
മലയാളസിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പൊട്ടിത്തെറികളും പരസ്പരമുള്ള ആരോപണപ്രത്യാരോപണങ്ങളും തന്നെയായിരുന്നു. വിവാദങ്ങളും വഴക്കുകളും അമ്മയില്‍ നിന്ന് വിട്ടൊഴിയാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍ എല്ലാ പൊട്ടിത്തെറികള്‍ക്കുമവസാനം താരസംഘടന അമ്മയുടെ ചരിത്രത്തില്‍ ഒരിക്കലും മറക്കാത്ത ദിനമായി ഇക്കഴിഞ്ഞ ദിവസം മാറി. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രധാന പദവികളിൽ വനിതകൾ എത്തുന്നത്. എന്നാല്‍ ആവേശത്തോടെ കഴിഞ്ഞ സെപ്തംബറില്‍ ചുമതലയേറ്റ പ്രസിഡന്റ് ശ്വേത മേനോന്‍, ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരന്‍ എന്നിവരടങ്ങുന്ന 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് പിരിച്ചുവിട്ടു. ഒരു വര്‍ഷം തികയും മുമ്പേ വനിതകള്‍ക്ക് ഭൂരിപക്ഷമുള്ള സമിതി ഇല്ലാതായി. യോഗത്തില്‍ ഒറ്റപ്പെട്ട ശ്വേത മേനോന്‍ അമ്മ പ്രസിഡന്റ് പദവി ഒഴിഞ്ഞു. അമ്മയില്‍ നിന്ന് രാജിവച്ചുവെന്നും അവര്‍ പ്രഖ്യാപിച്ചു.
ഇപ്പോഴിതാ അമ്മയ്ക്ക് വേണ്ടി അഡ്ഹോക്ക് കമ്മിറ്റി തൽക്കാലത്തേക്ക് നിലവിൽ വന്നെന്നും അഭിനേതാവും എം.എൽ.എയുമായ രമേശ് പിഷാരടിയാണ് കമ്മിറ്റിയുടെ കൺവീനർ ആയി ചുമതലയേറ്റിരിക്കുന്നതെന്നും പറയുകയാണ് ജഗദീഷ്. ‘അമ്മ’ സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി ഒരു സാഹചര്യത്തിലും കുറ്റാരോപിതർ കടന്നുവരില്ലെന്നും വരാൻ പോകുന്ന തിരഞ്ഞെടുപ്പിലും ഇവർ മാറിനിൽക്കണമെന്നത് സംഘടനയുടെ പുതിയ പൊതുതത്വമാണെന്നും ജഗദീഷ് പറഞ്ഞു. രാജിവെച്ച ഭരണസമിതി ഒരുവർഷം കൊണ്ടുതന്നെ അമ്മയുടെ അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ സംഘടനാപരമായ ചില പാളിച്ചകൾ അവരുടെ ഭാഗത്തുനിന്നുണ്ടായെന്നും ജഗദീഷ് പറഞ്ഞു.
‘‘അമ്മയുടെ ജനറൽ ബോഡി ഇന്ന് ഭംഗിയായി കഴിഞ്ഞു. നിങ്ങൾ തന്നെ കുറച്ച് തീരുമാനങ്ങൾ ഇതിനകം അറിഞ്ഞിരിക്കും. എന്തായാലും ഇപ്പോൾ പഴയ ഭരണസമിതി രാജിവച്ചു. അവര്‍ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്, കഴിഞ്ഞ വർഷം ഒരു വർഷം കൊണ്ട് തന്നെ ‘അമ്മ’യുടെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി, ഐശ്വര്യത്തിനു വേണ്ടി ഒക്കെ തന്നെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ സംഘടനാപരമായിട്ടുള്ള ചില പാളിച്ചകൾ അവരുടെ ഭാഗത്തുനിന്നുണ്ടായി. അത് പരിചയക്കുറവ് ആയിരിക്കാം. അതിൽ അംഗങ്ങൾക്ക് അതൃപ്തി ഉണ്ടായിരുന്നു.
