
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്ര വമ്പൻ ഹിറ്റ്. ആദ്യ ദിവസം 1329938 വനിതാ യാത്രക്കാരാണ് സൗജന്യ യാത്ര എന്ന സർക്കാർ നൽകിയ അവകാശം സ്വന്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഓർഡിനറി ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനത്തിനു മുമ്പുള്ള തിങ്കളാഴ്ച 7,34,693 സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്ത് ഉദ്ഘാടന ദിവസം 13,29,938 ആയി ഉയർന്നു. അതായത്, ഏഴ് ലക്ഷത്തോളം വനിതാ യാത്രകാരുടെ വർദ്ധന. കഴിഞ്ഞ തിങ്കളാഴ്ച ദിവസത്തെക്കാൾ 5,95,245 വനിതകളാണ് ഓർഡിനറി ബസുകളിൽ അധികമായി യാത്ര ചെയ്തത്. എന്നാൽ, വലിയ ജനപങ്കാളിത്തം മൂലം കെഎസ്‌ആർടിസിക്ക് ടിക്കറ്റ് ഇനത്തിൽ മാത്രം നഷ്ടമാകുന്നത് 2,20,49,159 രൂപയാണ്.
സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് നൽകിയാണ് പ്രിയദർശിനി ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത്. പദ്ധതി ദിവസ വേതനക്കാരായ സ്ത്രീകള്‍ക്കും മറ്റ് സാധാരണക്കാർക്കും പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടൽ. ഇവർക്ക് പ്രതിമാസം, 600 രൂപ മുതല്‍ 3000 രൂപ വരെ ലാഭം ലഭിക്കുമെന്നാണ് കരുതുന്നത്.






