
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചതിനു പിന്നാലെ സംഘടനയ്ക്കുള്ളിലെ സംഭവവികാസങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ശ്വേത മേനോൻ. അധ്യക്ഷ സ്ഥാനത്തോടൊപ്പം പ്രാഥമിക അംഗത്വവും രാജിവെക്കുകയാണെന്നും, 17 അംഗ ഭരണസമിതിയും ഒന്നടങ്കം പടിയിറങ്ങിയതായും അവർ വ്യക്തമാക്കി.
തങ്ങളെ പുറത്താക്കാൻ മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയും ഗൂഢാലോചനയും നടന്നുവെന്നാണ് ആരോപണം. കുറ്റാരോപിതരായ ചിലരുടെ നിയന്ത്രണത്തിലേക്ക് സംഘടനയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് ജനറൽ ബോഡിയിൽ ഉണ്ടായതെന്നും, അവിശ്വാസ പ്രമേയം വരെ ഉയർത്തി തങ്ങളെ ഒതുക്കാൻ ശ്രമിച്ചുവെന്നും ശ്വേത മേനോൻ പറഞ്ഞു. വ്യക്തിത്വം പണയം വെച്ച് മാത്രമേ സംഘടനയിൽ തുടരാനാകൂ എന്ന സാഹചര്യമുണ്ടായതിനെ തുടർന്നാണ് രാജിയെന്നുമാണ് അവരുടെ വിശദീകരണം.
ഭരണസമിതിയിലെ ട്രഷറർ ഉണ്ണി ശിവപാൽ മുൻകൂട്ടി അറിയിക്കാതെ പെട്ടെന്ന് മാറിനിന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നും അവർ ആരോപിച്ചു. മെയ് 1 മുതൽ അദ്ദേഹം ബന്ധപ്പെടാനാകാത്ത നിലയിലായിരുന്നുവെന്നും ശ്വേത മേനോൻ പറഞ്ഞു.
മുൻ കമ്മിറ്റിയിലെ ബാബുരാജിനെതിരെ ഗുരുതര ആരോപണങ്ങളും അവർ ഉന്നയിച്ചു. സംഘടനയുടെ അന്തസ് കണക്കിലെടുത്ത് ഇതുവരെ പുറത്തുപറയാതിരുന്ന കാര്യങ്ങൾ വൈകാതെ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും ശ്വേത മേനോൻ മുന്നറിയിപ്പ് നൽകി.
താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കി. നേതൃത്വത്തിന്റെ നടപടികൾ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയതാണെന്നും, നിലവിലെ ഭരണസമിതി ഒഴിയണമെന്നും തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറയണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളിലെ തർക്കങ്ങൾ ഇങ്ങനെ തുടരാനാകില്ലെന്നും രേഖയിൽ പരാമർശമുണ്ട്. ഇതിനായി ഒരു വിഭാഗം ഒപ്പുശേഖരണവും നടത്തിയതായി റിപ്പോർട്ടുണ്ട്.
ഭരണസമിതിയിലെ അംഗങ്ങൾക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ പ്രസിഡന്റ് നിശബ്ദത പാലിച്ചതായും വിവാദങ്ങളിൽ വ്യക്തമായ നിലപാടോ നടപടികളോ സ്വീകരിച്ചില്ലെന്നും വിമർശനം ഉയർന്നു. ഇതോടെ സംഘടനയുടെ വാർഷിക റിപ്പോർട്ട് പാസാക്കുന്നതിലും അഭിപ്രായ ഭിന്നത പ്രകടമായി. വ്യക്തതയില്ലാത്ത കണക്കുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് നടൻ സിദ്ദിഖും ഇടവേള ബാബുവും നിലപാട് എടുത്തു. കണക്കുകളിൽ പിഴവുകളുണ്ടെന്ന് രഞ്ജി പണിക്കരും ചൂണ്ടിക്കാട്ടി.
തുടർന്ന് വിഷയത്തിൽ മോഹൻലാൽ ഇടപെടണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു. പിന്നാലെ വേദിയിൽ സംസാരിച്ച മോഹൻലാൽ, സംഘടനയെ തകർക്കാൻ ആരാലും കഴിയില്ലെന്ന് വ്യക്തമാക്കി.
ഇതിനിടെ ജനറൽ ബോഡി യോഗത്തിനിടെ സംഘടനാ പ്രസിഡന്റ് ശ്വേത മേനോൻ രാജി സന്നദ്ധത അറിയിച്ചു. വേദിയിൽ കയറി പ്രഖ്യാപനം നടത്തിയ അവർ പിന്നീട് ഇറങ്ങാൻ ശ്രമിച്ചെങ്കിലും അംഗങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന് കൂടുതൽ വിശദീകരണത്തിനായി അവരെ തുടരാൻ അനുവദിച്ചു.
അതേസമയം, യോഗത്തിൽ വലിയ യുവതാരനിരയുടെ അഭാവം ശ്രദ്ധേയമായി. ആസിഫ് അലി, പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബേസിൽ ജോസഫ്, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല.
കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് ജനറൽ ബോഡി യോഗം നടന്നത്. സംഘടനയിലെ ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്ത അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അച്ചടക്ക നടപടിയുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അൻസിബ യോഗത്തിൽ പങ്കെടുത്തു.