മാത്രമല്ല, ട്രഷറർ കുറച്ചുനാൾ മാറി നിൽക്കേണ്ടി വന്നതിന്റെ പേരിൽ അക്കൗണ്ട്സ് പ്രോപ്പർ ആയി ഇന്ന് പ്രസന്റ് ചെയ്യാൻ കഴിഞ്ഞില്ല. അക്കൗണ്ട്സ് നേരത്തെ എത്തിക്കണം എന്നുള്ള നിയമപരമായിട്ടുള്ള കാര്യങ്ങൾ അത് പാലിക്കാൻ കഴിഞ്ഞില്ല. അപ്പൊ അക്കൗണ്ട്സ് പ്രോപ്പർ ആയി പ്രസന്റ് ചെയ്യാൻ കഴിഞ്ഞില്ല എന്ന് പറയുമ്പോൾ ഒരു ജനറൽ ബോഡിയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് അക്കൗണ്ട്സിൽ വേറെ ഏതെങ്കിലും തരത്തിലുള്ള മാനിപുലേഷനോ തിരുമറിയോ ഒന്നും പറയുന്നില്ല, പക്ഷേ പ്രസന്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് വലിയൊരു പാളിസി ആയിട്ട് തന്നെ വന്നു.
പിന്നെ സംഘടനാപരമായ അംഗങ്ങൾ തമ്മിലുള്ള ചില വാക്ക് തർക്കങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിനു മുമ്പ് തന്നെ മീഡിയയുടെ മുന്നിൽ അവതരിപ്പിച്ചു. പൊതുസമൂഹത്തിൽ, പൊതുജനങ്ങളുടെ മധ്യത്തിൽ വളരെ മോശമായിട്ടുള്ള ഒരു ഇമേജ് ചില അംഗങ്ങൾ കാരണം ‘അമ്മ’യ്ക്ക് ഉണ്ടായി എന്നുള്ളത് സത്യമായിട്ടുള്ള കാര്യമാണ്. അതിലൊക്കെ അംഗങ്ങൾക്ക് അസംതൃപ്തി ഉണ്ടായിരുന്നു. അപ്പൊ ഒരു രീതിയിൽ പറഞ്ഞാൽ ഈ അവിശ്വാസ പ്രമേയം ഒക്കെ പ്രസന്റ് ചെയ്തിരുന്നു, അതിനുമുമ്പ് അതിന് അനുമതി തേടിയിരുന്നു. പക്ഷേ അത് അവതരിപ്പിക്കുന്നതിനു മുമ്പ് തന്നെ അംഗങ്ങളുടെ വികാരം മനസ്സിലാക്കി കഴിഞ്ഞ ഭരണസമിതി രാജിവെച്ച് ഒഴിഞ്ഞു എന്നുള്ളതാണ് സത്യം.
ഇനി അഡ്ഹോക്ക് കമ്മിറ്റി തൽക്കാലത്തേക്ക് എടുത്തിട്ടുണ്ട്. അതിന്റെ കൺവീനർ എന്ന് പറയുന്നത് രമേശ് പിഷാരടി, അദ്ദേഹമാണ് കൺവീനർ. ഇതിൽ ഒൻപത് മെമ്പേഴ്സിനെയാണ് നമ്മൾ അംഗങ്ങളുടെ നിർദ്ദേശാനുസരണം നമ്മൾ എടുത്തിട്ടുള്ളത്. രണ്ടാമത്തെ അംഗം കെ. ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോക്ടർ റോണി, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, ഷാജോൺ കലാഭവൻ, ദേവി ചന്ദന എന്നിങ്ങനെ ഒൻപത് പേരാണ് ഈ അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇനി അടുത്ത തെരഞ്ഞെടുപ്പ് എന്ന് നടത്തണം എന്നുള്ളത് ഈ അഡ്ഹോക്ക് കമ്മിറ്റിയുടെ തീരുമാനത്തിന് വിട്ടു. അത് അഡ്ഹോക്ക് കമ്മിറ്റി തുടർന്നുള്ള കാര്യങ്ങൾ ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു. ഇതിന്റെ കൺവീനർ രമേശ് പിഷാരടിയാണ്, അദ്ദേഹം സമ്മതിച്ചത് വലിയൊരു നല്ല കാര്യമായിട്ട് തന്നെ കണക്കാക്കുന്നുണ്ട്. അപ്പോ ഈ അഡ്ഹോക്ക് കമ്മിറ്റി തുടർന്നുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും.
