
വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ തുർക്കിയെ 2-0 ന് തോൽപ്പിച്ച് ഓസ്ട്രേലിയയുടെ വിജയത്തുടക്കം. ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മിന്നൽ കൗണ്ടർ അറ്റാക്കുകളിലൂടെയും മികച്ച പ്രതിരോധത്തിലൂടെയുമാണ് യൂറോപ്യൻ കരുത്തരായ തുർക്കിയെ സോക്കറൂസ് വീഴ്ത്തിയത്.ഓസ്ട്രേലിയക്കായി നെസ്റ്റോറി ഇരങ്കുണ്ട (27'), കോണർ മെറ്റ്കാഫ് (75') എന്നിവർ ലക്ഷ്യം കണ്ടു.
തുർക്കിയുടെ ആക്രമണത്തെ പ്രതിരോധിച്ച് 27-ാം മിനിറ്റിൽ പോൾ ഒകോൺ നൽകിയ തകർപ്പൻ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ ഇരുപതുകാരൻ നെസ്റ്റോറി ഇരങ്കുണ്ട, തുർക്കി പ്രതിരോധ താരം മെരിഹ് ഡെമിറലിനെ വെട്ടിച്ച് പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഓസ്ട്രേലിയക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇരങ്കുണ്ട സ്വന്തമാക്കി. ഗോൾ വഴങ്ങിയതിന് തൊട്ടുപിന്നാലെ തുർക്കി നടത്തിയ ആക്രമണത്തിൽ ഒരു ഉഗ്രൻ ഷോട്ട് ഓസ്ട്രേലിയൻ ഗോൾ പോസ്റ്റിന്റെ ബാറിലിടിച്ച് തെറിച്ചുപോയി. ഇതോടെ ആദ്യ പകുതിയിൽ ഓസീസിന് ഒരു ഗോൾ ലീഡ്. രണ്ടാം പകുതിയിൽ 63 ശതമാനത്തോളം പന്തടക്കം തുർക്കിക്കായിരുന്നെങ്കിലും 74-ാം മിനിറ്റിൽ തുർക്കി ബോക്സിന് പുറത്തുനിന്ന് കോണർ മെറ്റ്കാഫ് തൊടുത്ത ശക്തമായ ഒരു ലോങ് ഷൂട്ട് തുർക്കി വലകുലുക്കിയതോടെ ഓസ്ട്രേലിയ 2-0ന്റെ സുരക്ഷിത ലീഡ് ഉറപ്പിക്കുകയായിരുന്നു.
അതേസമയം മത്സരത്തിന്റെ് ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച് തുർക്കിയാണ് കളി നിയന്ത്രിച്ചത്. ക്യാപ്റ്റൻ ഹകാൻ ചൽഹാനോഗ്ലുവിന്റെ നേതൃത്വത്തിൽ ഓസീസ് ബോക്സിലേക്ക് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു.72 ശതമാനം പൊസഷനുമായി കളിച്ച തുർക്കി, ഓസ്ട്രേലിയൻ ഗോൾമുഖത്തേക്ക് മുപ്പതോളം ഷോട്ടുകളാണ് ഉതിർത്തത്. ഓസ്ട്രേലിയൻ ഗോല്‍ കീപ്പര്‍ പാട്രിക് ബീച്ചിന്റെ മിന്നും സേവുകളും ജയത്തില്‍ നിര്‍ണായകമായി. തുര്‍ക്കി ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ബീച്ചിന്റെ കൈക്കരുത്തില്‍ അമര്‍ന്നത്.24 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തിയ തുർക്കിക്ക് ഈ തോൽവി കനത്ത തിരിച്ചടിയാണ്. ഗ്രൂപ്പ് ഡിയില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ.






