
പത്തനംതിട്ട: മുന്‍ എം.എല്‍.എയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ ആത്മകഥാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എമ്മിന് ആധി. കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്കിന്റെയും സി.എസ്. സുജാതയുടെയും സാന്നിധ്യത്തില്‍ ഇന്നു ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മറ്റി വിഷയത്തില്‍ പത്മകുമാറിന്റെ പുറത്താക്കുമെന്നാണ് കരുതുന്നത്.
ഫശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിചേര്ക്കപ്പെട്ടതിനു പിന്നാലെയുള്ള പത്മകുമാറിന്റെ ആത്മകഥാ വിവാദവും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്തായാലും നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി നടപടി പ്രശ്നമാക്കേണ്ടതില്ല എന്ന സൂചനയാണ് പദ്മകുമാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. അതിനിടെ ശബരിമല യുവതീപ്രവേശ സമയത്തു താന്‍ ചതിക്കപ്പെടുകയായിരുന്നെന്നാണ് എ.പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. അതതു ദിവസം തന്നെ ഡയറിയില്‍ കുറിച്ചു വച്ചിരിക്കുന്ന സംഭവങ്ങളെല്ലാം ആത്മകഥയിലും പരാമര്ശിക്കുമെന്നാണു സൂചന.
ഇടതുസര്‍ക്കാര്‍ യുവതീപ്രവേശനത്തിനു രഹസ്യനീക്കം നടത്തിയ ദിവസം എഡി.ജി.പി എസ്. ശ്രീജിത്തിനെയും തന്നെയും സന്ധ്യയോടെ ശബരിമലയില്‍നിന്നു മാറ്റിയ ശേഷമാണു യുവതികളെ മല കയറ്റിയതെന്നും വെളിപ്പെടുത്തലുണ്ട്. ശ്രീജിത്തിനെ ഡി.ജി.പിയും തന്നെ മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും തിരുവനന്തപുരത്തേക്ക് എത്താന്‍ നിര്‍ദേശം നല്കി വിളിപ്പിച്ചിരുന്നുവെന്നും പറയുന്നു. പുലര്‍െച്ച മൂന്നു മണിയോടെ ദേവസ്വം ബോര്‍ഡ് ഓഫിസിലെ മുറിയില്‍ എത്തി ടിവി ഓണാക്കിയപ്പോഴാണു ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിയുന്നത്. ഇതിനു പിന്നില്‍ ആസൂത്രണത്തെക്കുറിച്ചു പുസ്തകത്തില്‍ പറയുമെന്നും സൂചനയുണ്ട്.
ആത്മകഥാ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചതോടെ വിഷയം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം 'മംഗളം' ദിനപത്രമാണ് എ. പത്മകുമാര്‍ ആത്മകഥ എഴുതുന്നു എന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്നത്. 'ദൈവ തുല്യര്‍' കുടുങ്ങുമെന്ന സൂചനയും ഇതില്‍ നല്‍കിയിരുന്നു. ഇതോടെ പാര്‍ട്ടി സംസ്ഥാന നേതൃത്വം തന്നെ പല തലത്തി ല്‍ ഉള്ള ഇടപെടലുകള്‍ നടത്തി. എന്നാല്‍ ഒന്നിനും പദ്മകുമാര്‍ വഴങ്ങിയില്ലെന്നാണു വിവരം. ശബരിമല സ്വര്‍ണക്കൊള്ള വിവാദം ആരംഭിച്ച പ്പോള്‍ മുതല്‍ പ്രതികരിക്കാതിരുന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്, ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എല്ലാം തള്ളിക്കളയുകയും ചെയ്തു.
ദേവസം ബോര്‍ഡ് പ്രസിഡന്റ് ആയതു മുതല്‍ പത്മകുമാറിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിന്റെ അദൃശ്യ കരങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ഭക്തരും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് നേരത്തേതന്നെ അദ്ദേഹം അടുപ്പക്കാരോട് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിവിധിയുടെ പേരില്‍ സ്ത്രീപ്രവേശനം നടപ്പിലാക്കാന്‍ സി.പി.എം. മുന്നിട്ടിറങ്ങിയതും നവോത്ഥാനമതില്‍ പണിതതും. ഇതിലും പദ്മകുമാര്‍ പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു. ഇതോടെയാണ് രണ്ടാം വട്ടം പ്രസിഡന്റ് പദവി നല്‍കാതെ മാറ്റി നിര്‍ത്തിയത്.
സ്വര്‍ണക്കൊള്ളക്കേസില്‍ എല്ലാത്തിനും പിന്നില്‍ ദൈവതുല്യരാണെന്നാണ് പത്മകുമാര്‍ തുടക്കംമുതലേ പറഞ്ഞിരുന്നത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍ യഥാര്‍ഥ സംഭവം അദ്ദേഹം വെളിപ്പെടുത്തിയതായും സൂചനയുണ്ട്. ഇതെല്ലാം സംഘം റിപ്പോര്‍ട്ട് ആക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ വിശദവിവരങ്ങള്‍ പുറത്തറിയാനിരിക്കുന്നതേയുള്ളൂ. ഇത് കൃത്യമായി കോടതിയില്‍ എത്തിയാല്‍ പല ഉന്നതരും കുടുങ്ങിയേക്കും. ഇതിന് അവസരം ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണു സൂചന. ഇതിന്റെ ഭാഗമാണ് പാര്‍ട്ടി നടപടി ഭീഷണിയെന്നും ആരോപണമുണ്ട്. എന്നാല്‍, 'ഈ ഉമ്മാക്കി എത്ര കണ്ടതാണെന്ന' നിലപാടാണ് പത്മകുമാര്‍ അടുപ്പക്കാരോട് പങ്കുവച്ചത്.






