
മുംബൈ: വിവാഹം കഴിഞ്ഞ് വെറും 48 ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോഴേക്കും, ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരമായ പീഡനങ്ങളെത്തുടർന്ന് 26-കാരിയായ യുവതി ആത്മഹത്യ ചെയ്തു. മുംബൈയ്ക്ക് സമീപമുള്ള അംബർനാഥിലാണ് മനസ്സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കേസിൽ യുവതിയുടെ ഭർത്താവും ഡോക്ടറുമായ നിതിൻ തിൽക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു നിതിനും വിശാഖയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് മുൻപ് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെങ്കിലും, വിവാഹം കഴിഞ്ഞയുടൻ തന്നെ ഭർതൃവീട്ടുകാരുടെ മനോഭാവം മാറിയതായി വിശാഖയുടെ കുടുംബം ആരോപിക്കുന്നു. കല്യാണം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും വിശാഖയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കാൻ ഭർത്താവ് നിതിൻ വീടിനകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. വിശാഖ ആരോടെങ്കിലും സംസാരിക്കുന്നത് ക്യാമറയിലൂടെ കണ്ടാൽ, നിതിൻ വീട്ടിലെത്തി അവളെ ക്രൂരമായി മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
കല്യാണത്തിന് തങ്ങൾ പ്രതീക്ഷിച്ചത്രയും സമ്മാനങ്ങളും "ആദരവും" ലഭിച്ചില്ലെന്ന് പറഞ്ഞ് ഭർതൃമാതാവും സഹോദരനും വിശാഖയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. സ്വന്തം വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വർണ്ണവും ചോദിച്ചു വാങ്ങാൻ യുവതിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. മരണത്തിന് രണ്ട് ദിവസം മുൻപ്, അടുത്ത വീട്ടിലെ ഒരു സ്ത്രീയോട് സംസാരിച്ചതിന്റെ പേരിൽ വിശാഖയെ ഇവർ ക്രൂരമായി മർദ്ദിച്ചിരുന്നു. ഫോണിലൂടെ വിശാഖ താൻ അനുഭവിക്കുന്ന നരകയാതനകളെക്കുറിച്ച് സ്വന്തം അമ്മയോട് സംസാരിച്ചിരുന്നു. മകളുടെ ദുരവസ്ഥ മനസ്സിലാക്കി അവളെ തിരികെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കൾ തയ്യാറെടുക്കുന്നതിനിടെയാണ് വിശാഖയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് നിതിൻ തിൽക്കർ, മാതാവ് ഛായ, സഹോദരൻ നിനാദ് എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി അംബർനാഥ് ശിവാജിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ശ്രദ്ധിക്കുക: മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും അതിജീവനത്തിന് സഹായം തേടുന്നവർക്കും സംസ്ഥാനത്തെ വിവിധ ഹെൽപ്പ്‌ലൈൻ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്. ദിശ ഹെൽപ്പ്‌ലൈൻ (1056) അല്ലെങ്കിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മറ്റ് കൗൺസിലിംഗ് നമ്പറുകൾ വഴി സൗജന്യ സഹായം ലഭ്യമാണ്.






