
തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ ഇന്നും സജീവമായി നിലനില്‍ക്കുന്ന പാരമ്പര്യത്തിലും പൗരാണികത്വത്തിലും ഊന്നിയ 'മീന്‍പിടി തിരുവിഴ' യെക്കുറിച്ച് കേട്ടിട്ടുണ്ടോ? വിഭവങ്ങള്‍ പങ്കുവെക്കാനും ഒത്തൊരുമയോടെ ആഘോഷിക്കാനും ഗ്രാമീണര്‍ കണ്ടെത്തിയ വേനല്‍ക്കാല കൂട്ടായ്മ, വെറുമൊരു മീന്‍പിടുത്തത്തിനപ്പുറം സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്.
അധികമാരും അറിയാത്ത ഒരു അപൂര്‍വ്വ പാരമ്പര്യമായ ഈ ജലോത്സവം പൂര്‍ണ്ണമായും അവിടുത്തെ കാര്‍ഷിക സംസ്‌കാരവുമായി അലിഞ്ഞുചേര്‍ന്ന ഒന്നാണ്. മഴക്കാലത്ത് ഗ്രാമങ്ങളിലെ പരമ്പരാഗത ജലസേചന കുളങ്ങളായ 'കണ്‍മായികള്‍' വെള്ളത്താല്‍ സമൃദ്ധമാകുന്നു. ഈ സമയത്ത് നാട്ടുകാര്‍ കുളങ്ങളിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിടും. കൃഷിയിടങ്ങളിലെ അതേ ആവാസവ്യവസ്ഥയില്‍ വളരുന്ന ഈ മത്സ്യങ്ങള്‍, കുളത്തിലെ പായലുകളും പ്രാണികളും ഭക്ഷിച്ച് പ്രകൃതിദത്തമായിത്തന്നെ വലുതാകുന്നു. വിളവെടുപ്പ് കഴിഞ്ഞ് കടുത്ത വേനലാകുന്നതോടെ കുളങ്ങളിലെ ജലനിരപ്പ് താഴാന്‍ തുടങ്ങും. വെള്ളം വറ്റുന്നതോടെ മീനുകളെല്ലാം കുളത്തിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നു.
ഈ ഘട്ടത്തിലാണ് ഗ്രാമക്കൂട്ടായ്മകള്‍ ഒത്തുചേര്‍ന്ന് 'മീന്‍പിടി തിരുവിഴ' പ്രഖ്യാപിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ഈ ഉത്സവം നടക്കാറുള്ളത്. കുളത്തിലെ മത്സ്യസമ്പത്ത് ഏതെങ്കിലും വ്യക്തികള്‍ മാത്രമായി വര്‍ഷം മുഴുവന്‍ ചൂഷണം ചെയ്യുന്നതിന് പകരം, ഗ്രാമത്തിലെ എല്ലാവര്‍ക്കുമായി ഒരു ദിവസം മാറ്റിവെച്ച് ആ സമൃദ്ധി തുല്യമായി പങ്കിടുക എന്നതാണ് ഈ ആചാരത്തിന്റെ സുപ്രധാന ലക്ഷ്യം.
മധുരൈ ജില്ലയിലെ കട്ടക്കുടി ഗ്രാമത്തില്‍ നടക്കുന്ന ഉത്സവം കാണാന്‍ മലൈക്കുടിപ്പെട്ടി, തിരുനല്ലൂര്‍, അച്ചനായിക്കന്‍പട്ടി, സേതുരാപ്പെട്ടി തുടങ്ങി ഇരുപതോളം അയല്‍ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ പോലും പുലര്‍ച്ചെ തന്നെ എത്താറുണ്ട്് പരിചയസമ്പന്നരായ മീന്‍പിടുത്തക്കാര്‍ വലിയ വലകളുമായി അരൊപ്പം വെള്ളത്തില്‍ ഇറങ്ങുന്നു. പ്രത്യേക ഉപകരണങ്ങള്‍ ഇല്ലാത്തവര്‍ സാരിത്തുമ്പുകള്‍ കൂട്ടിക്കെട്ടിയും, മുണ്ടുകള്‍ മുളങ്കമ്പുകളില്‍ വലിച്ച് കെട്ടിയും മീന്‍പിടിക്കാന്‍ ഇറങ്ങുന്നു. കുട്ടികള്‍ ചെളിയില്‍ കൈപൂഴ്ത്തി മീന്‍ തപ്പുകയും, ഓരോ മീന്‍ കിട്ടുമ്പോഴും സന്തോഷം കൊണ്ട് ആര്‍ത്തുവിളിക്കുകയും ചെയ്യുന്നു.
ഏകദേശം ഒരു മണിക്കൂര്‍ നീളുന്ന ഈ പ്രക്രിയയില്‍ ജാതി-മത-പ്രായ ഭേദമന്യേ എല്ലാവരും ഒരേ ആവേശത്തോടെ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. കട്ടക്കുടിക്ക് പുറമെ മേലൂരിലെ പെരിയനാഗിനി കണ്‍മായിയിലും, തിരുവാതവൂരിലെ കൊളപ്പേരി കുളത്തിലും ഇത്തരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടാറുണ്ട്. മീന്‍പിടി തിരുവിഴയെ മറ്റെല്ലാ ഉത്സവങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അതി കര്‍ശനമായ ഒരു നിയമമാണ്. 'പിടിക്കുന്ന മീനുകള്‍ യാതൊരു കാരണവശാലും വില്‍ക്കാന്‍ പാടില്ല.'
വെള്ളത്തില്‍ നിന്ന് ലഭിക്കുന്ന വിഭവങ്ങള്‍ സ്വന്തം കുടുംബത്തിന് ഭക്ഷണമാക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ. ഇനി ആര്‍ക്കെങ്കിലും ആവശ്യത്തിലധികം മീന്‍ ലഭിച്ചാല്‍, അത് അയല്‍ക്കാര്‍ക്കും മീന്‍ കിട്ടാത്തവര്‍ക്കും സൗജന്യമായി പങ്കുവെക്കണം. 'സമൃദ്ധി ഒരാളില്‍ മാത്രം ഒതുങ്ങരുത്, അത് എല്ലാവരിലേക്കും പകരണം' എന്ന മഹത്തായ ആശയമാണ് ഈ നിയമത്തിന് പിന്നിലുള്ളത്.
ഉച്ചഭാഷിണികളിലൂടെയും നോട്ടീസുകളിലൂടെയും ഉത്സവ തീയതി പ്രഖ്യാപിച്ചാല്‍, നഗരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പോലും നാട്ടിലേക്ക് വണ്ടി കയറും. വിഭവങ്ങള്‍ പങ്കുവെക്കാനും, ഒത്തുചേരലിന്റെ സന്തോഷം അനുഭവിക്കാനും ഈ ഒരു ചെറിയ ജലാശയം പ്രകൃതി നല്‍കുന്ന വലിയൊരു ഓര്‍മ്മപ്പെടുത്തലാകും.






