
പരീക്ഷാ ഫലങ്ങൾ വരുമ്പോൾ ഒന്നോ രണ്ടോ മാർക്കിന് പൂർണ്ണ മാർക്ക് നഷ്ടപ്പെടുന്നത് പലർക്കും നിരാശ സമ്മാനിക്കാറുണ്ട്. എന്നാൽ റാഞ്ചിയിൽ നിന്നുള്ള അവ്നി കേജ്‌രിവാൾ എന്ന വിദ്യാർത്ഥിനി ആ ഒരു മാർക്കിന് പിന്നാലെ പോയി ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് തന്നെ ഒരു അപൂർവ്വ ചരിത്രം കുറിച്ചിരിക്കുകയാണ്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ആദ്യം വന്നപ്പോൾ അവ്നിക്ക് ലഭിച്ചത് 500-ൽ 499 മാർക്കായിരുന്നു. എന്നാൽ തന്റെ കഠിനാധ്വാനത്തിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്ന അവ്നി അവിടെക്കൊണ്ട് നിർത്താൻ തയ്യാറായിരുന്നില്ല.
റാഞ്ചിയിലെ ജവഹർ വിദ്യാ മന്ദിർ (JVM) ശ്യാംലി സ്കൂളിലെ ഹ്യുമാനിറ്റീസ് സ്ട്രീം വിദ്യാർത്ഥിനിയായ അവ്നിക്ക് ഇംഗ്ലീഷ് കോർ പരീക്ഷയ്ക്കായിരുന്നു ഒരു മാർക്ക് കുറഞ്ഞത്. മറ്റ് വിഷയങ്ങളായ ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പെയിന്റിംഗ് എന്നിവയിലെല്ലാം 100-ൽ 100 മാർക്കും അവ്നി സ്വന്തമാക്കിയിരുന്നു. ഇംഗ്ലീഷിന് ലഭിച്ച 99 മാർക്കിൽ തൃപ്തയല്ലാതിരുന്നതിനാൽ, പേപ്പർ പുനർമൂല്യനിർണ്ണയത്തിന് അയക്കാൻ അവ്നി തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം തികച്ചും ശരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് വന്ന ഫലം.
സിബിഎസ്ഇ നടത്തിയ പുനർമൂല്യനിർണ്ണയത്തിൽ അവ്നിയുടെ ഇംഗ്ലീഷ് പേപ്പറിന് ഒരു മാർക്ക് കൂടി അനുവദിച്ച് കിട്ടി. ഇതോടെ 100-ൽ 100 മാർക്കും ഇംഗ്ലീഷിലും ലഭിച്ചതോടെ അവ്നിയുടെ ആകെ മാർക്ക് 500-ൽ 500 ആയി ഉയർന്നു. ഇതോടെ ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ രാജ്യത്ത് തന്നെ നൂറ് ശതമാനം മാർക്കും നേടുന്ന അപൂർവ്വം ചില വിദ്യാർത്ഥികളുടെ പട്ടികയിലേക്ക് അവ്നിയും ഇടംപിടിച്ചു. തന്റെ കഴിവിൻമേലുള്ള ആത്മവിശ്വാസമാണ് ഈ അപൂർവ്വ നേട്ടത്തിന് പിന്നിലെന്ന് അവ്നി വ്യക്തമാക്കുന്നു.
പഠനത്തിൽ മാത്രമല്ല, മറ്റ് മേഖലകളിലും മികച്ച കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് അവ്നി കേജ്‌രിവാൾ. സ്കൂളിലെ ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്റ്റുഡന്റ് പദവിയും അവ്നിക്കായിരുന്നു. ഭാവിയിൽ സിവിൽ സർവീസ് പരീക്ഷ പാസായി രാജ്യത്തെ സേവിക്കണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. തന്റെ ഈ നേട്ടത്തിന് പിന്നിൽ സ്കൂളിലെ അധ്യാപകരും മാതാപിതാക്കളും നൽകിയ വലിയ പിന്തുണയുണ്ടെന്നും, സ്വന്തം കഴിവിൽ സംശയമില്ലെങ്കിൽ ലക്ഷ്യത്തിലേക്ക് പോരാടണമെന്നാണ് ഈ വിജയം തെളിയിക്കുന്നതെന്നും അവ്നി കൂട്ടിച്ചേർത്തു.






