
ബംഗലുരു: കര്‍ണാടകയിലെ ഒരു വിവാഹച്ചടങ്ങില്‍ വെച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഒത്തുവന്ന ഒരു ദാമ്പത്യാലോചന നാല് മാസങ്ങള്‍ക്ക് ശേഷം ദുരന്തത്തില്‍ കലാശിച്ചു. കേതന്‍ അഗര്‍വാളിനെ പ്രതിശ്രുത വധു സിയ ഗോയലും അവളുടെ കാമുകനും ചേര്‍ന്ന് ലോഹഗഡ് കോട്ടയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ആരോപണം. സിയയിലുള്ള കേതന്റെ കുടുംബത്തിന്റെ അമിതമായ വിശ്വാസം കാരണം അന്വേഷണം വഴിമുട്ടേണ്ടതായിരുന്നു എങ്കിലും, പിന്നീട് പോലീസ് ഈ ക്രൂരമായ ഗൂഢാലോചന പുറത്തുകൊണ്ടുവരികയായിരുന്നു.
വിവാഹനിശ്ചയം കഴിഞ്ഞ് നാല് മാസങ്ങള്‍ക്ക് ശേഷം, ജൂണ്‍ 18-നാണ് കേതനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിയയും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് കേതനെ ലോഹഗഡ് കോട്ടയില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പൂനെ: ഈ വര്‍ഷം ഫെബ്രുവരിയില്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ കേതന്‍ അഗര്‍വാളിന്റെ കുടുംബം തങ്ങളുടെ മകന്റെ വിവാഹാലോചനയുമായി മടങ്ങിവരുമെന്ന് കരുതിയിരുന്നില്ല. ആ വിവാഹച്ചടങ്ങില്‍ വെച്ചാണ് അവര്‍ അവിടെയുണ്ടായിരുന്ന സിയ ഗോയലിനെയും കുടുംബത്തെയും ആദ്യമായി കാണുന്നത്. 1990-കള്‍ മുതല്‍ പരസ്പരം അറിയാവുന്ന രണ്ട് കുടുംബങ്ങളായിരുന്നിട്ടും, കുട്ടികള്‍ തമ്മിലുള്ള ഒരു വിവാഹാലോചനയെക്കുറിച്ച് അവര്‍ അതുവരെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഫെബ്രുവരി 12, 13 തീയതികളില്‍ കുടുംബങ്ങള്‍ ഈ ആലോചനയെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം, ഫെബ്രുവരി 19-ഓടെ പൂനെയിലെ ഒരു ഹോട്ടലില്‍ വെച്ച് കേതന്റെയും സിയയുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
തുടര്‍ന്ന് ധൃതിപിടിച്ചുള്ള വിവാഹ ഒരുക്കങ്ങളായിരുന്നു. രാജസ്ഥാനില്‍ വെച്ചുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്, അതിനായി ബുക്ക് ചെയ്ത കൊട്ടാരം, ബന്ധുക്കളെ എത്തിക്കാന്‍ രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിരുന്നു. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞ് നാല് മാസങ്ങള്‍ക്ക് ശേഷം, ജൂണ്‍ 18-ഓടെ കേതന്‍ കൊല്ലപ്പെട്ടു. ലോഹഗഡ് കോട്ടയില്‍ വെച്ച് സിയയും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് കേതനെ താഴേക്ക് തള്ളിയിടുകയായിരുന്നു.
പോലീസിന്റെ നിഗമനമനുസരിച്ച്, വിവാഹാലോചന വളരെ പെട്ടെന്ന് നടന്നതിനാല്‍, അതിന് പിന്നില്‍ രൂപപ്പെട്ട ഗൂഢാലോചന ശ്രദ്ധിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. കേതന്റെയും സിയയുടെയും വിവാഹനിശ്ചയത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിന്റെ വൈറല്‍ വീഡിയോ വലിയ തോതില്‍ ജനശ്രദ്ധയും ചര്‍ച്ചകളും ആകര്‍ഷിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
'അവള്‍ ഞങ്ങളുടെ സ്വന്തം കുട്ടിയാണ്' എന്നായിരുന്നു ചേതന്റെ കുടുംബം ആദ്യം അന്വേഷണത്തിന് എത്തിയപ്പോള്‍ പോലീസിനോട് പോലും പറഞ്ഞത്. മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത സംശയിക്കുന്നുണ്ടോ എന്ന് ചോദിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കേതന്റെ കുടുംബത്തെ സമീപിച്ചപ്പോള്‍, അവര്‍ സിയയെ ശക്തമായി ന്യായീകരിക്കുകയാണ് ചെയ്തത്. കുടുംബത്തിന്റെ സംശയമല്ല, മറിച്ച് പോലീസിന്റെ പതിവ് അന്വേഷണ നടപടികളാണ് ഈ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ കാരണമായത്.
