
വാഷിങ്‌ടണ്‍: ഈജിപ്‌തിന്നെ കീഴടക്കി ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ക്കു വിജയത്തോടെ തുടക്കമിടാമെന്ന ബെല്‍ജിയത്തിന്റെ മോഹങ്ങള്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയായി സമനിലക്കുരുക്ക്.
മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഇമാം അഷൂറിലൂടെ മുന്നിലെത്തിയ ഈജിപ്‌തിനെതിരേ, രണ്ടാം പകുതിയിലെ സെല്‍ഫ് ഗോളാണ് ബെല്‍ജിയത്തിന് കഷ്‌ടിച്ച് സമനില നേടിക്കൊടുത്തത്. മത്സരത്തിന്റെ ഇരു പകുതികളിലും ബെല്‍ജിയത്തിനൊപ്പത്തിനൊപ്പം നിന്നു പൊരുതിയ ഈജിപ്‌ത് പന്ത് പൊസഷനില്‍ 47 ശതമാനം സ്വന്തമാക്കി. ബെല്‍ജിയം 15 ഗോളവസരങ്ങള്‍ സൃഷ്‌ടിച്ചപ്പോള്‍, ഈജിപ്‌ത് 14 ഗോളവസരങ്ങളും നാല് ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകളും അടിച്ചു. മത്സരത്തിന്റെ എല്ലാ മേഖലകളിലും കരുത്തരായ ബെല്‍ജിയത്തോടു കിടപിടിക്കുന്നതായിരുന്നു ഈജിപ്‌തിന്റെ കളി. സൂപ്പര്‍ താരം മുഹമ്മദ് സലായെ രണ്ടാം പകുതിയില്‍ പിന്‍വലിച്ചെങ്കിലും അവസാന മിനിറ്റുവരെ മത്സരത്തില്‍ ലീഡെടുക്കാന്‍ ഈജിപ്‌ത് പൊരുതിക്കളിച്ചു.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ചാള്‍സ് ഡെ കറ്റാലരെ ബെല്‍ജിയത്തിനു വേണ്ടിയും മുഹമ്മദ് സലായും ഒമര്‍ മര്‍മൗഷും ഈജിപ്‌തിനു വേണ്ടിയും തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ സൃഷ്‌ടിച്ചു. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ ബെല്‍ജിയം താരം നേഥന്‍ എന്‍ഗോയിയെ ഫൗള്‍ ചെയ്‌തതിന് ഈജിപ്‌ത് താരം മറവന്‍ അറ്റിയയ്‌ക്ക് യെല്ലോ കാര്‍ഡ് ലഭിച്ചു.
പിന്നാലെ മുഹമ്മദ് സലായെ വീഴ്‌ത്തിയ തിമോത്തി കാസ്‌റ്റഗ്‌നെയും യെല്ലോ കാര്‍ഡ് കണ്ടു. കാര്യമായ ഗോള്‍ നീക്കങ്ങളൊന്നും ഇല്ലാതിരിക്കെയാണ് അപ്രതീക്ഷിതമായി ഈജിപ്‌ത് മത്സരത്തില്‍ ലീഡ് പിടിക്കുന്നത്. 19ാം മിനിറ്റില്‍ മുഹമ്മസ് സലാ നല്‍കിയ ക്രോസില്‍ പെനാല്‍റ്റി ആര്‍ക്കില്‍നിന്ന് ഇമാം അഷൗര്‍ പോസ്‌റ്റിലേക്കു ലക്ഷ്യമിടുകയായിരുന്നു. ഒരു രാജ്യാന്തര മത്സരത്തില്‍ 28 വയസ്സുകാരന്‍ താരത്തിന്റെ ആദ്യ ഗോളാണിത്. പന്തു തടുക്കാനായി ബെല്‍ജിയം ഗോളി തിബൗത്ത് കോര്‍ട്ടിസ് ഡൈവ് ചെയ്‌തെങ്കിലും ശ്രമം പാഴായി. സ്‌കോര്‍ 10.ഗോള്‍ വഴങ്ങിയതോടെ ഈജിപ്‌ത് ഗോള്‍ മുഖത്തേക്ക് ബെല്‍ജിയം തുടര്‍ച്ചയായി ആക്രമണങ്ങള്‍ നയിച്ചു. 33-ാം മിനിറ്റില്‍ മുസ്‌തഫ സീക്കോ ഈജിപ്‌തിനായി ലക്ഷ്യം കാണാന്‍ ശ്രമിച്ചെങ്കിലും ബെല്‍ജിയം ഗോള്‍ കീപ്പര്‍ ഡൈവ് ചെയ്‌ത് പന്തു രക്ഷപെടുത്തി. മത്സരം 40 മിനിറ്റുകള്‍ പിന്നിട്ടതോടെ ഈജിപ്‌ത് ബോക്‌സിലേക്ക് തുടര്‍ച്ചയായി പന്തെത്തുന്നുണ്ടായിരുന്നു. അതേസമയം ഈജിപ്‌തിന്റെ പ്രത്യാക്രമണങ്ങള്‍ ഏറക്കുറെ പൂര്‍ണമായും സൂപ്പര്‍ താരം മുഹമ്മദ് സലാ വഴിയായിരുന്നു.
