
മീററ്റ്: വിവാഹം കഴിഞ്ഞാലുടൻ പങ്കാളിയെ കൂടുതൽ മനസ്സിലാക്കുന്നതിനും അടുത്തിടപഴകുന്നതിനുമാണ് സാധാരണ ഹണിമൂൺ യാത്ര നടത്തുന്നത്. ഭാര്യയും ഭർത്താവും മാത്രമുള്ള ഒരു ലോകമായിരിക്കുമത്. എന്നാൽ, മീററ്റിൽ നിന്ന് പുറത്തുവരുന്ന ഒരു വാർത്ത സിനിമാ കഥകളെ വെല്ലും. മീററ്റിൽ നിന്നുള്ള നവദമ്പതികൾ ഹണിമൂണിന് പോയിട്ട് തിരികെ എത്തിയപ്പോഴേക്കും ഭാര്യ വിവാഹമോചനത്തിന് കേസുകൊടുത്തു. കാരണം, ഹണിമൂണിന് ഭർത്താവ് മാത്രമല്ല , കുടുംബാംഗങ്ങൾ എല്ലാവരുമുണ്ടായിരുന്നു ഹണിമൂൺ വലിയൊരു കുടുംബയാത്രയായി മാറിയതോടെ വധു കടുത്ത അതൃപ്തിയിലായി. തുടർന്നുണ്ടായ തർക്കങ്ങൾ കുടുംബ കൗൺസിലിംഗ് കേന്ദ്രത്തിൽ വരെ എത്തി നിൽക്കുകയാണ്.
വിവാഹശേഷം ഭർത്താവുമൊത്ത് സ്വകാര്യ നിമിഷങ്ങൾ പങ്കിടാനും പരസ്പരം മനസ്സിലാക്കാനും താൻ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ, യാത്രയിലുടനീളം ഭർതൃമാതാവും പിതാവും നാത്തൂനുമെല്ലാം ഒപ്പമുണ്ടായിരുന്നതിനാൽ തനിക്ക് ഭർത്താവുമായി സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ല എന്നും യുവതി കൗൺസിലർമാരോട് പറഞ്ഞു.
ആദ്യം ഹണിമൂൺ യാത്രയിൽ ഭർത്താവ് എല്ലാവരെയും കൂട്ടി നൈനിറ്റാളിലേക്കാണ് പോയത്. അവിടെ വെച്ചുണ്ടായ അതൃപ്തികൾക്കിടയിൽ, ദമ്പതികൾക്കിടയിലെ അകൽച്ച മാറ്റാൻ രണ്ടാമതൊരു ദുബായ് യാത്രയ്ക്ക് പ്ലാൻ ചെയ്തപ്പോൾ, അവിടെയും മുഴുവൻ കുടുംബത്തെയും കൊണ്ടുപോകുമെന്ന് ഭർത്താവ് നിർബന്ധം പിടിച്ചതോടെയാണ് യുവതി പരസ്യമായി രംഗത്തെത്തിയതും നിയമനടപടികളിലേക്ക് നീങ്ങിയതും.
സിംഗപ്പൂരിൽ നിന്ന് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പഠിച്ച ഭർത്താവിന്റെ വാദം തികച്ചും വ്യത്യസ്തമാണ്. തന്റെ കുടുംബത്തിലുള്ള എല്ലാവരും എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന ആഗ്രഹം കൊണ്ടാണ് അവരെയും യാത്രയിൽ ഒപ്പം കൂട്ടിയതെന്നാണ് ഇയാൾ കൗൺസിലർമാർക്ക് മുന്നിൽ പറയുന്നത്. ഇതിൽ യാതൊരുവിധ തെറ്റുമില്ലെന്നും ഭാര്യയെ വിഷമിപ്പിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും യുവാവ് വാശിപിടിക്കുന്നു.
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് ഒരു വർഷം മുൻപാണ് ഡൽഹിയിൽ താമസിക്കുന്ന യുവാവും മീററ്റ് സ്വദേശിനിയായ ബിരുദധാരിയും തമ്മിലുള്ള വിവാഹം നടന്നത്. മധുവിധു യാത്രയെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഇതുവരെ മൂന്ന് റൗണ്ട് കൗൺസിലിംഗ് പൂർത്തിയായിക്കഴിഞ്ഞു.
തങ്ങളുടെ ഭാഗമാണ് ശരിയെന്ന നിലപാടിൽ ഇരുപക്ഷവും ഉറച്ചുനിൽക്കുകയാണ്. ഭർത്താവ് സ്വകാര്യതയെ മാനിക്കുന്നില്ലെന്ന് ഭാര്യയും, കുടുംബത്തെ സ്നേഹിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഭർത്താവും ചോദിക്കുന്നു.