ആ അന്വേഷണമാണ് കേതന്റെ മരണത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമുള്ള കോട്ടയിലെ സിസിടിവി ദൃശ്യങ്ങളിലേക്ക് പോലീസിനെ എത്തിച്ചത്. കടുത്ത ചൂടായിരുന്നിട്ടും ഹൂഡി ധരിച്ച ഒരു വ്യക്തി കേതനെയും സിയയെയും പിന്തുടരുന്നതായി ദൃശ്യങ്ങളില്‍ കണ്ടു. സിയ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുകയും ഒരു ഘട്ടത്തില്‍ മുഖത്തിനടുത്ത് കൈകൊണ്ട് എന്തോ ആംഗ്യം കാണിക്കുകയും ചെയ്തു. ഇതിന് ഹൂഡി ധരിച്ചയാള്‍ മറുപടി നല്‍കുന്നതായും കാണാം. സിയയുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് ആ വ്യക്തി ചേതനാണെന്ന് തിരിച്ചറിഞ്ഞത്.
ഹൂഡി ധരിച്ചയാള്‍ വളരെ കുറഞ്ഞ സമയം മാത്രമേ കോട്ടയുടെ മുകളില്‍ ഉണ്ടായിരുന്നുള്ളൂ എന്നതും അന്വേഷണസംഘം ശ്രദ്ധിച്ചു. വെറും 48 മിനിറ്റിനുള്ളില്‍ അയാള്‍ കോട്ട കയറി ഇറങ്ങിയിരുന്നു, കോട്ടയുടെ മുകളില്‍ 10 മിനിറ്റില്‍ താഴെ മാത്രമേ അയാള്‍ ചെലവഴിച്ചിട്ടുള്ളൂ എന്നാണ് പോലീസിന്റെ നിഗമനം. ഫോട്ടോ എടുക്കുന്നതിനിടയില്‍ കേതന്‍ കാല്‍ തെറ്റി വീണെന്നാണ് സിയ ആദ്യം പറഞ്ഞത്, എന്നാല്‍ പിന്നീട് വെള്ളക്കുപ്പി തരുന്നതിനിടയില്‍ ബാലന്‍സ് തെറ്റിയെന്നു മാറ്റിപ്പറഞ്ഞു. കേതന്റെ ഫോണില്‍ കോട്ടയില്‍ വെച്ച് എടുത്ത ചിത്രങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. വിശ്രമിക്കാന്‍ ഇരുന്നതായി സിയ പറഞ്ഞ സ്ഥലത്ത് ഒരാള്‍ക്ക് തന്നെ കഷ്ടിച്ചേ ഇരിക്കാന്‍ കഴിയുമായിരുന്നുള്ളു. മാത്രമല്ല അത് ആളുകള്‍ അധികം എത്താത്ത വിജനമായ സ്ഥലമായിരുന്നു എന്നും പോലീസ് കണ്ടെത്തി.
ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തെളിവ് നശിപ്പിക്കുന്നതിനായി ചേതന്‍ സ്വന്തം ഫോണ്‍ വീട്ടില്‍ വെച്ചിട്ട് തങ്ങളുടെ പലചരക്ക് കടയിലെ ജീവനക്കാരന്റെ ഫോണാണ് കൊണ്ടുവന്നതെന്നും ആസൂത്രണത്തിലേക്ക് വിരല്‍ചൂണ്ടി. സിയ വിവാഹത്തിന് മുന്നോടിയായുള്ള ബാലിയിലെ ഫോട്ടോഷൂട്ട് യാത്ര കേതന്റെ പാസ്പോര്‍ട്ട് ഒളിപ്പിച്ചു വെച്ചുകൊണ്ട് തടസ്സപ്പെടുത്തിയിരുന്നതായും, ജൂണ്‍ 18-ന് മുമ്പ് രണ്ട് തവണ കേതനെ ലോഹഗഡ് കോട്ടയിലേക്ക് കൊണ്ടുപോയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് വ്യവസായി വിശാല്‍ അഗര്‍വാളിന്റെ മകനായ കേതന്‍, ബോസ്റ്റണില്‍ മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കി അടുത്തിടെയാണ് തിരിച്ചെത്തിയത്. കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയും ബേക്കറി ബിസിനസ്സ് നടത്തുന്നവളുമായ സിയ, കുടുംബം കേതനുമായുള്ള വിവാഹാലോചനയുമായി മുന്നോട്ട് പോകുമ്പോഴും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ചേതനുമായി പ്രണയത്തിലായിരുന്നു. ഡ്രൈഫ്രൂട്ട് ബിസിനസുകാരനായ ചേതനുമായി 2025 ല്‍ ഒരു ദീപാവലി പാര്‍ട്ടിക്കിടയില്‍ വെച്ചായിരുന്നു പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുകയും ചെയ്തത്.






