
ന്യൂയോര്‍ക്ക് : ലോകകപ്പ് ഗോളടിച്ചുകൂട്ടുന്ന പ്രതിഭകളുടേത് മാത്രമല്ല. പ്രതിബന്ധങ്ങളെ തരണം ചെയ്ത് വലിയ വേദികളിലെത്തുന്ന ടീമുകളുടെയും കളിക്കാരുടെയും കഥകള്‍ കൊണ്ട് കൂടി നിറഞ്ഞതാണ്. കൊളംബിയയ്ക്ക് എതിരേ കോംഗോ കളിച്ച മത്സരത്തില്‍ കളത്തിലെ കളിക്കാരെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് മ 'ജീവിക്കുന്ന പ്രതിമ' എന്ന് വിളിക്കപ്പെടുന്ന മിഷേല്‍ ആയിരുന്നു. എംബോളാഡിംഗയുടെ കഥ ഏറെ ആകര്‍ഷകമാണ്.
ഗാലറിയില്‍ ഒരു മനുഷ്യനല്ല, മറിച്ച് ഒരു പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം അനങ്ങാതെ നില്‍ക്കുന്നത്. ടൂര്‍ണമെന്റിലുടനീളം കോംഗോയുടെ മത്സരങ്ങളില്‍ മിഷേല്‍ ഗാലറിയില്‍ ചലനമറ്റ നിലയിലാണ് നില്‍ക്കുന്നത്. തന്റെ വലതുകൈ ഉയര്‍ത്തിപ്പിടിച്ച് 90 മിനിറ്റോളം അദ്ദേഹം അനങ്ങാതെ നില്ക്കുന്നു. ഈ വര്‍ഷം ആദ്യം നടന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിനിടെ വര്‍ണ്ണാഭമായ സ്യൂട്ടുകള്‍ ധരിച്ചെത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെയാണ് അദ്ദേഹം ഒരു ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയത്.
കോംഗോ ആരാധകര്‍ക്കിടയില്‍ മിഷേല്‍ 'ലുമുംബ വിയ'എന്നാണ് അറിയപ്പെടുന്നത്. അന്തരിച്ച കോംഗോ നേതാവ് പാട്രിസ് ലുമുംബയ്ക്കുള്ള ആദരവാണ് അദ്ദേഹത്തിന്റെ ഈ രൂപം. യഥാര്‍ത്ഥത്തില്‍, അദ്ദേഹത്തിന്റെ നില്‍പ്പ് കിന്‍ഷാസയിലുള്ള ലുമുംബയുടെ പ്രതിമയ്ക്ക് സമാനമാണ്. 1960-ല്‍ സ്വതന്ത്ര കോംഗോയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ലുമുംബ. ബെല്‍ജിയത്തിന്റെ കോളനിയായിരുന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു. 1961-ല്‍ കതങ്ക മേഖലയിലെ വിഘടനവാദികളാല്‍ കൊല്ലപ്പെടുകയായിരുന്നു.
വര്‍ഷങ്ങളായി, അദ്ദേഹത്തിന്റെ മരണം വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്, ഇതില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. 2002-ല്‍ ബെല്‍ജിയം വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ 'ധാര്‍മ്മിക ഉത്തരവാദിത്തം' ഏറ്റെടുത്ത് മാപ്പ് അപേക്ഷ വായിച്ചു. 2022-ല്‍ ബെല്‍ജിയം പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂ ലുമുംബയുടെ കുടുംബത്തോട് മാപ്പ് പറയുകയും അദ്ദേഹത്തിന്റെ ശരീരത്തില്‍ അവശേഷിച്ച ഏക ഭാഗമായ സ്വര്‍ണ്ണം പൊതിഞ്ഞ പല്ല് തിരികെ നല്‍കുകയും ചെയ്തു.
''ഞാന്‍ ചലനമറ്റ രീതിയില്‍ നില്‍ക്കുന്നത് അത് ടീമിന് മാനസികമായ കരുത്ത് നല്‍കുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്. ലുമുംബ നമ്മുടെ രാജ്യത്തിനായി തന്റെ ജീവന് ബലിനല്കിയതുപോലെ, ഈ ടീമിനെ ഞാന്‍ അത്രയധികം സ്നേഹിക്കുന്നതിനാല്‍ എനിക്ക് നല്കാന് കഴിയുന്ന ചെറിയൊരു വിലയാണിത്,'' മിഷേല്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞത് ഇങ്ങിനെയായിരുന്നു. 90 മിനിറ്റ് കൈ ഉയര്‍ത്തി ചലനമറ്റ രീതിയില്‍ നില്‍ക്കുന്നത് അത്ര എളുപ്പമല്ലെന്നും ഒരു മാസത്തില്‍ 20 ദിവസത്തിലധികം ഇതിനായി പരിശീലിക്കാറുണ്ടെന്നും മിഷേല്‍ വെളിപ്പെടുത്തി. എങ്കിലും, അദ്ദേഹം ആവശ്യത്തിന് വിശ്രമമെടുക്കാറുണ്ട്, കാലാവസ്ഥ തന്നെ ബാധിക്കാറില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.
എന്നിരുന്നാലും, കോംഗോയില്‍ പടര്‍ന്നുപിടിച്ച എബോള ബാധയെത്തുടര്‍ന്നുണ്ടായ ക്വാറന്റൈന് നിയന്ത്രണങ്ങള്‍ കാരണം, ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെ 1-1 ന് സമനിലയില്‍ തളച്ച് കോംഗോ ചരിത്രം കുറിച്ചപ്പോള്‍ ഈ ജീവിക്കുന്ന പ്രതിമ ഗാലറിയില്‍ ഉണ്ടായിരുന്നില്ല. ഈ വലിയ കായിക മാമാങ്കത്തിനായി മിഷേലിന് വടക്കേ അമേരിക്കയില്‍ എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതില്‍ കോംഗോ ടീമിലെ കളിക്കാര്‍ പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തെ ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ രാജ്യത്തിന്റെ പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡിയോടും അഭ്യര്‍ത്ഥിച്ചിരുന്നു. വിസ പ്രശ്നങ്ങള്‍ കാരണം 52 വര്‍ഷത്തിന് ശേഷം കോംഗോ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ഈ വര്‍ഷം ആദ്യം ജമൈക്കയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരവും മിഷേലിന് നഷ്ടമായിരുന്നു.
എങ്കിലും, കൊളംബിയക്കെതിരായ കോംഗോയുടെ രണ്ടാമത്തെ മത്സരത്തില്‍ അദ്ദേഹം ഒടുവില്‍ ലോകകപ്പ് ഗാലറിയില്‍ പ്രത്യക്ഷപ്പെട്ടു, ആ മത്സരത്തില്‍ അവര്‍ 1-0 ന് പരാജയപ്പെട്ടിരുന്നു. ശനിയാഴ്ച (ജൂണ്‍ 27) ഉസ്ബെക്കിസ്ഥാനെ നേരിടുമ്പോള്‍ അദ്ദേഹം ഗാലറിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ചരിത്രത്തിലാദ്യമായി അവര്‍ക്ക് നോക്കൗട്ട് ഘട്ടത്തില്‍ ഇടം നേടാനാകും.