‘അമ്മ’യുടെ കെട്ടുറപ്പിനെ ഒരു രീതിയിലും ബാധിക്കാത്ത രീതിയിലുള്ള സജീവമായ ചർച്ചകൾ ഉണ്ടായിരുന്നു. ഇരുപക്ഷത്തും പോസിറ്റീവ് ആയിട്ടും നെഗറ്റീവ് ആയിട്ടും കഴിഞ്ഞ ഭരണസമിതിയെ കുറിച്ച് പോസിറ്റീവ് ആയിട്ട് പറഞ്ഞ ഒരുപാട് പേരുണ്ടായിരുന്നു, നെഗറ്റീവ് ആയിട്ട് പറഞ്ഞ ഒരുപാട് പേരുണ്ടായിരുന്നു. പക്ഷേ അവരുടെ ചില മിസ്റ്റേക്സ് കാരണമാണ് ഇങ്ങനെ ഒരു അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ടി വന്നത്. അംഗങ്ങൾക്ക് ആ അവിശ്വാസ പ്രമേയം പാസാകുന്നതിനു മുമ്പ് തന്നെ അംഗങ്ങളുടെ വികാരം മനസ്സിലാക്കി സൗഹാർദ്ദപരമായിട്ടുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടി കഴിഞ്ഞകാല ഭരണസമിതി രാജിവെച്ച് ഒഴിയുകയാണ് ഉണ്ടായത്.
എന്തായാലും കഴിഞ്ഞ കാലം ഞാൻ പറഞ്ഞത്, കഴിഞ്ഞകാല ഭരണസമിതി ഇവിടെ സ്ത്രീകൾക്ക് വേണ്ട പ്രാതിനിധ്യമുള്ള ഒരു സമിതിയായിരുന്നു ഇത്. സ്ത്രീകൾ എന്ന നിലയ്ക്കുള്ള ഒരു രീതിയിലുമുള്ള പരാജയം ഉണ്ടായിട്ടില്ല, സ്ത്രീകളുടെ വിജയം തന്നെയാണ്. അവരുടെ വ്യക്തിപരമായി അവരെല്ലാവരും തന്നെ നല്ല രീതിയിൽ കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്, അമ്മയുടെ പ്രവർത്തനങ്ങൾ സജീവമായി പങ്കെടുത്തിട്ടുണ്ട്. ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ക്രിസ്മസിന്റെ ആയിക്കോട്ടെ, ഓണത്തിന്റെ ആയിക്കോട്ടെ ആ സമയത്തൊക്കെ അംഗങ്ങളുടെ വെൽഫെയറിന് വേണ്ടിയുള്ള കിറ്റുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ കറക്റ്റ് ആയിട്ട് വിതരണം ചെയ്തു. മെഡിക്കൽ സഹായം ഒക്കെ തന്നെ കറക്റ്റ് ആയിട്ട് ചെയ്തിട്ടുണ്ട്. ആ സ്പോൺസർഷിപ്പിന്റെ കാര്യത്തിൽ കഴിഞ്ഞകാലത്തെ പോലെ തന്നെ നല്ല സ്പോൺസേഴ്സിനെ സംഘടിപ്പിച്ച് അവർ നല്ല രീതിയിൽ തന്നെ മുന്നോട്ട് കൊണ്ടുപോയിരുന്നു. അപ്പോ അത്തരത്തിലുള്ള ഒരു കുറവും ഉണ്ടായിട്ടില്ല. അപ്പോ കഴിഞ്ഞകാല ഭരണസമിതിയെ കുറിച്ച് അങ്ങനെ ഒരു പരാതിയില്ല.
