
നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ മുൻനിർത്തി ടെലിഗ്രാമിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താത്കാലിക നിരോധനത്തിന് ഡൽഹി ഹൈക്കോടതിയുടെ അംഗീകാരം. ഐടി ആക്ട് 69A പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും, അടിയന്തര സാഹചര്യത്തിൽ കേന്ദ്രം ഉന്നയിച്ച കാരണങ്ങൾ മതിയായതാണെന്നും കോടതി വ്യക്തമാക്കി.
വാദത്തിനിടെ ടെലിഗ്രാമിനെതിരെ കേന്ദ്ര സർക്കാർ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുകൂലമായ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ടെലിഗ്രാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യത ടെലിഗ്രാം പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ എല്ലാ മെഡിക്കൽ കോളജുകൾക്കും ദേശീയ മെഡിക്കൽ കമ്മീഷൻ പ്രത്യേക നിർദേശങ്ങൾ നൽകി. അതീവ ജാഗ്രത പാലിക്കണമെന്നും ഇന്നും നാളെയും ജീവനക്കാർക്ക് അവധി അനുവദിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ, നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.






