
തിരുവനന്തപുരം: എസ്എൻഡിപി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്ററും കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയുമായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യ എസ്‌ഐടി അന്വേഷിക്കണമെന്ന് വി.എം സുധീരൻ. നിലവിലെ അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് വീണ്ടും മുഖ്യമന്ത്രി വി.ഡി സതീശന് കത്തയച്ചു. ജൂൺ ആറിനു മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നുവെങ്കിലും അതിൽ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്നും സുധീരൻ കുറ്റപ്പെടുത്തുന്നുണ്ട്.
മഹേശനെതിരെ മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങള്‍ ഇപ്പോഴും വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചുവരുന്നത്. ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകരുതെന്നാണ് അപേക്ഷിക്കുന്നതെന്നും മഹേശന്റെ ഭാര്യ ഉഷാദേവിയുടെ സങ്കടഹര്‍ജിയില്‍ എത്രയും വേഗത്തില്‍ത്തന്നെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. അന്വേഷണത്തിനായി സത്യസന്ധരായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും സുധീരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരിൽ നിന്നും മറ്റ് ചിലരിൽ നിന്നും നേരിട്ട മാനസിക പീഡനങ്ങളും, മൈക്രോഫിനാൻസ് ക്രമക്കേടുകളുടെ മുഴുവൻ ഉത്തരവാദിത്തവും തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന് മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. 2020 ജൂൺ 24-നാണ് മഹേശനെ മാരാരിക്കുളത്തെ എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്