പിന്നെ സംഘടനാപരമായ അച്ചടക്കത്തിന്റെ കാര്യത്തിൽ, പെരുമാറ്റത്തിന്റെ കാര്യത്തിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി എന്നത് ഞങ്ങൾ തുറന്ന് സമ്മതിക്കുന്നു. ഇത് സമൂഹത്തിന് മാതൃകയല്ല, അമ്മയിലെ അംഗങ്ങളെ മാതൃകയായിട്ടാണ് സമൂഹം നോക്കി കാണുന്നത്. അപ്പോ ആ അംഗങ്ങൾ പരസ്പരം അതിലെ വ്യക്തികൾ എന്ന് പറയുന്നത് കുറച്ചു വ്യക്തികൾ മാത്രമേ ഉള്ളൂ, വളരെ ഒരു ചെറിയ എണ്ണം മാത്രമേ ഉള്ളൂ എങ്കിൽ പോലും അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നുള്ളതുകൊണ്ട് അവർക്ക് വേണ്ടിയുള്ള ധാർമികമായ ഉത്തരവാദിത്വം കൂടി, അവർ ചെയ്തിട്ടുള്ള തെറ്റിന്റെ ധാർമ്മികമായ ഉത്തരവാദിത്വം കൂടി ഏറ്റെടുത്താണ് ഈ ഭരണസമിതി, കഴിഞ്ഞകാല ഭരണസമിതി രാജിവച്ച് ഒഴിഞ്ഞത്.
അതുകൊണ്ട് മാധ്യമങ്ങളോടുള്ള എന്റെ അഭ്യർഥന എന്ന് പറയുന്നത് ഇത് സ്ത്രീകൾ നേതൃത്വം നൽകിയ ഒരു ഭരണസമിതി പരാജയമാണ് എന്ന രീതിയിൽ നിങ്ങൾ ഒരു വ്യാഖ്യാനം നൽകരുത്. അത് വിജയം തന്നെയായിരുന്നു. പക്ഷേ അവരുടെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ ഉണ്ടായി, അത് അംഗങ്ങൾക്ക് ചെറിയ തോതിൽ ചിലർക്ക് വലിയ തോതിൽ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ അതിന്റെ വിഷമം അവർ പ്രകടിപ്പിച്ചു. അങ്ങനെയാണ് ഈ ഭരണസമിതി രാജിവച്ച് ഒഴിയേണ്ടി വന്നത്.
ഒരു ഭരണസമിതിക്കെതിരെ ചർച്ച വരുമ്പോൾ അതിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് ശ്വേതയ്ക്ക് ശ്വേതയുടേതായ വിഷമങ്ങൾ ഉണ്ടാവാം, പ്രയാസങ്ങൾ ഉണ്ടാവാം, ദുഃഖങ്ങൾ ഉണ്ടാവാം. പക്ഷേ ശ്വേതയെ അങ്ങനെ ചേരിതിരിഞ്ഞ് ആക്രമിച്ചിട്ടൊന്നുമില്ല. പ്രസിഡന്റിന്റെ പ്രവർത്തന ശൈലിയെ കുറിച്ചൊന്നും ആരും അങ്ങനെ എതിർപ്പൊന്നും രേഖപ്പെടുത്തിയിട്ടില്ല, ഒറ്റപ്പെടുത്തിയിട്ടുമില്ല. മറിച്ച് ശ്വേത നേതൃത്വത്തിൽ ഇരുന്ന് ചെയ്യാൻ കഴിയുമായിരുന്ന ചില കാര്യങ്ങൾ ശരിയായി ആയി ചെയ്തില്ല, അംഗങ്ങളെ ശരിയായ സമയത്ത് ശാസിച്ചിരുന്നെങ്കിൽ, അവർക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ ഇങ്ങനെ പരസ്പരം വിഴുപ്പലക്കുന്ന ഒരു സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് പല അംഗങ്ങളും സൂചിപ്പിച്ചത്.
കുറ്റാരോപിതർ ഭാരവാഹി സ്ഥാനത്തേക്ക് വരാൻ പാടില്ല എന്നുള്ളത് ഞങ്ങൾ എടുത്ത തീരുമാനമാണ്. അത് ഏത് സാഹചര്യത്തിൽ ആയിരുന്നാലും ശരി. അത് മാധ്യമങ്ങൾ ചോദിക്കും എന്നുള്ളത് അറിയാം. ഇങ്ങനെ കുറ്റാരോപിതനെ എങ്ങനെ, എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ കമ്മിറ്റിയിൽ എടുത്തത് എന്ന ചോദ്യം മാധ്യമങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വരുമെന്ന് ഞങ്ങൾക്ക് നന്നായിട്ട് അറിയാം. അതുകൊണ്ട് അത്തരത്തിലുള്ള ആരോപണവിധേയരായിട്ടുള്ള ആരും തന്നെ അടുത്ത ഇലക്ഷനിലും ഉണ്ടാവില്ല. അത്തരത്തിലുള്ള ആൾക്കാരെ... അത് നിയമമില്ല, നിയമത്തിന്റെ പരിരക്ഷ അവർക്കുണ്ടാകും പക്ഷേ ധാർമ്മികമായി അത്തരം കുറ്റാരോപിതർ ഒരിക്കലും മത്സരിക്കാൻ പാടില്ല എന്നതാണ് ‘അമ്മ’യുടെ പൊതു തത്വം. അത് പാലിക്കാൻ ഇനി അടുത്ത ഇലക്ഷനും, ഈ അഡ്ഹോക്ക് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പിൽ മാത്രമല്ല ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പിലും കുറ്റാരോപിതർ മാറി നിൽക്കേണ്ടതാണ് എന്നാണ് ‘അമ്മ’യുടെ പക്ഷം.
