
മൃണാൾ സെൻ സംവിധാനം ചെയ്ത ഭുവൻ ഷോം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് സുഹാസിനി മുലെ. ലഗാൻ, ദിൽ ചാഹ്താ ഹേ, പേജ് 3, ജോധാ അക്ബർ തുടങ്ങിയ ചിത്രങ്ങളിലെ അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ താരം ശ്രദ്ധേയമായ ഒരു കരിയർ കെട്ടിപ്പടുത്തു. അമ്മവേഷങ്ങളില്‍ മികച്ച അഭിനയം കാഴ്ചവച്ച് സുഹാസിനി പ്രേക്ഷകമനസ്സിലിടം നേടിയിട്ടുണ്ട്. സിനിമ കൂടാതെ ക്യൂങ്കി സാസ് ഭി കഭി ബഹു തി, വിരാസാത്, ദേവോം കെ ദേവ് മഹാദേവ്, ഉദാൻ തുടങ്ങിയ ജനപ്രിയ പരമ്പരകളിലും താരം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തു.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സുഹാസിനിയുടെ പേര് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് താന്‍ വിവാഹിതയായത് എങ്ങനെയാണെന്ന് തുറന്നു പറഞ്ഞതിലൂടെയാണ്. തന്റെ 60-ാം വയസ്സിലാണ് അതുല്‍ ഗുര്‍തു എന്ന ശാസ്ത്രജ്ഞനെ സുഹാസിനി ജീവിതത്തിലേക്ക് ക്ഷണിച്ചത്. സമത്വം എന്താണെന്ന് ശരിക്കും മനസ്സിലാക്കുന്ന ഒരു പുരുഷനെ കണ്ടെത്താൻ കഴിയാത്തതിനാലാണ് താന്‍ ഇത്രയും നാള്‍ വിവാഹിതയാകാതിരുന്നതെന്ന് താരം മുന്‍പ് തുറന്നു പറഞ്ഞിട്ടുണ്ട്. വ്യത്യസ്ത ജീവിതശൈലികളുള്ള ആളുകളെക്കുറിച്ച് മതപരമായ ചിന്തയോ വിധിനിർണ്ണയമോ ഇല്ലാത്ത ഒരാളെയാണ് താന്‍ അന്വേഷിക്കുന്നതെന്നും താരം പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതെന്ന് എങ്ങനെയാണെന്ന് തുറന്നു പറയുന്ന സുഹാസിനി മുലെയുടെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തന്റെ അറുപതാം വയസ്സില്‍ ശാസ്ത്രഞ്ജനായ അതുല്‍ ഗുര്‍തു എന്ന ജീവിതപങ്കാളിയെ കണ്ടെത്താന്‍ സഹായിച്ചത് ഫെയ്സ്ബുക്കാണെന്നാണ് സുഹാസിനി പറയുന്നത്.
‘‘കൂടുതൽ ജോലി അവസരങ്ങൾ തേടുന്നതിനായി ഒരു അക്കൗണ്ട് സൃഷ്ടിക്കാൻ ഒരു സുഹൃത്ത് പ്രോത്സാഹിപ്പിക്കുന്നതുവരെ ഞാന്‍ ഫെയ്സ്ബുക്ക് ഉപയോഗിച്ചിട്ടില്ല. ഫെയ്സ്ബുക്ക് പ്ലാറ്റ്‌ഫോമിൽ ബ്രൗസ് ചെയ്യുന്നതിനിടയിൽ, ഞാന്‍ അതുൽ ഗുർതുവിന്റെ പ്രൊഫൈൽ കാണുകയും ഒരു ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും ചെയ്തു. ആ ലളിതമായ ഓൺലൈൻ ആശയവിനിമയം ഒടുവിൽ വിവാഹത്തിലേക്ക് നയിച്ച ഒരു ബന്ധത്തിന്റെ തുടക്കമായി. ആ സംഭാഷണം ക്രമേണ ഒരു സൗഹൃദമായി മാറി, കാലക്രമേണ, ഞങ്ങള്‍ക്കിടയില്‍ ശക്തമായ ഒരു ബന്ധം ഉണ്ടായി, അത് പ്രണയമായി വളർന്നു.
ഞാൻ ആദ്യമായി വിവാഹം കഴിക്കുന്നത് 60 വയസ്സിലാണ്. അതുവരെ എനിക്ക് അനുയോജ്യമായ ഒരാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്റെ ഭർത്താവ് വളരെ അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനാണ്. അദ്ദേഹം ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, എനിക്ക് ഒന്നും മനസ്സിലാകാറില്ല, പക്ഷേ അദ്ദേഹം ഒരു അത്ഭുതകരമായ മനുഷ്യനാണ്.
