
ബംഗളൂരു: ഒരു കുടുംബത്തിലെ മൂന്ന് പേരെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ നിലയിൽ ബംഗളൂരുവിലെ ഫ്ലാറ്റിൽ കണ്ടെത്തി. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇവരുടെ ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. കെ.ആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലെ സീഗെഹള്ളിയിലുള്ള സായ് ഗ്രീൻ അപ്പാർട്ട്‌മെന്റിലാണ് തിങ്കളാഴ്ച ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ദമ്പതികളുടെ മൂത്ത മകളായ ശ്വേതയും ലിവ്-ഇൻ പങ്കാളിയായ കെന്നത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ശ്വേതയും കെന്നത്തുമായുള്ള പ്രണയബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആദ്യഘട്ടത്തിൽ പോലീസ് സംശയിച്ചിരുന്നത്. എന്നാൽ അന്വേഷണം പുരോഗമിച്ചതോടെ കേസിൽ സാമ്പത്തിക പ്രശ്നങ്ങളും പുറത്തുവന്നിട്ടുണ്ട്. ശ്വേതയ്ക്ക് ഏതാണ്ട് 30 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നതായും ഇതേച്ചൊല്ലി മാതാപിതാക്കൾ ഇവരെ നിരന്തരം ചോദ്യം ചെയ്തിരുന്നതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതാണ് കുടുംബത്തിൽ വലിയ തർക്കങ്ങൾക്ക് കാരണമായത്.
വീട്ടിൽ അമ്മ മുത്തുലക്ഷ്മി മാത്രം ഉണ്ടായിരുന്ന സമയത്താണ് ശ്വേതയും കെന്നത്തും അവിടെയെത്തിയത്. ഈ സമയം അച്ഛനും ഇളയ സഹോദരിയും പുറത്തുപോയിരുന്നു. വീട്ടിൽ വച്ച് മുത്തുലക്ഷ്മിയുമായി ഉണ്ടായ തർക്കത്തിനൊടുവിൽ ഇരുവരും ചേർന്ന് കൊടുവാൾ പോലുള്ള ആയുധം ഉപയോഗിച്ച് അവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.
കൊലപാതകത്തിന് ശേഷം പ്രതികൾ ബാത്ത്റൂമിൽ കയറി രക്തക്കറകൾ കഴുകിക്കളഞ്ഞു. ഈ സമയത്താണ് സഹോദരി സുപ്രിയയും അച്ഛൻ സോമസുന്ദറും വീട്ടിലേക്ക് തിരിച്ചെത്തിയത്. സുപ്രിയ അകത്തേക്ക് കയറിയ ഉടൻ ശ്വേത അവളെ പിടിച്ചുവെക്കുകയും കെന്നത്ത് മാരകമായി ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തൊട്ടുപിന്നാലെ സോമസുന്ദറിനെയും ഇവർ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും ജീവൻ രക്ഷിക്കാനായി സോമസുന്ദർ വീടിന് പുറത്തേക്ക് ഓടി സഹായം അഭ്യർത്ഥിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഈസ്റ്റ് പോയിന്റ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ കണ്ടെത്താനായി പോലീസ് പ്രത്യേക സംഘ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ നിലവിൽ ഒരാളെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ടെങ്കിലും ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.