നമ്മൾ കണ്ടുവന്നിരുന്ന ഒരു ശൈലി എന്ന് പറയുന്നത് ‘അമ്മ’യുടെ പ്രവർത്തനങ്ങളൊക്കെ ഒരു അടുക്കും ചിട്ടയും ഒക്കെ ഉണ്ടായിരുന്നു. അത് പെട്ടെന്ന് കുറയുന്നത് കാണുമ്പോൾ, ഈ സംഘടനയിലെ അംഗങ്ങൾ തമ്മിൽ പരസ്പരം വിഴുപ്പലക്കുന്നത് കാണുമ്പോൾ അവർക്കുണ്ടായ ഒരു ധാർമ്മിക രോഷം ഉണ്ടല്ലോ, അത് വ്യക്തിപരമായി ശ്വേതയ്ക്കെതിരെയോ കുക്കു പരമേശ്വരനെതിരെയോ ഉള്ള ഒരു രോഷമല്ല. അത് ഭരണ നേതൃത്വം വിചാരിച്ചിരുന്നെങ്കിൽ ഈ പ്രശ്നമൊക്കെ ഇതിങ്ങനെ തെരുവിലേക്ക് എത്താതെ നോക്കാൻ കഴിയുമായിരുന്നു എന്നുള്ളതാണ് അമ്മയിലെ അംഗങ്ങളുടെ പൊതുവിലയിരുത്തൽ.
അംഗത്വത്തിൽ നിന്ന് രാജിവച്ച തീരുമാനം ശ്വേത പിൻവലിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ശ്വേത ആ തീരുമാനം പിൻവലിക്കും അംഗത്വം തുടരും എന്ന് തന്നെയാണ് എന്റെ വിശ്വാസം. തെറ്റുതിരുത്താനുള്ള അവസരം കൊടുക്കാമായിരുന്നു എന്ന പക്ഷം ഉണ്ടായിരുന്നു. പക്ഷേ അതിനുമുമ്പ് കുറച്ച് എതിർപ്പ് വന്നപ്പോൾ ശ്വേത രാജിയിലേക്ക് പോവുകയായിരുന്നു. ഒരു രീതിയിൽ നോക്കുകയാണെന്നുണ്ടെങ്കിൽ, ഇല്ലെങ്കിൽ അവിശ്വാസ പ്രമേയം പാസ്സാവുകയാണെന്നുണ്ടെങ്കിൽ അത് ‘അമ്മ’യുടെ ഇമേജിന് വളരെ ക്ഷീണം ചെയ്യുമായിരുന്നു. കാരണം സ്ത്രീകൾ നേതൃത്വം നൽകുന്ന ഭരണസമിതിയെ അവിശ്വാസത്തിലൂടെ പുറത്താക്കി എന്നൊരു സാഹചര്യം വ്യക്തിപരമായി ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഞാൻ പരമാവധി ശ്രമിച്ചത് ഒരു ഒത്തുതീർപ്പിനാണ്.
