽ വരുന്ന പല ക്ഷേത്രങ്ങളിലെയും തിരുവാഭരണങ്ങൾ ഉൾപ്പെടെയുള്ള സ്വർണ്ണം നഷ്ടപെട്ടു. കോടികൾ വില വരുന്ന വെള്ളി, ഓട്ടു വസ്തുവകകളും കാണാനില്ല.തിരുവനന്തപുരം, നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ അടക്കം കാണാനില്ലെന്നു കാണിച്ചു നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്ക് തിരുവാഭാരണ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത് വന്നതോടെയാണ് ശബരിമല കൊള്ളക്ക് ശേഷവും ദേവസ്വം ബോർഡിൽ വൻ വെട്ടിപ്പ് തുടരുന്ന കാര്യം പുറത്ത് ആയതു.
നെയ്യാറ്റിൻകരയിൽ ദേവസ്വം ബോർഡിന് കീഴിലുള്ള 20ൽ അധികം ക്ഷേത്രങ്ങളിലാണ് വ്യാപക കൊള്ള നടന്നത്. കോടികൾ വിലമതിക്കുന്ന തിരുവാഭരണങ്ങളും മറ്റ് സ്വർണാഭരണങ്ങളും, വെള്ളി ആഭരണങ്ങളും, സ്വർണക്കട്ടകളും, വെള്ളി തിരുമുഖങ്ങളുമാണ് കാണാതായത്.
നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ തീരുവാഭരണങ്ങൾ സൂക്ഷിക്കുന്നത് പാറശ്ശാല മഹാദേവ ക്ഷേത്രത്തിലാണ്. ഇവിടത്തെ ലോക്കറിൽ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. എല്ലാ വർഷവും ഇവിടത്തെ തിരുവാഭരണങ്ങളുടെ കണക്കെടുക്കാറുണ്ട്. മെയ് 23 നാണ് റിപ്പോർട്ട് കൈമാറിയത്.
വീരണാങ്കാവ് ക്ഷേത്രത്തിലെ വെളളിത്താമര പൂവ്, പെരുംകുളത്തൂർ ദേവസ്വത്തിലെ വെള്ളിത്തട്ടം, മാങ്കരമുട്ടം ദേവസ്വത്തിലെ വെള്ളിയാഭരണങ്ങൾ, തൃക്കണ്ണ്, അരങ്ങൽ, ചന്ദ്രകല എന്നിവയും നഷ്ടമായിട്ടുണ്ട്. അരവല്ലൂർ നെയ്യാറ്റിൻകര, കാളേശ്വരം, ചെഴുങ്ങാന്നൂർ, പാറശ്ശാല, മുര്യങ്കര തുടങ്ങി 20 ലധികം ക്ഷേത്രങ്ങളിലെ അമൂല്യമായ വസ്തുവകകളാണ് കാണാതായത്. എന്നാൽ ഇവയുടെ തൂക്കമോ മൂല്യമോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.മാത്രവുമല്ല, ഒരു ക്ഷേത്രത്തിലെ തിരുവാഭരണം മറ്റ് ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകാറില്ലെന്ന കാര്യവും മറച്ചു വെച്ചിട്ടുണ്ട്.
എല്ലാ വർഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ ഓഡിറ്റിന് വിധേയമാക്കാറുണ്ട്. ആഭരണം കാണാനില്ലെന്ന് വ്യക്തമായാൽ അതിവിചിത്രമായ മറുപടിയാണ് തിരുവാഭരണം കമ്മീഷണർക്ക് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ നൽകുന്നത്. അമൂല്യവസ്തുക്കൾ ഉത്സവത്തിനായി മറ്റ് ക്ഷേത്രങ്ങളിൽ കൊണ്ടുകൊണ്ടുപോയിട്ടുണ്ടെന്നും അത് തിരിച്ചെത്തും എന്ന തരത്തിലാണ് പതിവ് റിപ്പോർട്ട്.
ദേവസ്വം ബോർഡിന് കീഴിലുള്ള മറ്റു ഗ്രൂപ്പുകളിലും സമാന കൊള്ള അരങ്ങേറിയിട്ടുണ്ടെന്നാണ് സംശയം. ശബരിമല കൊള്ളക്ക് ശേഷവും
കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കതിന് യാതൊരുവിധ താല്പര്യവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇപ്പോഴും നടത്തുന്നില്ലായെന്നാണ് പുതിയ തട്ടിപ്പുകൾ ആവർത്തിക്കുബോൾ തെളിയുന്നത്.






