
പൂനെ: നവവരന് കേതന് അഗര്‍വാളിനെ കൊലപ്പെടുത്താന്‍ ഒന്നിച്ച് ഗൂഢാലോചന നടത്തിയ പ്രതികളായ വധു സിയ ഗോയലും കേതന് ചേതന്‍ ചൗധരിയും ഇരയെ തള്ളിയിട്ടതാര് എന്ന കാര്യത്തില്‍ ഇപ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുന്നതായി പോലീസ് വൃത്തങ്ങള്‍. ജൂണ്‍ 18-നുണ്ടായ കേതന്റെ മരണം പെട്ടെന്നുണ്ടായ ഒരു സംഭവമായിരുന്നില്ലെന്നും, അതിന് മുന്‍പ് മൂന്ന് തവണ പരാജയപ്പെട്ട കൊലപാതക ശ്രമങ്ങളുടെ തുടര്‍ച്ചയായ നാലാമത്തെ ശ്രമമായിരുന്നു ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ആദ്യ ശ്രമം മെയ് 31-നായിരുന്നു. അന്ന് സിയ കേതനെ കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും, ആളൊഴിഞ്ഞ ഒരു സ്ഥലത്തുനിന്ന് താഴേക്ക് തള്ളിവിട്ട് അതൊരു ട്രെക്കിംഗ് അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. കേതന് ട്രെക്കിംഗിനോടുള്ള താല്പര്യം മുതലെടുത്ത്, ആളൊഴിഞ്ഞ ഈ സ്ഥലം തിരഞ്ഞെടുത്താല്‍ കൊലപാതകത്തെ അപകടമായി ചിത്രീകരിക്കാന്‍ എളുപ്പമായിരിക്കുമെന്ന് സിയ പോലീസിനോട് സമ്മതിച്ചതായാണ് വിവരം.
സെക്യൂരിറ്റി ഗാര്‍ഡായ ധീരജ് ജാദവ് പറയുന്നത്, സിയ ഗോയല്‍ സഹായത്തിനായി നിലവിളിക്കുകയും ആരോ കോട്ടയില്‍ നിന്ന് താഴേക്ക് വീണുവെന്ന് പറയുകയും ചെയ്തു എന്നാണ്. അദ്ദേഹം ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. എന്നാല്‍ സിയ ആ സമയത്ത് കൂടുതല്‍ വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല. ഇത് സംഭവത്തില്‍ സംശയങ്ങള്‍ക്കിടയാക്കി. ആദ്യ പ്ലാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, സിയയും ചേതനും ജൂണ്‍ 1-ന് വീണ്ടും ഒത്തുചേര്‍ന്ന് ജൂണ്‍ 4-ലേക്ക് കൂടുതല്‍ ശക്തമായ രണ്ടാമത്തെ പ്ലാന്‍ തയ്യാറാക്കി.
ജൂണ്‍ 6-ന് നിശ്ചയിച്ചിരുന്ന ബാലി യാത്ര കാരണം അതും പരാജയപ്പെട്ടു. ആ യാത്രയില്‍ നിന്ന് കേതനെ എങ്ങനെയെങ്കിലും മാറ്റിനിര്‍ത്താന്‍ ചേതന്‍ സിയയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, ജൂണ്‍ 6-ന് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴിയില്‍ ഒരു ഹോട്ടലിലെ ബാത്ത്റൂമില്‍ വെച്ച് സിയ കേതന്റെ പാസ്പോര്‍ട്ട് കീറി ഫ്ലഷ് ചെയ്യുകയായിരുന്നു. ഫോണ്‍ കാണാതായി എന്ന് പറഞ്ഞ് ഉണ്ടാക്കിയ സമയത്തിനിടയിലാണ് സിയ ഇത് ചെയ്തത്. ഇതോടെ ബാലി യാത്ര റദ്ദാക്കേണ്ടി വന്നു.
എന്നാല്‍ പാസ്പോര്‍ട്ട് വെറുതെ കാണാതായതല്ല എന്ന് കേതന് സംശയിക്കുകയും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിയയുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ജൂണ്‍ 14-നായിരുന്നു മൂന്നാമത്തെ ശ്രമം. സിയ വീണ്ടും കേതനെ കോട്ടയിലെത്തിച്ച് തള്ളിവിട്ടെങ്കിലും, അദ്ദേഹം ഒരു കാട്ടുപൊന്തയില്‍ കുടുങ്ങിയതിനാല്‍ രക്ഷപ്പെട്ടു. ചോദ്യം ചെയ്തപ്പോള്‍ അവിടെ ഒരു പാമ്പിനെ കണ്ടതുകൊണ്ട് പേടിച്ച് തള്ളിയതാണെന്നാണ് സിയ കേതനോട് പറഞ്ഞത്.
ഈ മൂന്നാം പരാജയമാണ് ചേതനെ പ്രകോപിപ്പിച്ചത്. അവന് സിയയോട് പറഞ്ഞു: 'ഇനി പുതിയ പ്ലാന്‍ 18-ാം തീയതിയാണ്... കേതനെ ഞാന്‍ തന്നെ കൊല്ലും, നിന്നെക്കൊണ്ട് അത് സാധിക്കില്ല.' ആദ്യത്തെ മൂന്ന് ശ്രമങ്ങളിലും ചേതന്‍ കോട്ടയിലേക്ക് വന്നിരുന്നില്ല. എന്നാല്‍ ജൂണ്‍ 18-ന് കൊലപാതകം നേരിട്ട് നടത്താന്‍ അവന് ആദ്യമായി ലോഹഗഡില്‍ എത്തി.
കൊലപാതകം നടന്ന ദിവസം സിയയും ചേതനും നിരന്തരം ചാറ്റിലൂടെ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത് ഇരുവരും തമ്മിലുള്ള ഏകോപനത്തിന്റെ പ്രധാന തെളിവായി അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നു. കൂടാതെ, തന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ചേതന്‍ തന്റെ കടയിലെ ജീവനക്കാരനായ നീരജ് കുമാറിന്റെ ഫോണ്‍ ഉപയോഗിച്ചാണ് സിയയുമായി സംസാരിച്ചിരുന്നത്.
നിലവില്‍ കസ്റ്റഡിയിലുള്ള ഇരുവരും, ആരാണ് കേതനെ അവസാനം തള്ളിവിട്ടത് എന്ന കാര്യത്തില്‍ പരസ്പരം വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. സിയയാണ് തള്ളിയതെന്ന് ചേതനും, ചേതനാണെന്ന് സിയയും പറയുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും ഇരുവരും സമ്മതിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇരുവര്‍ക്കും യാതൊരുവിധ പശ്ചാത്താപവും ഇല്ലെന്നും പോലീസ് പറയുന്നു.
ജൂണ്‍ 18 എന്ന തീയതി തിരഞ്ഞെടുത്തതിന് പിന്നിലും വ്യക്തമായ കാരണമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. ജൂണ്‍ 19-ന് സിയയുടെ ജന്മദിനാഘോഷത്തിനായി കേതനൊപ്പം മഹാബലേശ്വരിലേക്ക് പോകുന്നത് ചേതന്‍ ഇഷ്ടമല്ലായിരുന്നു. ആ യാത്ര നടക്കാതിരിക്കാന്‍ കൂടിയാണ് ജൂണ്‍ 18 കൊലപാതകത്തിനായി തിരഞ്ഞെടുത്തത്.