ഭരണസമിതിക്കെതിരെ ഗൂഢാലോചന ഇല്ല കേട്ടോ. ഈ അസംതൃപ്തിയും എല്ലാം അംഗങ്ങൾക്ക് പലർക്കും ഉണ്ടായിരുന്നു, ഗൂഢാലോചന ഇല്ല. ഈ സംഘടന നേതൃത്വത്തിനെതിരായി ഒരു പ്രിന്റ് ചെയ്ത ഒരു ലെറ്റർ കൊടുത്തിരുന്നു, എല്ലാ അംഗങ്ങൾക്കും. 'വായിച്ച് നിങ്ങൾക്ക് ന്യായമാണെന്ന് തോന്നുന്നെങ്കിൽ മാത്രം നിങ്ങൾ ഈ അവിശ്വാസവുമായി സഹകരിക്കുക' എന്ന അർഥത്തിലാണ് ഒപ്പിടുവിച്ചത്. എല്ലാവർക്കും കൊടുത്തിരുന്നു, ഇത് വായിച്ചു നോക്കൂ ഇതിൽ കുറെ പോയിന്റുകൾ ഞങ്ങൾക്ക് നിരത്താനുണ്ട്. അതിൽ ഗൂഢാലോചന എന്ന് പറയാൻ കഴിയില്ല, കഴിഞ്ഞകാല സമിതിയുടെ പ്രവർത്തനത്തിൽ അതൃപ്തരായിരുന്നു എന്നുള്ളതാണ് സത്യം...’’ ജഗദീഷ് പറഞ്ഞു.
കുറ്റാരോപിതരായ ആളുകളുടെ കയ്യിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും പാവകളായിരിക്കാൻ തയ്യാറല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അമ്മ സംഘടനയിൽ നിന്ന് പ്രസിഡന്റ് ശ്വേത മേനോൻ രാജിവെച്ചത്. അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരിക്കുകയാണ്. മുഴുവൻ നേതൃത്വത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞത്. കൊച്ചിയിൽ ഞായറാഴ്ച ചേർന്ന ജനറൽബോഡി യോഗത്തിനുശേഷമാണ് തീരുമാനമുണ്ടായത്.
അംഗങ്ങളുടെ നിർദ്ദേശാനുസരണം സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായിട്ടാണ് എക്‌സിക്യൂട്ടീവ് സമിതി പിരിച്ചുവിട്ട ശേഷം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. രമേശ് പിഷാരടിയാണ് ഈ കമ്മിറ്റിയുടെ കൺവീനർ. ആ നേതൃത്വത്തിലാണ് പുതിയ സമിതി പ്രവര്‍ത്തിക്കുക. കെബി ഗണേഷ് കുമാര്‍, സാദിഖ്, ഷാജോണ്‍, ബേബി ചന്ദന, ഡോക്ടർ റോണി, സുരേഷ് കൃഷ്ണ, ആശ അരവിന്ദ്, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. നാല് മാസമാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലാവധി എങ്കിലും ഒരു വര്‍ഷം ഈ കമ്മിറ്റി തന്നെയാകും നയിക്കുക എന്നാണ് വിവരം.
ഇന്ന് രാവിലെ ജനറല്‍ ബോഡി യോഗത്തിന് എത്തിയപ്പോള്‍ തന്നെ ഒരു ഭാഗത്ത് നിലവിലെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. പ്രമേയത്തെ പിന്തുണയ്ക്കുന്നവരില്‍ നിന്ന് ഒപ്പ് ശേഖരണം നടന്നു. എന്നാല്‍ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ശ്വേത രാജി പ്രഖ്യാപിച്ചു. നടി അന്‍സിബ താന്‍ നേരിട്ട പ്രതിസന്ധികള്‍ അക്കമിട്ട് വിവരിച്ചു. ശ്വേത മേനോന്‍ വിഷയം കൈകാര്യം ചെയ്ത രീതിയിലും എടുത്തു പറഞ്ഞു. ജനറല്‍ ബോഡിയില്‍ അന്‍സിബയ്ക്ക് വലിയ പിന്തുണ കിട്ടി. ഇതോടെ ശ്വേത മേനോനും കുക്കു പരമേശ്വരനും ശരിക്കും ഒറ്റപ്പെട്ടു. അവര്‍ രാജിവച്ച് പുറത്തേക്ക് പോയി. പിന്നീടാണ് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. ശ്വേത മോനോന്‍ നടന്‍ ബാബുരാജിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ബാബു രാജ് ശ്വേതക്കെതിരെയും സംസാരിച്ചു. മുതിര്‍ന്ന താരങ്ങള്‍ മൗനം വെടിയണം എന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. പൊറുക്കാവുന്ന പാളിച്ചകളേ സംഭവിച്ചിട്ടുള്ളൂ എന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു.






