
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണ ഫണ്ടിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ തള്ളി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രംഗത്ത്. രാമക്ഷേത്ര ഫണ്ടിനെക്കുറിച്ച് സംസാരിക്കുന്നവർ ആരും തന്നെ ബാബറി മസ്ജിദ് നിർമാണത്തിനായി ശേഖരിച്ച ഫണ്ടിന്റെ അവസ്ഥ എന്താണെന്ന് ചോദിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും, മുസ്‌ലിം വോട്ടർമാരെ ആകർഷിക്കാൻ അവർ സനാതന സംസ്കാരത്തെ ആക്രമിക്കുകയാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
ബാബറി മസ്ജിദിനായി പണം ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ അതിന് എന്ത് സംഭവിച്ചു എന്ന് ആരും ചോദിക്കുന്നില്ലെന്നും പഥക് പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ പ്രീണന രാഷ്ട്രീയത്തിൽ ഏർപ്പെടുമ്പോൾ തങ്ങളുടെ സർക്കാർ അഴിമതിക്കും ദുരാചാരത്തിനുമെതിരെ കർശനമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ടിരിക്കുന്ന സ്വാധീനമുള്ള ആളുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവരോട്, അന്വേഷണം നടത്തുന്നത് നിങ്ങളാണോ അതോ പോലീസാണോ എന്ന് അദ്ദേഹം ചോദിച്ചു. പോലീസ് നിഷ്പക്ഷമായാണ് അന്വേഷണം നടത്തുന്നതെന്നും യുപി ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതിർത്തി ജില്ലകളിലെ മദ്രസകളിൽ ഭീകരവാദ ഫണ്ടിംഗ് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പുറത്തുനിന്നാണ് ഇതിനായി പണം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിലെ സംഭാവനകൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എട്ട് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. അറസ്റ്റിലായ എട്ട് പ്രതികളെയും പ്രാദേശിക കോടതി ജൂൺ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി രാമക്ഷേത്ര ഫണ്ടിലെ അഴിമതി ആരോപണങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ഏഴ് കോടി മുതൽ ഏഴരക്കോടി രൂപ വരെ ക്ഷേത്ര സംഭാവനകളിൽ നിന്ന് വകമാറ്റി ചെലവഴിച്ചതായി മുൻ സമാജ്‌വാദി പാർട്ടി എംഎൽഎ പവൻ പാണ്ഡെ ആരോപിച്ചിരുന്നു. ഇതിനെത്തുടർന്ന് രാമക്ഷേത്ര ട്രസ്റ്റിന്റെ തന്നെ ആവശ്യപ്രകാരം ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.






