
ന്യൂഡൽഹി: റോഡിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഡൽഹിയിൽ യുവതി കുത്തേറ്റുമരിച്ചു. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപൂരിലാണ് സംഭവം. 32 വയസ്സുകാരിയായ ആരതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് വിക്കി (35) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
അയൽവാസികളായ യുവാക്കൾ തന്റെ മകളെയും മരുമകനെയും കുത്തിയെന്നായിരുന്നു ആരതിയുടെ പിതാവ് പോലീസിനെ ഫോണിലൂടെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ആരതി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റ വിക്കിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റി.
ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതികളും അയൽവാസികളും തമ്മിൽ റോഡിൽ വെച്ച് തർക്കമുണ്ടായതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തർക്കം രൂക്ഷമായതോടെ പ്രതികൾ കത്തി ഉപയോഗിച്ച് ഇരുവരെയും കുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ പപ്പു (40), പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരൻ എന്നിവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ പപ്പുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള പ്രായപൂർത്തിയാകാത്ത പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ബിന്ദാപൂർ പോലീസ് അറിയിച്ചു.






