
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല (ഇഎസ്എ) പരിധിയിൽ നിന്ന് ജനവാസ മേഖലകളും കൃഷിഭൂമികളും പൂർണമായും ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിനെ അറിയിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. വൈദ്യുതി-പരിസ്ഥിതി മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം.
ഇഎസ്എ വിഷയവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകളും സംസ്ഥാന സർക്കാരിന്റെയും പരിസ്ഥിതി വകുപ്പിന്റെയും നിലപാടുകളും കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന് യോഗം വിലയിരുത്തി. പശ്ചിമഘട്ടത്തിലെ ജനവാസ മേഖലകളെ നിർദിഷ്ട ഇഎസ്എ വിജ്ഞാപനത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രം ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടും തുടർന്ന് പ്രാദേശികതലത്തിൽ നടത്തിയ പഠനങ്ങളും അടിസ്ഥാനമാക്കി കേരളം സമർപ്പിച്ച ശുപാർശകൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്രം രൂപീകരിച്ച വിദഗ്ധ സമിതിയെ സംസ്ഥാനത്തേക്ക് ക്ഷണിക്കാനും തീരുമാനമായി. ഇഎസ്എ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിർദേശങ്ങൾ പരിഗണിക്കുമ്പോൾ സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലായിരിക്കും വിദഗ്ധ സമിതിയുമായുള്ള ചർച്ചകൾ നടക്കുക.






