
ന്യൂയോർക്ക്: മൈക്രോസോഫ് സഹ-സ്ഥാപകൻ ബിൽഗേറ്റ്സ് നടത്തിയ വെളിപ്പെടുത്തലുകൾ ആഗോള തലത്തിൽ ചൂടുപിടിച്ച ചർച്ചയാകുന്നു. ബിൽ ഗേറ്റ്‌സിന്റെ വ്യക്തിജീവിതത്തെയും ബിസിനസ്സ് സാമ്രാജ്യത്തെയും പിടിച്ചുലയ്ക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ യുഎസിൽ നിന്നും പുറത്തുവരുന്നത്. കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകാരനും ലൈംഗിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ, തന്റെ രഹസ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് വെളിപ്പെടുത്തി. യുഎസ് ജനപ്രതിനിധി സഭയുടെ മേൽനോട്ട സമിതിക്ക് മുന്നിൽ അടച്ചിട്ട മുറിയിലാണ് ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരിൽ ഒരാളായ ബിൽ ഗേറ്റ്‌സ് തന്റെ വ്യക്തിജീവിതത്തിലെ വലിയ രഹസ്യങ്ങൾ വെളിപ്പെടുത്തിയത്.
തനിക്ക് മൂന്ന് സ്ത്രീകളുമായി അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നതായും ഇതിൽ രണ്ട് ബന്ധങ്ങളെക്കുറിച്ച് എപ്‌സ്റ്റീന് കൃത്യമായി അറിയാമായിരുന്നുവെന്നും ഗേറ്റ്‌സ് ജനപ്രതിനിധികൾക്ക് മുന്നിൽ സമ്മതിച്ചു. റഷ്യൻ ബ്രിഡ്ജ് കളിക്കാരിയായ മില അന്റോനോവ, ആണവ ശാസ്ത്രജ്ഞ കരിമ നിഗ്മതുലീന എന്നിവരുമായുള്ള ബന്ധങ്ങളെക്കുറിച്ചാണ് എപ്‌സ്റ്റീന് അറിവുണ്ടായിരുന്നത്. ഇതുകൂടാതെ മെഡിക്കൽ സംരംഭകയായ ആലീസ് ജേക്കബ്സ് നെസ്സൽറോഡുമായും തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അവിഹിത ബന്ധങ്ങൾ തന്റെ കുടുംബത്തിന് വലിയ രീതിയിൽ മാനസിക വിഷമമുണ്ടാക്കിയെന്നും തന്നിലേക്ക് വീണ്ടും അടുക്കാൻ എപ്‌സ്റ്റീൻ ഈ വിവരങ്ങൾ ഒരു ആയുധമാക്കുകയായിരുന്നുവെന്നും ഗേറ്റ്‌സ് സമിതിയോട് പറഞ്ഞു.
എപ്‌സ്റ്റീൻ തന്നെ നേരിട്ട് ബ്ലാക്ക്‌മെയിൽ ചെയ്തിട്ടില്ലെങ്കിലും അയാളുടെ പഴയ ഇമെയിൽ സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്താൻ അയാൾ പദ്ധതിയിട്ടിരുന്നതായി വ്യക്തമാകുന്നുണ്ടെന്ന് ബിൽ ഗേറ്റ്‌സ് മൊഴി നൽകി. 2013-ൽ എപ്‌സ്റ്റീൻ തയ്യാറാക്കിയ ഒരു ഇമെയിൽ ഡ്രാഫ്റ്റിൽ ഗേറ്റ്‌സിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ പരാമർശിച്ചിരുന്നു. നുണകളും സത്യങ്ങളും കൂട്ടിക്കലർത്തി തന്നെ സമ്മർദ്ദത്തിലാക്കാനായിരുന്നു എപ്‌സ്റ്റീന്റെ ശ്രമം. ചാരിറ്റി പ്രവർത്തനങ്ങൾക്ക് വൻകിട നിക്ഷേപകരെ കണ്ടെത്താം എന്ന് വിശ്വസിപ്പിച്ചാണ് എപ്‌സ്റ്റീൻ താനുമായി സൗഹൃദം സ്ഥാപിച്ചതെന്നും അയാളുമായി 14 തവണയോളം കൂടിക്കാഴ്ച നടത്തിയത് തന്റെ ജീവിതത്തിലെ വലിയൊരു തെറ്റായിപ്പോയെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
അതേസമയം എപ്‌സ്റ്റീന്റെ രേഖകളിൽ ഉയർന്നുവന്ന ലൈംഗികരോഗ ആരോപണങ്ങൾ ബിൽ ഗേറ്റ്‌സ് പൂർണ്ണമായും നിഷേധിച്ചു. തനിക്ക് അത്തരം രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും രഹസ്യമായി ആർക്കും മരുന്നുകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖരുടെ ലൈംഗിക ചൂഷണ ശൃംഖലകൾ നിയന്ത്രിച്ചിരുന്ന എപ്‌സ്റ്റീന്റെ മുൻകാല ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം യുഎസിൽ ശക്തമാകുന്നതിനിടയിലാണ് ബിൽ ഗേറ്റ്‌സിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എപ്‌സ്റ്റീനുമായി മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ ഗേറ്റ്‌സ് ഫൗണ്ടേഷനും ഇപ്പോൾ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.