അതുലിന്റെ പ്രൊഫൈൽ കണ്ടപ്പോൾ എനിക്ക് തോന്നി, ‘ഭൗതികശാസ്ത്രജ്ഞരും ഫേസ്ബുക്കിലുണ്ടോ?’ എന്ന്. അതുല്‍ അന്ന് ലാർജ് ഹാഡ്രോൺ കൊളൈഡറിൽ ജോലി ചെയ്യുകയായിരുന്നു. എനിക്ക് എപ്പോഴും ശാസ്ത്രത്തിൽ താൽപ്പര്യമുള്ളതിനാൽ, ഞാൻ അദ്ദേഹത്തിന് ഒരു സന്ദേശം അയച്ചു, ‘എന്താണ് എല്‍എച്ച്സി?’ എന്ന്. അതായിരുന്നു ഞങ്ങളുടെ സംസാരത്തിന്റെ തുടക്കം.
അദ്ദേഹം നേരിട്ട് എന്നെ പ്രൊപ്പോസ് ചെയ്തില്ല, പക്ഷേ അത് സൂചിപ്പിച്ചു. അദ്ദേഹം ആരെയോ അന്വേഷിക്കുകയാണെന്ന് മനസ്സിലായപ്പോൾ ഞാൻ സ്വയം ചിരിച്ചു, ‘60 വർഷമായി എനിക്ക് ശരിയായ ആളെ കണ്ടെത്താൻ കഴിയാത്തപ്പോൾ, ഇപ്പോൾ പെട്ടെന്ന് എനിക്ക് എങ്ങനെ അദ്ദേഹത്തിനായി ഒരാളെ കണ്ടെത്താൻ കഴിയും’ എന്ന് ചിന്തിച്ചു.
അതുൽ എന്നോട് ഫോൺ നമ്പർ ചോദിച്ചതിനെക്കുറിച്ച് ഞാനെന്റെ സുഹൃത്തിനോട് സംസാരിച്ചു. ഈ പ്രായത്തിൽ ഓപ്ഷനുകൾ കുറവാണെന്നാണ് എന്റെ സുഹൃത്ത് എന്നോട് പറഞ്ഞത്, ‘വാതിൽ തുറക്കുന്നതിന് മുമ്പ് വാതിൽ അടയ്ക്കരുത്. നിനക്ക് അയാളെ ഇഷ്ടമല്ലെങ്കിൽ, നിനക്ക് എപ്പോള്‍ വേണെങ്കിലും അത് വേണ്ടെന്ന് വച്ച് മുന്നോട്ട് പോകാമല്ലോ. ഒന്ന് ശ്രമിക്കുന്നതിൽ തെറ്റില്ല....’ എന്നാണ്.
അതുൽ എന്റെ നമ്പർ ചോദിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘നല്ല പെൺകുട്ടികൾ അവരുടെ ഫോൺ നമ്പർ അപരിചിതർക്ക് നൽകില്ല.’എന്ന്. ഇന്റർനെറ്റിൽ, നിങ്ങൾ ആരെയാണ് കണ്ടുമുട്ടുന്നത് എന്നതല്ല, എന്തിനെ കണ്ടുമുട്ടുന്നു എന്നതാണ് പ്രധാനം. അവിടെ ആളുകൾ എല്ലായ്‌പ്പോഴും വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കാറുണ്ട്.
ഫേസ്ബുക്ക് വിവരങ്ങൾ അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ വിവരങ്ങളുമായി ഒത്തുനോക്കാൻ പോലും ശ്രമിച്ചു, എല്ലാം ഒത്തുവന്നു. ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് കഴിഞ്ഞിട്ടും ഇപ്പോൾ എന്താണ് നിന്നെ തടയുന്നതെന്ന് എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു. അതുലും ഞാനും നേരത്തെ കാണേണ്ടതായിരുന്നു, പക്ഷേ ദീപാവലി വരെ അത് നടന്നില്ല, എന്നിട്ടും ഞാന്‍ മനപ്പൂർവ്വം വൈകിയാണ് അന്ന് കാണാന്‍ എത്തിയത്...’ സുഹാസിനി മുലെ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറഞ്ഞത് ഇങ്ങനെയാണ്.
അഭിനയ ജീവിതത്തിനു പുറമേ, ഒരു ഡോക്യുമെന്ററി ഫിലിം മേക്കർ എന്ന നിലയിലും സുഹാസിനി ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സിനിമകള്‍ക്കും സീരിയലുകള്‍ക്കും ശേഷം മിസ്‌മാച്ച്ഡ്, ദി ഫെയിം ഗെയിം, ദിൽ ദോസ്തി ഡിലമ തുടങ്ങിയ വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.






