
പൂനെ: പൂനെയിൽ പ്രമുഖ സ്ഥാപനത്തിലെ ജോലിക്കാരിയായ സ്ത്രീയെ ക്രൂരമായ ലൈംഗിക പീഡനത്തിനും കബളിപ്പിക്കലിനും ഇരയാക്കിയ വ്യാജ സിദ്ധനും ആറ് സ്ത്രീകൾ ഉൾപ്പെടെയുള്ള ഏഴ് കൂട്ടാളികളും അറസ്റ്റിൽ. വാഗോളിയിലെ ഉബാലെനഗറിലുള്ള ഒരു ബംഗ്ലാവിൽ നിന്നാണ് പൂനെ സിറ്റി ക്രൈം ബ്രാഞ്ച് സംഘം ഇവരെ പിടികൂടിയത്. ഹരിയാന സ്വദേശിയായ രാധാമോഹൻ മിശ്ര (59) എന്ന വ്യാജ സിദ്ധനും അയാളുടെ പ്രധാന സഹായിയായ കൻവൽ നയൻ (58) എന്നിവരാണ് അറസ്റ്റിലായ പ്രധാനികൾ.
ആരോഗ്യപ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ സ്ത്രീകളെ ആകർഷിച്ചിരുന്നത്. പൂനെയിലെ ഒരു പ്രമുഖ കമ്പനിയിൽ ജീവനക്കാരിയായ 41-കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പരാതിക്കാരിയായ സ്ത്രീയെ കഴിഞ്ഞ 15 വർഷമായി പ്രതി ശാരീരികവും മാനസികവും ലൈംഗികവുമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ അറിയിച്ചു.
താൻ ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ക്രൂരമായ ശാരീരിക ഉപദ്രവങ്ങൾക്ക് പുറമെ ഇലക്ട്രിക് ഷോക്ക് ഏൽപ്പിക്കുകയും, നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൂടാതെ ഭർത്താവുമായി വിവാഹമോചനം നേടാൻ നിർബന്ധിക്കുകയും യുവതിയുടെ സ്വത്തുക്കൾ സിദ്ധന്റെ പേരിലേക്ക് മാറ്റിച്ചെടുക്കുകയും ചെയ്തു.
സിദ്ധൻ യുവതിയുടെ കുടുംബാംഗങ്ങളെ പൂർണ്ണമായും തന്റെ നിയന്ത്രണത്തിലാക്കിയിരുന്നു. പരാതി പറഞ്ഞപ്പോൾ യുവതി കള്ളം പറയുകയാണെന്ന് വിശ്വസിപ്പിച്ച് കുടുംബത്തെ അവർക്കെതിരെ തിരിക്കാനും പ്രതിക്ക് സാധിച്ചു. ഒടുവിൽ ബംഗ്ലാവിലെ നിരീക്ഷണ ക്യാമറകൾ തകർത്താണ് യുവതി അവിടെനിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയത്. വിവരം അറിഞ്ഞതോടെ കുടുംബം യാഥാർത്ഥ്യം മനസ്സിലാക്കുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു.
ആശ്രമമായി പ്രവർത്തിച്ചിരുന്ന ബംഗ്ലാവിൽ യുവതിയെ പൂർണ്ണമായി നിരീക്ഷിക്കാൻ സിദ്ധൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. യുവതിയുടെയും ഭർത്താവിന്റെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യാനും പ്രതി ശ്രമിച്ചു. പോലീസിൽ നിന്ന് രക്ഷപ്പെടാനായി ബംഗ്ലാവിനുള്ളിൽ ഒരു രഹസ്യ ഭൂഗർഭ തുരങ്കം നിർമ്മിക്കാനുള്ള പണികൾ പ്രതികൾ നടത്തിവരികയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി.
ലൈംഗിക അതിക്രമം, ക്രിമിനൽ ഗൂഢാലോചന, മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിരോധന നിയമം എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജൂൺ 20 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.