ഈജിപ്‌ത് ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനു ശേഷം ബെല്‍ജിയം താരം ചാള്‍സ് ഡെ കറ്റാലരെ നല്‍കിയ പാസില്‍ ഡോകുവിന്റെ ഷോട്ട്. ആദ്യ പകുതിയില്‍ ബല്‍ജിയത്തിന്റെ ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. എന്നാല്‍ ലക്ഷ്യത്തിലെത്താതെ പോയി. പിന്നാലെ ബെല്‍ജിയം പ്രതിരോധ താരത്തിന്റെ പിഴവ് മുതലെടുത്ത ഈജിപ്‌ത് താരം ഒമര്‍ മര്‍മൗഷ് പന്തുമായി കുതിച്ചെങ്കിലും ഷോട്ട് ഗോളി തിബൗട്ട് കോര്‍ട്ടോയ്‌സ് പ്രതിരോധിച്ചു. ആദ്യ പകുതിയിലെ അഞ്ച് മിനിറ്റ് അധികസമയവും അവസാനിച്ചതോടെ ഈജിപ്‌ത് 10ന് മുന്നില്‍. ആദ്യ പകുതിയില്‍ ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ടും നേടാന്‍ കഴിയാതിരുന്നത് ബല്‍ജിയന്‍ മുന്നേറ്റനിരയെ നാണക്കേടിലാക്കി.
രണ്ടാം പകുതിയിലും ഈജിപ്‌തിന്റെ മുന്നേറ്റങ്ങളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. മുസ്‌തഫ സീക്കോയും മര്‍മൗഷും ഗോള്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. 53-ാം മിനിറ്റില്‍ ബല്‍ജിയത്തിനു ലഭിച്ച ഫ്രീകിക്കില്‍ കെവിന്‍ ഡി ബ്രുയ്‌നെ എടുത്ത കിക്ക് പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. 55ാം മിനിറ്റില്‍ ബെല്‍ജിയം ബോക്‌സില്‍നിന്ന് മുഹമ്മദ് സലായുടെ തകര്‍പ്പനൊരു ഹെഡര്‍ ബല്‍ജിയം ഗോള്‍ കീപ്പര്‍ പാടുപെട്ടാണു രക്ഷപെടുത്തിയത്.
60-ാം മിനിറ്റില്‍ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്‌ക്ക് കുതിച്ച ഈജിപ്‌ഷ്യന്‍ താരം ഒമര്‍ മര്‍മൗഷ് രണ്ടാം ഗോള്‍ നേടുമെന്നു തോന്നിച്ചതാണ്. എന്നാല്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കെ മര്‍മൗഷിന്റെ ഷോട്ട് വൈഡായി പുറത്തേക്കു പോയി.
പിന്നാലെ കെവിന്‍ ഡിബ്രുയ്‌നെയുടെ കോര്‍ണറില്‍നിന്ന്, പന്തു ലഭിച്ച ബല്‍ജിയം താരം ടിയലമാന്‍സ് തകര്‍പ്പനൊരു വോളിക്കു ശ്രമിച്ചെങ്കിലും പോസ്‌റ്റിന്റെ ഒരു ഭാഗത്തുകൂടെ പന്തു പുറത്തേക്കു പോയി. 64ാം മിനിറ്റില്‍ മര്‍മൗഷിന്റെ മികച്ചൊരു ഷോട്ട് ബെല്‍ജിയം പ്രതിരോധ താരത്തില്‍ തട്ടിത്തെറിച്ചു. അപകടം മണത്തതോടെ ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബല്‍ജിയം തീരുമാനിച്ചു.
66-ാം മിനിറ്റില്‍ ബെല്‍ജിയം സീനിയര്‍ താരം റൊമേലു ലുക്കാക്കുവിനെ കളത്തിലിറക്കി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബല്‍ജിയം സമനില ഗോള്‍ കണ്ടെത്തി. തോമസ് മ്യൂനിയര്‍ നല്‍കിയ ക്രോസില്‍ പന്തെടുക്കാനായി റൊമേലു ലുക്കാക്കു മുന്നിലേക്ക്. താരത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ഈജിപ്‌ഷ്യന്‍ താരം മുഹമ്മദ് ഹാനിയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തി. സ്‌കോര്‍ 11. ഗ്രൗണ്ടില്‍ ഇറങ്ങി 22ാം സെക്കന്‍ഡിലെ ഗോള്‍ ലുക്കാക്കുവിന്റെ പേരില്‍ അല്ലെങ്കിലും, താരത്തിന്റെ ഇംപാക്‌ടിലാണ് പിറന്നത്. 2026 ലോകകപ്പിലെ മൂന്നാമത്തെ സെല്‍ഫ് ഗോളാണിത്.






